മുഖ്യമന്ത്രിയുടെ ഫയൽ മടക്കി വിജിലൻസ്; സെൻകുമാർ കേസ് വിജിലൻസ് അന്വേഷിക്കില്ല!!
തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാറിനെതിരായ കേസ് വിജിലൻസ് അന്വേഷിക്കില്ല. ടി.പി.സെൻകുമാർ പണം തട്ടാൻ ശ്രമിച്ചെന്ന പരാതി പോലീസാണ് അന്വേഷിക്കേണ്ടതെന്ന് വിജിലൻസ്. കേസ് അന്വേഷിക്കാൻ കഴിയില്ലെന്നു ചൂണ്ടികാട്ടി വിജിലൻസ് ഫയൽ സർക്കാരിനു മടക്കി. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടിപി സെൻകുമാർ അവധിയിലായിരിക്കെ ചികിത്സ നടത്തിയതായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി 8 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം വേണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു.
ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയാണ് വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകിയത്. വിജിലൻസ് പ്രത്യേക യൂണിറ്റ് എസ്പി ബി അശോകിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന പരാതിയിൽ അന്വേഷണം നടത്താൻ സാധിക്കില്ലെന്നു ചൂണ്ടകാട്ടി എസ്പി ബി അശോകൻ ഫയൽ വിജിലൻസ് ഡയറക്ടർക്ക് കൈമാറി.

അർധശമ്പള വ്യവസ്ഥയിൽ അവധിയെടുത്ത ടിപി സെൻകുമാർ ചികിൽസയുടെ വ്യാജരേഖ ഹാജരാക്കി പൂർണ ശമ്പളം നേടാൻ ശ്രമിച്ചുവെന്നതാണ് പരാതി. അതേസമയം പോലീസ് പ്രത്യേക അന്വേഷണവിഭാഗത്തിനു കേസ് വിടണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകൂടി പൊലീസ് അന്വേഷിക്കുന്നതോടെ വിരമിച്ചശേഷം സെൻകുമാറിനെതിരെയുള്ള മൂന്നാമത്തെ കേസാകുമിത്.












Click it and Unblock the Notifications