തോൽവി ഉറപ്പിച്ചപ്പോൾ ആരോപണവുമായി ബിജെപി.. ചെങ്ങന്നൂരിൽ കോൺഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചു
ചെങ്ങന്നൂര്‍: എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ചെങ്ങന്നൂരിൽ വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കേ സിപിഎമ്മിനും കോൺഗ്രസിനുമെതിരെ ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി അഡ്വ. പിഎസ് ശ്രീധരൻ പിള്ള രംഗത്ത്. ചെങ്ങന്നൂരിൽ കോണ്‍ഗ്രസ് വോട്ടുകള്‍ സിപിഎമ്മിലേക്ക് മറിച്ചുവെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആരോപണം. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലടക്കം സിപിഎം നടത്തുന്ന മുന്നേറ്റം തെളിയിക്കുന്നത് വോട്ട് മറിച്ചെന്നാണ്.
മാന്നാറില്‍ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായിട്ടില്ല. മാന്നാറില്‍ വോട്ട് വാങ്ങാന്‍ എല്‍ഡിഎഫിന് സാധിച്ചു. തെരഞ്ഞെടുപ്പ് കഴിയും മുന്‍പ് ഈ വിഷയത്തിൽ താൻ ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ചെങ്ങന്നൂരിൽ ധനധാരാളിത്തമാണ് എൽഡിഎഫിന്റെ മുഖമുദ്ര. പണം കൊടുത്ത് വാങ്ങുകയോ ധാരണ പ്രകാരമോ യുഡിഫിൽ നിന്നും വോട്ട് എല്‍ഡിഎഫിലേക്ക് പോയിട്ടുണ്ടെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയ പോലും യുഡിഎഫില്‍ കൃത്യമായ നടന്നില്ലെന്ന് അവരുടെ സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞിട്ടുണ്ട്. സിപിഎം മണ്ഡലത്തില്‍ പണം വാരിയെറിഞ്ഞിട്ടുണ്ട്. അത് കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന്റെ അടിത്തറ തകര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി സിപിഎമ്മിന് ഇതൊരു നേട്ടമല്ല. ബിജെപിക്ക് ശക്തമായ മുന്നേറ്റം മണ്ഡലത്തില്‍ നടത്താനായി എന്ന് തെളിയിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും കുറേ വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.