ശകുന്തളയെ കൊന്ന് വീപ്പയിലാക്കിയ സജിത്തിന്റേതും കൊലപാതകം? പോലീസ് കുഴങ്ങുന്നു
Recommended Video

കൊച്ചി: കുമ്പളത്തെ വീപ്പ കൊലപാതകവും കൊലയാളിയണെന്ന് പോലീസ് പറയുന്ന സജിത്തിന്റെ ദുരൂഹ മരണവും പോലീസിന് മുന്നില്‍ അഴിയാക്കുരുക്കായി തുടരുകയാണ്. വീപ്പയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശകുന്തളയുടെ മകള്‍ അശ്വതിയുമായി സജിത്തിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വീപ്പ കണ്ടെത്തിയതിന് തൊട്ട് പിന്നാലെ സജിത്തും മരണപ്പെട്ടു. ഇതും കൊലപാതകമാണ് എന്ന സംശയത്തിലേക്കാണ് പോലീസ് എത്തുന്നത്.

ദുരൂഹമായി രണ്ട് മരണങ്ങൾ
നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ സജിത്തിന് വിവാഹ മോചിതയായ അശ്വതിയുമായി അടുപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസവും. എന്നാല്‍ ശകുന്തളയ്ക്ക് ഈ ബന്ധത്തോട് താല്‍പര്യം ഇല്ലായിരുന്നു. സജിത്തിന്റെ ഭാര്യയെ അശ്വതിയുമായുള്ള ബന്ധം അറിയിക്കുമെന്ന് നിരന്തരമായി ശകുന്തള ഭീഷണി മുഴക്കിയതോടെയാണ് കൊലപാതകം നടത്താന്‍ സജിത്ത് തീരുമാനിച്ചത്. വീട്ടില്‍ വെച്ച് കൊല നടത്തിയ വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് കുമ്പള കായലില്‍ തള്ളുകയായിരുന്നു. എന്നാല്‍ വീപ്പയ്ക്കുളളിലെ മൃതദേഹം പോലീസ് കണ്ടെത്തിയതിന്റെ പിറ്റേന്ന് സജിത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തി. അന്വേഷണം തന്നിലേക്ക് നീങ്ങുന്നതില്‍ ഭയന്ന് ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് ഭാഷ്യം.

സജിത്ത് ആത്മഹത്യ ചെയ്യില്ല
എന്നാല്‍ സജിത്ത് ആത്മഹത്യ ചെയ്യാന്‍ ഒരു സാധ്യതയും ഇല്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ വ്യക്തമാക്കുന്നത്. കാരണം 6 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സജിത്തിന്റെ ഭാര്യ ഗര്‍ഭിണിയായിരിക്കെയാണ് മരണം നടന്നിരിക്കുന്നത്. അതുമല്ല പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്ന സജിത്ത് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്താന്‍ സാധിക്കുമായിരുന്നു. സജിത്തിന്റെ പോക്കറ്റില്‍ നിന്നും മരണസമയത്ത് കണ്ടെടുത്ത പൊട്ടാസ്യം സയനൈഡ് മൃഗക്ഷേമ സൊസൈറ്റിയിലെ ഉദ്യോഗസ്ഥനായ സജിത്തിന് മാരകരോഗം ബാധിച്ച മൃഗങ്ങളെ കൊല്ലുന്നത് ലഭിക്കുന്നതാണ്. സജിത്തിന്റെ മരണകാരണം ഹൃദയസ്തംഭനമാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് പല സംശയങ്ങളും ഉയരുന്നു.

കാരണം ഹൃദയാഘാതമെന്ന്
സജിത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും മൃതദേഹം ശാസ്ത്രീയമായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. മരണകാരണം വ്യക്തമല്ലങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത് പോലീസ് സര്‍ജനാണ് എന്നാണ് നിയമം. എന്നാല്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് സജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മാത്രമല്ല ആന്തരികാവയവങ്ങള്‍ പോലും ശേഖരിക്കാതെയാണ് സജിത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. അതിന്റെ കാരണവും വ്യക്തമല്ല. സജിത്തിന്റെ പോക്കറ്റില്‍ കണ്ടെത്തിയ പൊട്ടാസ്യം സയനൈഡ് പോലീസ് ശാസ്ത്രീയമായി ശേഖരിച്ചിട്ടില്ല. പോക്കറ്റില്‍ വിഷപദാര്‍ത്ഥം കണ്ടെത്തിയ സാഹചര്യത്തില്‍ ഹൃദയസ്തംഭനം എന്ന വാദം വിശദീകരിക്കാനാണ് പോലീസ് കുഴങ്ങുന്നത്.

യഥാര്‍ത്ഥ വില്ലന്‍ മറഞ്ഞിരിക്കുന്നു
ശകുന്തളയുടേതും സജിത്തിന്റെയും മരണത്തില്‍ അന്വേഷണ സംഘത്തിന്റെ നിരവധി വീഴ്ചകളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിര്‍ണായകമായ പല തെളിവുകളും പോലീസിന്റെ ശ്രദ്ധക്കുറവ് മൂലം മാത്രം നഷ്ടപ്പെട്ടുവെന്നാണ് ആക്ഷേപം. ശാസ്ത്രീയമായി പോസ്റ്റ്‌മോര്‍ട്ടം നടത്താത്തതും ആന്തരികാവയവങ്ങള്‍ ശേഖരിക്കാത്തതും പോലീസിന് തിരിച്ചടിയാണ്. മാത്രമല്ല നെട്ടൂര്‍ കായലില്‍ ശകുന്തളയുടേതിന് സമാനമായ തരത്തില്‍ കണ്ടെത്തിയ യുവാവ് ആരെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൂന്ന് മരണങ്ങളും തമ്മിലുള്ള ബന്ധത്തിലെ ദുരൂഹത നീക്കാനും പോലീസ് പരാജയപ്പെട്ടു. സജിത്തിന്റെതും കൊലപാതകമാണ് എങ്കില്‍ യഥാര്‍ത്ഥ വില്ലന്‍ മറഞ്ഞിരിക്കുകയാണ്. എന്നാല്‍ സജിത്തില്‍ മാത്രം അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം.












Click it and Unblock the Notifications