കോടിയേരി ചെയ്തത് രാജ്യദ്രോഹ കുറ്റം; ഡിജിപിക്ക് പരാതി നൽകി, പരാതി നൽകിയത് ബിജെപി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് ഹരീഷാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വച്ചായിരുന്നു സംസ്ഥാന സെക്രട്ടറി ഇത്തരത്തിൽ പരാമർശം നടത്തിയത്. രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു സൈനികശേഷി വര്‍ധിപ്പിക്കുന്നതെന്നായിരുന്നനു കോടിയേരി കായംകുളത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കുമ്മനം കോടിയേരിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
രാജ്യദ്രോഹ കുറ്റം
ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശവിരുദ്ധ ശക്തികള്‍ക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മാതൃരാഷ്ട്രത്തെ സ്‌നേഹിക്കാന്‍ ആവില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാന്‍ തയാറാകണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ഗൗരവമുള്ള സംഭവം
ഇന്ത്യാ-ചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 1962 ലെ ഇന്ത്യാ ചൈന യുദ്ധ സമയത്തും ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംഘടനയാണ് സിപിഎം. അന്ന് തന്നെ സിപിഎമ്മിനെ നിരോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിജെപിയുടെ നിലപാട് ശരിവെക്കുന്നു
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് ഭീഷണിയാണെന്ന ബിജെപിയുടെ നിലപാട് ശരിവെക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയിരിക്കുന്നത്. അകത്ത് നിന്ന് രാജ്യത്തെ ശിഥിലീകരിക്കാനാണ് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുള്ളത്. ജനാധിപത്യമാര്‍ഗ്ഗം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ചത് പോലും അതിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എംടി രമേശും രംഗത്ത് വന്നിരുന്നു
കോടിയേരിയുടെ ചൈന അനുകൂല പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് എംടി രമേശും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപധികളായ വടക്കൻ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണെന്നുമാണ് എംടി രമേശ് പറഞ്ഞിരുന്നു.
ഭീഷണി കൂടുതലും ചൈനയിൽ നിന്ന്
രാജ്യം പാകിസ്താനില്‍ നിന്നുള്ളതിനേക്കാള്‍ ഭീഷണി ചൈനയില്‍ നിന്നാണ് നേരിടുന്നതെന്ന് കഴിഞ്ഞ ദിവസമാണ് കരസേനാ മേധാവി വെളിപ്പെടുത്തിയത്. അതിനാല്‍ ഇന്ത്യന്‍ സൈന്യം ചൈനാ അതിര്‍ത്തിയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രു രാജ്യത്തിന് വേണ്ടി സംസാരിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തിയിരുന്നു.