നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാം, സർക്കാർ വിജ്ഞാപനം, പക്ഷെ കോടതി കയറണം!!
ക്രിമിനൽ കേസുകളിൽ തൊണ്ടിയായി കീഴ്ക്കോചതിയിൽ സൂക്ഷിച്ച 1000ന്റെയും 500ന്റെയും നോട്ടുകൾ എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.
കൊച്ചി: നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിവിധ കേസുകളിലായി 2016 ഡിസംബർ 30 വരെ അന്വേഷണ സംഘം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ ആസാധു നോട്ടുകളാണ് മാറ്റിയെടുക്കാൻ കഴിയുക. റിസർവ്വ് ബാങ്ക് മുഖേനയോ ഇതിനായി ചുമതലപ്പെടുത്തിയ ദേശ സാൽകൃത ബാങ്കുകൾ മുഖേനയോ നോട്ടുകൾ മാറ്റിയെടുക്കാം.
മെയ് 12ന് കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ക്രിമിനൽ കേസുകളിൽ തൊണ്ടിയായി കീഴ്ക്കോചതിയിൽ സൂക്ഷിച്ച 1000ന്റെയും 500ന്റെയും നോട്ടുകൾ എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം വന്നിരിക്കുന്നത്.
കോടതി ഉത്തരവിന്റെ പകർപ്പ് മതി
കോടതിയുത്തരവനുസരിച്ച് ഏതെങ്കിലും വ്യക്തിക്കാണ് അസാധു നോട്ടുകൾ ലഭിക്കുന്നതെങ്കിൽ ഇത് മാറി നൽകാൻ കോടതിയുത്തരവിന്റെ പകർപ്പ് നോട്ടുകൾക്കൊപ്പം ഹാജരാക്കണം.
സീരിയൽ നമ്പർ വേണം
നോട്ടിന്റെ സീരിയൽ നമ്പറടക്കം രേഖപ്പെടുത്തിയ പണം പിടിച്ചെടുത്ത അന്വേഷണ ഏജൻസിയുടെ പകർപ്പും ബാങ്കുകളിൽ പണം മാറുമ്പോൾ ഏൽപ്പിക്കണം.
കോടതി ഉത്തരവിലും സീരിയൽ നമ്പർ നിർബന്ധം
പിടിച്ചെടുത്ത നോട്ടുകളുടെ സീരിയൽ നമ്പറുകൾ കോടതി ഉത്തരവിലും പരാമർശിച്ചിട്ടുണ്ടാകണം. എങ്കിൽ മാത്രമേ നിരോധിച്ച നോട്ടുകൾ മാറ്റി ലഭിക്കുകയുള്ളൂ.
നോട്ട് മാറാനുള്ള സമയം കഴിഞ്ഞു
നോട്ടുകൾ മാറാനുള്ള സമയം കഴിഞ്ഞ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് കോടതി സ്വമേധയാ കേസെടുത്ത്.
പകർപ്പ് ഹാജരാക്കണം
അസാധു നോട്ടുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളിലേക്ക് കണ്ടുകെട്ടണമെന്നാണ് കോടതിവിധിയെങ്കിൽ ഈ വിധിയുടെ പകർപ്പ് ഹാജരാക്കി അസാധു നോട്ടുകൾ മാറ്റിയെടുക്കാം.
ആലപ്പുഴ ജില്ല ജഡ്ജി
നവംമ്പർ എട്ടിന് കേന്ദ്ര സർക്കാർ നോട്ടുകൾ അസാധുവാക്കിയതോടെ തൊണ്ടിയായി കോടതിയിലുള്ള അസാധു നോട്ടുകൾ എന്ത് ചെയ്യണമെന്ന് ആലപ്പുഴ ജില്ല ജഡ്ജി ഹൈക്കോടതി ഭരണ വിഭാഗത്തോട് ആരാഞ്ഞിരുന്നു.
നോട്ടുകൾ മാറി നൽകും
പുതിയ ഉത്തരവ് വന്നതോടുകൂടി ആരെങ്കിലും കൈവശം സൂക്ഷിച്ച അസാധുനോട്ടുകൾ കോടതി ഉത്തരവും അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടും ഹാജരാക്കിയാൽ മാറി നൽകും.