സംസ്ഥാനങ്ങളുടെ മെക്കിട്ട് കയറുകയല്ല വേണ്ടത്, കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളെ വേറെ തരത്തില്‍ കാണുന്ന രീതി പലപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുകയാണ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേലെ വല്ലാതെ മെക്കിട്ട് കേറുന്നതാണ് തങ്ങളുടെ ചുമതലയെന്ന് കേന്ദ്ര സര്‍ക്കാര്‍ തെറ്റിദ്ധരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
'രാജ്യത്തിന്റെ ഭാഗമാണ് കേരളം. ഓരോ സംസ്ഥാനവും ഈ രാജ്യത്തിന്റെ ഭാഗമാണ്. ആ ഓരോ ഭാഗവും കൂടുതല്‍ ശക്തിപ്പെട്ട് വരികയാണ് വേണ്ടത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ ശക്തിപ്പെടുത്താനുളള ചുമതലയോട് കൂടിയാണ് ഓരോ സ്ഥലത്തും സംസ്ഥാന സര്‍ക്കാരുകള്‍ നില കൊള്ളുന്നത്. ആ ശ്രമങ്ങളെ സഹായിക്കുകയും പിന്താങ്ങുകയും ആയിരിക്കണം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്' എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ട്രഷറി വകുപ്പിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗവര്‍ണര്‍മാരെ 'തടയാന്‍' ഈ മുഖ്യമന്ത്രിമാര്‍ക്കാകുമോ? ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ത്?
പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിനുളള നയം കേന്ദ്രത്തിന്റേതല്ല. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുളളതാണ് കേന്ദ്രത്തിന്റെ നയം. എന്നാല്‍ പാവപ്പെട്ടവരായ മഹാഭൂരിപക്ഷത്തിന്റെ ക്ഷേമം ഉറപ്പാക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത് എന്നും അത് തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന് എയിംസ് പല തവണ ആവശ്യപ്പെട്ടിട്ടുളളതാണ്. ലഭിക്കുമെന്ന് ഓരോ തവണയും തോന്നുമെങ്കിലും ഒടുവില്‍ കേരളത്തിന് നിരാശയാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളം കടം വാങ്ങരുത് എന്ന് പറയുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപയാണ്. കേരളം കടം വാങ്ങി ദുര്‍വ്യയം ചെയ്യുന്നില്ല. നാടിന്റെ പൊതുകാര്യങ്ങള്‍ക്ക് വേണ്ടിയാണ് പണം ഉപയോഗിക്കുന്നത്. അത് മനസ്സിലാക്കിയാണ് ജനങ്ങളും പ്രതികരിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തങ്ങളുടെ കണ്ണിലെ കരടായ സംസ്ഥാനങ്ങലുടെ ന്യായമായ ആവശ്യങ്ങള്‍ പോലും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന കേന്ദ്ര ആഭ്യന്തര ധനവിഭവം തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നാണ് കേന്ദ്രത്തിന്റെ സമീപനം. അവര്‍ക്ക് വേണ്ടപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് സഹായം കൈയയച്ച് നല്‍കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.