അവര്‍ പള്ളിയിലെത്തിയത് ഏതെങ്കിലുമൊരു മുസ്ലീമിനെ കൊല്ലാന്‍...!! ലക്ഷ്യം വര്‍ഗീയ കലാപം...!
കോഴിക്കോട്: കാസര്‍കോട്ടെ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നത് കേരളത്തെ ആകെ ഞെട്ടിച്ചത്. യാതൊരു വിധ പ്രകോപനവും ഇല്ലാതെ നടന്ന കൊലപാതകം കേരളത്തിന്റെ മതേതര മണ്ണില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ ശ്രമമായിരുന്നുവെന്ന് ആര്‍ക്കും സംശയമില്ലായിരുന്നു. ഇക്കാര്യം ശരിവെക്കുന്ന തരത്തിലാണ് അന്വേഷണ സംഘത്തിന്റെ കുറ്റപത്രം.
പ്രതികൾ ആർഎസ്എസുകാർ
റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്ന കേസില്‍ അന്വേഷണസംഘം ഈയാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കും. മാര്‍ച്ച് 21നാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേസിലെ പ്രതികളെല്ലാം തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
വര്‍ഗീയ കലാപം
അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. പള്ളിക്ക് സമീപത്തുള്ള മുറിയില്‍ കയറി റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസിന് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഗീയ കലാപം സൃഷ്ടിക്കല്‍.
ലക്ഷ്യം ഒരു മുസ്ലീം
വര്‍ഗീയ കലാപത്തിന് തിരി കൊളുത്താന്‍ കണ്ണില്‍പ്പെടുന്ന ഏതെങ്കിലും ഒരു മുസ്ലീമിനെ കൊല്ലുക എന്നതായിരുന്നു പ്രതികള്‍ സംഭവ ദിവസം ലക്ഷ്യമിട്ടിരുന്നത്. അന്നേദിവസം താളിപ്പടപ്പില്‍ വെച്ച് പ്രതികള്‍ മദ്യപിച്ചിരുന്നു.
കണ്ണിൽപ്പെട്ടത് റിയാസ്
മദ്യപാനത്തിന് ശേഷം ഒരു മുസ്ലിംമിനെ കൊല്ലുകയെന്ന ഉദ്ദേശത്തോടെ പ്രതികള്‍ പള്ളിക്ക് സമീപം എത്തി. പള്ളിയുടെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് എത്തിയത് റിയാസ് മൗലവി ആയിരുന്നു. റിയാസിന് നേരെ ആദ്യം കല്ലേറുണ്ടായി.
കൊന്നത് അജേഷ്
തുടര്‍ന്ന് പ്രതികളിലൊരാളായ അജേഷ് പള്ളിക്കകത്തെ മുറിയിലേക്ക് കയറി റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അജേഷ് കൊല നടത്തുമ്പോള്‍ മറ്റു പ്രതികളായ നിതിനും അഖിലും പള്ളിക്ക് പുറത്തായിരുന്നു.
മറ്റുള്ളവർ സഹായമൊരുക്കി
നിതിന്‍ പള്ളിക്ക് നേരെ കല്ലേറ് നടത്തുകയും അഖില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വാഹനം സ്റ്റാര്‍ട്ട് ചെയ്ത് നില്‍ക്കുകയുമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, നിതിന്‍, ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖില്‍ എന്നിവര്‍ ആര്‍എസ്എസ് സജീവപ്രവര്‍ത്തകരാണ്.
കുറ്റപത്രം തയ്യാർ
റിയാസ് മൗലവി കൊലക്കേസിലെ പ്രധാനസാക്ഷി സംഭവം നേരിട്ട് കണ്ട പള്ളിയിലെ ഖത്തീബാണ്. മാത്രമല്ല കൊലപാതകം ചെയ്യാനായി പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും തെളിവായിട്ടുണ്ട്. കൊലപാതകം, മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.