സൗദിയിൽ നിന്ന് വൻ 'നിധി' കേരളത്തിലേക്ക്? ഒന്നും രണ്ടും അല്ല, അയ്യായിരം കോടി... കിട്ടിയാൽ 'ലോട്ടറി'
Recommended Video

കണ്ണൂര്‍: കേരളവും അറബ് രാജ്യങ്ങളുമായി ഉള്ള വാണിജ്യ ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ട് മുതലേ കേരളത്തില്‍ നിന്നുള്ള ഇസ്ലാം മതവിശ്വാസികള്‍ മക്കയിലും മദീനയിലും പോയിരുന്നു. അത് എല്ലാവര്‍ക്കും അറിയാവുന്ന കഥകളാണ്.
എന്നാല്‍ സൗദി വഖഫില്‍ നിന്ന് കേരളത്തിലെ ഒരു കുടുംബത്തിന് കിട്ടാനുളള കോടിക്കണക്കിന് രൂപയുടെ വിവരങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. അതിന്റെ തുടക്കം ഒരു ഒന്നര നൂറ്റാണ്ട് പിറകിലാണ്. കണ്ണൂരിലെ കേയി കുടുംബവുമായി ബന്ധപ്പെട്ടതാണ് അത്.
മക്കയില്‍ സ്ഥാപിച്ച കേയി റുബാത്തുമായി ബന്ധപ്പെട്ടാണ് ആ കോടികളുടെ കണക്ക്. ആ പണം ഇപ്പോഴും സൗദി വഖഫില്‍ ഉണ്ട്. ഏതാണ്ട് അയ്യായിരം കോടി രൂപയോളം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ആ നിധി കേരളത്തില്‍ എത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

കേയി റുബാത്ത്
റുബാത്ത് എന്നാല്‍ സത്രം എന്നാണ് അര്‍ത്ഥം. മക്കയില്‍ 1848 ല്‍ നിര്‍മിച്ച ഒരു സത്രം ആണ് കേയി റുബാത്ത്(റുബാത്ത് സ്ഥാപിച്ച വര്‍ഷം സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്). കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഒരു മലയാളി തന്നെ ആയിരുന്നു അന്ന് റുബാത്ത് സ്ഥാപിച്ചത്. സൗദി അറേബ്യ, ഇന്ന് കാണുന്ന വിധത്തിലുള്ള ഒരു സമ്പന്ന രാജ്യം ഒന്നും ആയിരുന്നില്ല അന്ന് എന്ന് കൂടി ഓര്‍ക്കണം.

മായിന്‍ കുട്ടി എളയ
തലശ്ശേരിയിലെ അതി പ്രസിദ്ധമായ ഇസ്ലാമിക കുടുംബം ആണ് കേയി കുടുംബം. ഈ തറവാട്ടിലെ അംഗമായിരുന്ന മായിന്‍ കുട്ടി എളയ ആയിരുന്നു 1870 ല്‍ മക്കയില്‍ റുബാത്ത് സ്ഥാപിച്ചത്. ഇന്ത്യക്കാരുടെ വക വേറേയും റുബാത്തുകള്‍ അന്ന് മക്കയില്‍ ഉണ്ടായിരുന്നു.

റുബാത്ത് പൊളിച്ചു
എന്നാല്‍ ഏറെ കാലത്തിന് ശേഷം ആ റുബാത്ത് സൗദി ഭരണകൂടം പൊളിച്ചുനീക്കുക ആയിരുന്നു. മക്കയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂടിയപ്പോള്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ആയിരുന്നു ഇത് ചെയ്തത്. ഏതാണ്ട് അര നൂറ്റാണ്ട് മുമ്പായിരുന്നു ഈ സംഭവം എന്ന് പറയപ്പെടുന്നു.

വെറുതേ പൊളിച്ചില്ല...
സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേയി റുബാത്ത് പൊളിച്ചുനീക്കിയപ്പോള്‍ സൗദി ഭരണകൂടം മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു. അതിന്റെ അന്നത്തെ വില റുബാത്ത് സ്ഥാപിച്ചവരുടെ പിന്‍ഗാമികള്‍ക്ക് കൊടുക്കാനായിരുന്നു പദ്ധതി. ഈ പണം സൗദി വഖഫില്‍ നിക്ഷേപിക്കുകയും ചെയ്തു.

അയ്യായിരം കോടി രൂപ!!!
സൗദി വഖഫില്‍ നിക്ഷേപിച്ച തുകയുടെ കൃത്യമായ മൂല്യം എത്രയാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്തായാലും അത് അയ്യായിരം കോടി രൂപയോളം വരും എന്നാണ് കണക്കാക്കപ്പെടുന്നത്. ആ തുക കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

അവകാശ തര്‍ക്കവും ഉണ്ട്
കേയി റൂബാത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് രണ്ട് വിഭാഗങ്ങളാണ് രംഗത്തുള്ളത്. പ്രസിദ്ധമായ അറക്കല്‍ കുടുംബവും പിന്നെ കേയി കുടുംബവും. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ അവകാശ തര്‍ക്കം വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. തങ്ങളാണ് യഥാര്‍ത്ഥ അനന്തരാവകാശികള്‍ എന്ന വാദവുമായി കേയി റുബാത്ത് ആക്ഷന്‍ കമ്മിറ്റി രംഗത്ത് വരികയും ചെയ്തിരുന്നു.

തലശ്ശേരിയില്‍ നിന്നുള്ള ഓടുകള്‍
കേയി റുബാത്തിന് വേറേയും ഉണ്ട് പ്രത്യേകതകള്‍. റുബാത്ത് നിര്‍മിക്കാനുള്ള ഇഷ്ടികകളും ഓടുകളും എല്ലാം തലശ്ശേരിയില്‍ നിന്ന് കപ്പലില്‍ കൊണ്ടുപോവുകയായിരുന്നു. അങ്ങനെ ആണ് 23 മുറികളുള്ള കേയി റുബാത്ത് അവിടെ നിര്‍മിക്കുന്നത്. ഏതാണ്ട് ഇക്കാലത്ത് തന്നെ ഹൈദരാബാദ് നൈസാമും ആര്‍ക്കോട്ട് നവാബും മക്കയില്‍ റുബാത്തുകള്‍ നിര്‍മിച്ചിരുന്നു എന്നാണ് വിവരം.

അവകാശികള്‍ ഏറെ
അറക്കല്‍ കുടുംബമോ, കേയി കുടുംബമോ... കൃത്യമായ രേഖകളുമായി എത്തുന്നവര്‍ക്കായിരിക്കും ഈ പണം കൈമാറുക. കേയി കുടുംബത്തില്‍ തന്നെ രണ്ടായിരത്തോളം പേരുണ്ട്. സൗദി വഖഫിലുള്ള പണം ഈ കുടുംബാംഗങ്ങള്‍ക്ക് തുല്യമായി വീതിച്ച് നല്‍കണം എന്നതാണ് കേയി റിബാത്ത് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.

തര്‍ക്കങ്ങളും ഉണ്ട്
ഈ പണം കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഏറെയുണ്ട്. റുബാത്ത് സ്ഥാപിച്ച മായിന്‍ കുട്ടി എളയയ്ക്ക് മക്കളില്ല എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. മാത്രമല്ല, മായിന്‍കുട്ടി എളയ റുബാത്ത് ദൈവത്തിന് സമര്‍പ്പിച്ചതാണ് എന്ന വാദവും ഉണ്ട്. അങ്ങനെ വരുമ്പോള്‍ ആ പണത്തിന് കേരളത്തിലെ പിന്‍മുറക്കാര്‍ക്ക് അവകാശമില്ലെന്നാണ് വാദം. ആ പണം കൊണ്ട് മക്കയില്‍ പുതിയ റുബാത്ത് സ്ഥാപിക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

വഖഫ് ബോര്‍ഡിന്റെ നീക്കം
കേയി കുടുംബത്തിന് ലഭിക്കേണ്ട പണം കേരളത്തിലെ വഖഫ് ബോര്‍ഡ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന എന്ന ആക്ഷേപവും കേയി കുടുംബാംഗങ്ങളില്‍ ചിലര്‍ക്കുണ്ട്. എന്തായാലും ആ പണം കേയി കുടുംബത്തിന് തന്നെ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയാണ് ആക്ഷന്‍ കമ്മിറ്റി ഇപ്പോള്‍.












Click it and Unblock the Notifications