ദിലീപിൽ നിന്ന് തലയൂരിയ മോഹൻലാലിന് അടുത്ത കുരുക്ക്, ആനക്കൊമ്പ് കേസിൽ അന്വേഷണം
കൊച്ചി: ദിലീപ് വിവാദത്തില്‍ നിന്ന് കഷ്ടിച്ച് തലയൂരിയ നടന്‍ മോഹന്‍ലാലിന് വന്‍ കുരുക്കായി വര്‍ഷങ്ങള്‍ക്ക് മുമ്പുളള ആനക്കൊമ്പ് കേസ്. അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസില്‍ മോഹന്‍ലാലിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കഴിഞ്ഞ ദിവസം സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
നടനെതിരായ ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന് കര്‍ഷക സംഘടനകളും പരിസ്ഥിതി സംഘടനകളും ആവശ്യമുന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ആനക്കൊമ്പ് കേസില്‍ നടന് കൂടുതല്‍ കുരുക്കിട്ട് കൊണ്ട് കേന്ദ്രം അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വിവാദമായ ആനക്കൊമ്പ് കേസ്
2012 ജൂണിലാണ് മോഹന്‍ലാലിന്റെ തേവരയിലുളള വീട്ടില്‍ നിന്നും നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ഈ കേസില്‍ നടനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒത്താശ ചെയ്തു എന്നാണ് സിഎജി റിപ്പോര്‍ട്ട്. ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ മോഹന്‍ലാലിന് അനുമതി നല്‍കുന്ന തരത്തില്‍ വനംവകുപ്പ് ചട്ടം ഭേദഗതി ചെയ്തു എന്ന് സിഎജി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

നടനെതിരെ കേന്ദ്ര അന്വേഷണം
സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മോഹന്‍ലാലിന് എതിരെ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ അന്വേഷണം തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്തെ ഒരുകൂട്ടം ആനപ്രേമികളുടെ പരാതിയെ തുടര്‍ന്നാണ് നടനെതിരായ നടപടി. മോഹന്‍ലാലിന് എതിരെ പാലക്കാട്ടെ കര്‍ഷക സംഘടനകളും പരിസ്ഥിതി-പൗരാവകാശ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

ഗണേഷിനെതിരെയും ആരോപണം
കൃഷി സംരക്ഷിക്കാനോ മറ്റോ വന്യമൃഗങ്ങളെ ഉപദ്രവിക്കേണ്ടി വന്നാല്‍ കര്‍ഷകരേയും ആദിവാസികളേയും ജയിലില്‍ അടയ്ക്കുന്ന വനംവകുപ്പ് സൂപ്പര്‍ താരത്തിന് വേണ്ടി നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി എന്നാണ് ആക്ഷേപം. അന്നത്തെ യുഡിഎഫ് സര്‍ക്കാരിലെ വനംവകുപ്പ് മന്ത്രി ആയിരുന്ന കെബി ഗണേഷ് കുമാറും മോഹന്‍ലാലിനെ രക്ഷിക്കാന്‍ ചട്ടലംഘനം നടത്തിയെന്ന് സംഘടനകള്‍ പാലക്കാട് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

തേവരയിലെ വീട്ടിൽ റെയ്ഡ്
ആദായ നികുതി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2012ല്‍ താരത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ആനക്കൊമ്പ് പിടിച്ചെടുത്തത്. എന്നാല്‍ ഈ ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപ കൊടുത്ത് വാങ്ങിയതാണ് എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കാന്‍ മോഹന്‍ലാലിന് ലൈസന്‍സ് ഇല്ലായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സ് ആയിരുന്നു ലാല്‍ സൂക്ഷിച്ചിരുന്നത്.

ചട്ടലംഘനം നടത്തി
തുടര്‍ന്ന് ലാലിനെതിരെ കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തുവെങ്കിലും റദ്ദാക്കി. മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കുന്ന തരത്തില്‍ വന്യജീവി നിയമം വനംവകുപ്പ് ഭേദഗതി ചെയ്തു. ഇത് നടന് വേണ്ടി മാത്രമായിരുന്നു. ഈ ഉത്തരവ് ഗസ്റ്റില്‍ വിജ്ഞാപനം ചെയ്യുകയോ സമാനകുറ്റക്കാര്‍ക്ക് ബാധകമാക്കുകയോ ചെയ്തിരുന്നില്ല. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കം ഇക്കാര്യത്തില്‍ ആരോപണ വിധേയരാണ്.

നടനും മുൻമന്ത്രിമാരും കുരുക്കിൽ
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ മൂവാറ്റുപുഴ കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒന്നാം പ്രതിയായ കേസില്‍ മോഹന്‍ലാല്‍ ഏഴാം പ്രതിയാണ്. ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂരിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിഎജി റിപ്പോര്‍ട്ടിനൊപ്പം കേന്ദ്ര അന്വേഷണവും വരുന്നതോടെ നടനും മറ്റുളളവരും കുരുക്കിലായിരിക്കുകയാണ്.












Click it and Unblock the Notifications