മണിച്ചന്‍ മുത്താണ്, കൊടി സുനി സല്‍സ്വഭാവി; സര്‍ക്കാരിന്റെ കള്ളക്കളി? കുറ്റപ്പെടുത്തരുത്, സത്യം ഇതാണ്
2262 പേരുടെ പട്ടികയാണ് തടവുകാരിലെ സല്‍സ്വഭാവികളെന്ന് കാണിച്ച് ജയില്‍ എഡിജിപി അനില്‍ കാന്ത് കഴിഞ്ഞ നവംബറില്‍ ആഭ്യന്തര വകുപ്പിന് കൈമാറിയത്.
തിരുവനന്തപുരം: ജയില്‍പുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവിനായി ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെട്ടത് യാദൃശ്ചികമല്ല. നടപടിക്രമങ്ങള്‍ ഓരോന്നും പാലിച്ചാണ് സര്‍ക്കാര്‍ പട്ടിക തയ്യാറാക്കിയത്. എന്നിട്ടും കൊടുംകുറ്റവാളികള്‍ ഇടംപിടിച്ചതിന് പിന്നിലെ ദുരൂഹതയാണ് ഇനി അറിയേണ്ടത്.
കോളിളക്കം സൃഷ്ടിച്ച ടിപി വധക്കേസിലെ 11 പ്രതികള്‍, കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മണിച്ചന്‍, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍, ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. ഗവര്‍ണര്‍ തിരിച്ചയച്ചതോടെയാണ് സര്‍ക്കാരിന്റെ കളി പാളാന്‍ കാരണം.
നിഷാമിനെ ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ കാപ്പ ചുമത്തിയിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ റെമിഷന് പട്ടിക സമര്‍പ്പിക്കുന്ന വേളയില്‍ കാപ്പ ഇല്ലായിരുന്നുവെന്ന് ജയില്‍ വകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ മറുപടി.
2262 പേരുടെ പട്ടികയാണ് തടവുകാരിലെ സല്‍സ്വഭാവികളെന്ന് കാണിച്ച് ജയില്‍ എഡിജിപി അനില്‍ കാന്ത് കഴിഞ്ഞ നവംബറില്‍ ആഭ്യന്തര വകുപ്പിന് കൈമാറിയത്. ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാമെന്നായിരുന്നു ശുപാര്‍ശ. അതില്‍ മണിച്ചനും കൊടി സുനിയും നിഷാമുമെല്ലാം ഉള്‍പ്പെട്ടിരുന്നുവെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളില്‍ നിന്ന് വ്യക്തമാവുന്നത്.
എന്നാല്‍ ഈ പട്ടിക സര്‍ക്കാര്‍ വേഗത്തില്‍ ഗവര്‍ണര്‍ക്ക് കൈമാറുകയല്ല ചെയ്തത്. സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡ പ്രകാരം യോഗ്യരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു.
ഈ സമിതിയാണ് 2262 പേരില്‍ നിന്ന് 1850 തടവുകാരുടെ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ തടവുകാരെ സംബന്ധിച്ച കോടതിവിധികള്‍ പരിശോധിക്കാതെയാണ് ഉപസമിതി അന്തിമ പട്ടിക തയ്യാറാക്കിയതെന്നാണ് വ്യക്തമാവുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അന്തിമ പട്ടിക തയ്യാറാക്കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.
മൂന്നംഗ സമിതി നല്‍കിയ 1850 പേരുടെ അന്തിമ പട്ടിക അംഗീകരിച്ച സര്‍ക്കാര്‍, ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ സദാശിവത്തിന് സംശയം തോന്നിയതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. ഫയലില്‍ വിശദീകരണം തേടി ഗവര്‍ണര്‍ മടക്കി അയക്കുകയായിരുന്നു.