'ജോസ് ഇടത്തോട്ട് പോയാലും വോട്ട് യുഡിഎഫിനായിരിക്കും, അണികള്‍ പോവില്ല'; ആത്മവിശ്വാസത്തോടെ നേതാക്കള്‍
കോട്ടയം: സീറ്റുകളുടെ കാര്യത്തില്‍ ധാരണയായില്ലെങ്കിലും ജോസ് കെ മാണിയുടെ ഇടത് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജോസ് കെ മാണിക്ക് നല്‍കേണ്ട സീറ്റുകളുടെ എണ്ണത്തില്‍ ഇടതുമുന്നണിയില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എങ്കിലും മുന്നണി പ്രവേശനത്തിന് ശേഷം സീറ്റുകള്‍ സംബന്ധിച്ച അന്തിമ ധാരണയുണ്ടാക്കാമെന്നാണ് സിപിഎം നേതാക്കളുടെ ഉറപ്പ്. അതേസമയം പാര്‍ട്ടിയുടെ ഇടത് പ്രവേശനം സംബന്ധിച്ച് അണികളില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

എതിര്‍പ്പുകള്‍
ജോസ് കെ മാണി വിഭാഗത്തിന്‍റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി വിട്ടു കൊടുക്കില്ലെന്ന നിലപാടില്‍ അവര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടയിലാണ് ജോസിനെ കൂടേ കൂട്ടിയതുകൊണ്ട് മുന്നണിക്ക് വലിയ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി പ്രതികരിച്ചത്.

പാലായിലുടക്കി എന്‍സിപിയും
പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപിയും അയഞ്ഞിട്ടില്ല. പാലാ സീറ്റിലെങ്കില്‍ എന്‍സിപി ഇടതുമുന്നണിയില്‍ ഉണ്ടാവില്ലെന്നാണ് മാണി സി കാപ്പാന്‍ കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതോടെയാണ് അണികളില്‍ വലിയ ആശയക്കുഴപ്പം രൂപപ്പെട്ടത്. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന അണികളാണ് കേരള കോണ്‍ഗ്രസിന്‍റേത് എന്നതാണ് ജോസ് കെ മാണിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

അണികള്‍ എങ്ങനെ സ്വീകരിക്കും
ഇടതു പ്രവേശനത്തെ അവര്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. അതിനാല്‍ തന്നെ യുഡിഎഫ് വിടാനുള്ള കാരണവും എല്‍ഡിഎഫിന്‍റെ ഒപ്പമായി നിന്ന് ഉണ്ടാക്കാവുന്ന നേട്ടങ്ങളും വിശദീകരിച്ച് വലിയ തോതിലുള്ള പ്രചാരണ പരിപാടികളാണ് ജോസ് കെ മാണി വിഭാഗം അണികള്‍ക്കിടയില്‍ നടത്തുന്നത്.

വോട്ട് യുഡിഎഫിന്
ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോയാലും കേരള കോണ്‍ഗ്രസുകാരുടെ വോട്ട് യുഡിഎഫിന് തന്നെയായിരിക്കുമെന്നാണ് കോണ്‍ഗ്രസും പിജെ ജോസഫും അവകാശപ്പെടുന്നത്. ഇടതുപ്രവേശനത്തില്‍ താല്‍പര്യമില്ലാത്ത ജോസ് പക്ഷത്തെ നേതാക്കളേയും അണികളേയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും ജോസഫും സജീവമായി രംഗത്തുണ്ട്.

വാഗ്ദാനങ്ങള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റും മറ്റ് പദവികളും വാഗ്ദാനം ചെയ്താണ് ഇവരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന്. ഇടതുമുന്നണിയുടെ പ്രഭാവത്തിന് കോട്ടം തട്ടിയെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യത യുഡിഎഫിനാണെന്നൊക്കെയുള്ള അവകാശ വാദത്തോടെയാണ് ഇവര്‍ ജോസ് പക്ഷത്തെ നേതാക്കളെ സമീപിക്കുന്നത്.

ഫോണിലൂടെ വിളിച്ച്
കോണ്‍ഗ്രസിന്‍റെയും ജോസഫിന്‍റെയും ഇത്തരം നീക്കങ്ങള്‍ക്കെതിരെ തുറന്നടിച്ച് ജോസ് കെ മാണി പക്ഷത്തെ നേതാക്കള്‍ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഫോണിലൂടെ വിളിച്ച് ജോസഫ് പക്ഷം തങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയെന്ന ആരോപണവുമാണ് ചില കണ്ണൂരിലെ ജോസ് പക്ഷ നേതാക്കളാണ് രംഗത്തെത്തിയത്. ഇതോടെ ജോസ് കെ മാണിയും കരുതലോടെയാണ് നീങ്ങുന്നത്.

യുഡിഎഫ് വിരുദ്ധ മനോഭാവം
ജോസഫിനായി തങ്ങളെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് വഞ്ചനയാണെന്നാരോപിച്ച് അണികളില്‍ യുഡിഎഫ് വിരുദ്ധ മനോഭാവം ഉണ്ടാക്കാനാണ് ജോസ് വിഭാഗം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മുന്നണി പ്രവേശനം സംബന്ധിച്ച് അണികള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന് സിപിഎം നേതൃത്വവും ജോസ് കെ മാണിയോട് നിര്‍ദേശിച്ചിരുന്നു.

എത്ര കണ്ട് ബോധവത്കരിക്കാം
അണികളെ എത്ര കണ്ട് ബോധവത്കരിക്കാന്‍ കഴിയും എന്നത് അടിസ്ഥാനമാക്കിയാവും ജോസിന്‍റെ ഇടത് പ്രവേശനത്തിന്‍രെ ഭാവി നിശ്ചയിക്കുക. കേരള കോൺഗ്രസിനെ ഉന്മൂലനം ചെയ്യാൻ പിജെ ജോസഫും കൂട്ടു നിന്നുവെന്ന് ആരോപിക്കുന്നത് ജോസഫ് വിഭാഗത്തിലേക്കുള്ള അണികളുടെ ഒഴുക്ക് തടയാന്‍ വേണ്ടികൂടിയാണ്. ഒരു വിധം പ്രമുഖ നേതാക്കളെയെല്ലാം ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞുവെന്നത് ജോസിന്‍റെ വിജയമാണ്.

ജോസഫ് എം പുതുശ്ശേരി മാത്രം
ഇടതുപ്രവേശനം ഉറപ്പിച്ച ശേഷം ജോസ് കെ മാണി പക്ഷത്ത് നിന്നും പോയ പ്രമുഖ നേതാവ് ജോസഫ് എം പുതുശ്ശേരി മാത്രാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല സീറ്റ് ലക്ഷ്യമിട്ടാണ് പുതുശ്ശേരിയുടെ കൂറുമാറ്റമെന്നാണ് ജോസ് പക്ഷം ആരോപിക്കുന്നത്. സീറ്റുകള്‍ വാഗ്ദാനം ചെയ്താണ് മറ്റ് നേതാക്കളെയെല്ലാം ജോസ് ഒപ്പം നിര്‍ത്തിയിരിക്കുന്നത്. ഇനി ഇവര്‍ക്കെല്ലാം സീറ്റ് കണ്ടെത്തുക എന്നുള്ളതും ജോസിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്.

ആശയക്കുഴപ്പം
ജോസ് കെ മാണിയുടെ ഇടതു പ്രവേശനത്തിന്‍റെ കാര്യത്തില്‍ തീരുമാനമായെങ്കിലും മുന്നണിയിലെ തന്നെ ചില പ്രമുഖ കക്ഷികള്‍ ഇടഞ്ഞു നില്‍ക്കുന്നതാണ് അണികള്‍ക്കിടയിലെ ആശയക്കുഴപ്പത്തിലെ പ്രധാന കാരണം. നിലപാട് മയപ്പെടുത്തിയെങ്കിലും സിപിഐ പൂര്‍ണ്ണമായി വഴങ്ങാന്‍ സിപിഐ ഇതുവരെ തയ്യാറായിട്ടില്ല.












Click it and Unblock the Notifications