ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നണികളൊരുങ്ങുന്നു; തോറ്റാല്‍ സിപിഎമ്മിന് തിരിച്ചടി
തിരുവനന്തപുരം: ചെങ്ങന്നൂരിലെ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ നായരുടെ ആക്‌സ്മിക നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. വീറും വാശിയും വാക്‌പോരും ഒത്തുചേരുന്ന ഉപതെരഞ്ഞെടുപ്പിനാണ് കേരളം ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
യുവാവിന്റെ വാരിയെല്ലുകള്‍ തകര്‍ത്ത സംഭവം; ബല്‍റാമിന്റെ അസഹിഷ്ണുതാവാദം പൊളിഞ്ഞു
നേരത്തെ കോണ്‍ഗ്രസിന്റെ യുവ നേതാവ് പി സി വിഷ്‌നുനാഥിനെ തറപറ്റിച്ചാണ് സിപിഎം ഈ മണ്ഡലം പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ കുത്തക സീറ്റുകളിലൊന്നായ ഇവിടെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കാണ് വിഷ്ണുനാഥിനെ തോല്‍പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇരുമുന്നണികള്‍ക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കും. ശക്തി തെളിയിക്കാന്‍ ബിജെപിയും രംഗത്തുണ്ടാകുമെന്നതിനാല്‍ ഫലപ്രവചനം അസാധ്യമാകും.
സിപിഎമ്മിന് മണ്ഡലം നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗം സിപിഎമ്മിന് അനുകൂലമാകും. ഭരണത്തിനെതിരെ കാര്യമായ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയാത്തതും സിപിഎമ്മിന് കാര്യങ്ങള്‍ എളുപ്പമാക്കും.
അതേസമയം, കെഎം മാണിയും ജനതാദളും വിട്ടുപോയ യുഡിഎഫിന് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കടുത്ത പരീക്ഷണമാകും. ഗ്രൂപ്പ് യുദ്ധങ്ങളും സോളാര്‍ കേസും കോണ്‍ഗ്രസിന് വിനയായേക്കുമെന്നാണ് സൂചന. മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമാണ് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായെങ്കിലും കോണ്‍ഗ്രസിനേക്കാള്‍ കേവലം 2,000 വോട്ടുകള്‍ക്ക് പിറകിലായാണ് അഡ്വ. ശ്രീധരന്‍ പിള്ള ഫിനിഷ് ചെയ്തത് എന്നത് ബിജെപിയുടെ നേട്ടമാണ്. ഈ വോട്ടുകള്‍ നിലനിര്‍ത്തുകയും പരമാവധി രണ്ടാം സ്ഥാനത്തെത്തുകയുമായിരിക്കും ബിജെപിയുടെ ലക്ഷ്യം. ബിജെപിക്ക് കിട്ടുന്ന വോട്ടുകള്‍ ഇരു മുന്നണികളുടെയും ജയപരാജയത്തില്‍ നിര്‍ണായകമാകും.