'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും
തിരുവനന്തപുരം: സാധാരണ ഗതിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക എന്നത് ഒരു ജംബോ പട്ടിക ആകാറാണ് പതിവ്. ആരേയും മുഷിപ്പിക്കാതെ ഓരോ ഗ്രൂപ്പും ഇങ്ങനെ പട്ടിക തയ്യാറാക്കും. അതില്‍ നിന്ന് പലപ്പോഴും അന്തിമ തീരുമാനം എടുക്കുക ഹൈക്കമാന്‍ഡോ, ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള സംസ്ഥാന നേതാക്കളോ ആയിരിക്കും.
ചെന്നിത്തലയ്ക്ക് സേഫ് മണ്ഡലം... ഹരിപ്പാടിനേക്കാള്‍ സുരക്ഷിതം ചങ്ങനാശ്ശേരി; ജോസഫ് അയഞ്ഞാല്‍ സാധ്യത
എന്നാല്‍ ഇത്തവണ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തിരി വിയര്‍ക്കും എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക മാത്രമല്ല, ഒരിക്കലും പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടികയും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടത്രെ. എന്തായാലും കേരളത്തില്‍ ശക്തമായി ഇടപെടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
ബ്ലാക്ക് ലിസ്റ്റ്
തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാടില്ലാത്ത നേതാക്കളുടെ കരിമ്പട്ടിക തയ്യാറാക്കി നല്‍കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കാന്‍ പോലും പാടില്ലാത്തവരുടെ പട്ടികയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പല തലകള്‍ ഉരുളും
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പ് പോലും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു പട്ടിക തയ്യാറാക്കുമ്പോള്‍, ഗ്രൂപ്പ് വഴക്കുകള്‍ കൂടി അതില്‍ പ്രതിഫലിക്കും എന്ന ഭയം സംസ്ഥാനത്തെ നേതാക്കള്‍ക്കുണ്ട്. അല്ലെങ്കില്‍, ഗ്രൂപ്പ് നേതാക്കള്‍ സമവായത്തില്‍ എത്തേണ്ടി വരും.
സ്ഥാനാര്‍ത്ഥി നിര്‍ണയം
സംസ്ഥാനത്ത് നിന്ന് നല്‍കുന്ന ജംബോ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആവില്ല ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നത് സംബന്ധിച്ചും ഹൈക്കമാന്‍ഡ് വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായ മൂന്ന് സ്വകാര്യ ഏജന്‍സികളാണ് കോണ്‍ഗ്രസിന് വേണ്ടി കേരളത്തില്‍ അഭിപ്രായ സര്‍വ്വേ നടത്താന്‍ പോകുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും.
നേതൃത്വത്തെ തൊടില്ല
സംസ്ഥാന തലത്തില്‍ ഗ്രൂപ്പ് നേതൃത്വങ്ങളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാന്‍ ഹൈക്കമാന്‍ഡ് താത്പര്യപ്പെടുന്നില്ല. എന്നാല്‍ ജില്ല, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ അങ്ങനെ ആവില്ല കാര്യങ്ങള്‍ എന്നും ഏറെക്കുറേ വ്യക്തമായിട്ടുണ്ട്. താഴേതട്ടില്‍ പുന:സംഘടന വേണം എന്നാണ് താരീഖ് അന്‍വര്‍ സോണിയ ഗാന്ധിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നത്.
എളുപ്പല്ല കാര്യങ്ങള്‍
മുന്‍കാലങ്ങളിലെ പോലെ കേരളത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന വിലയിരുത്തല് ഹൈക്കമാന്‍ഡിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി അതി രൂക്ഷമാണെന്നും വിലയിരുത്തുന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുമ്പോള്‍ ഭരണമാറ്റം ഉണ്ടാകും എന്ന പ്രതീക്ഷയില്‍ മാത്രം തിരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
ന്യൂനപക്ഷങ്ങള്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗങ്ങളും ഭൂരിപക്ഷ വിഭാഗങ്ങളും ഒരുപോലെ യുഡിഎഫിനെ പിന്തുണയ്ക്കുന്നതാണ് കണ്ടത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വോട്ടുകളെല്ലാം ചോരുന്നതിനും സാക്ഷിയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുചോര്‍ച്ചയാണ് മലബാറിലും മധ്യതിരുവിതാംകൂറിലും പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും തിരിച്ചടിയായത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂട്ടുകെട്ടുകള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടാണ് യുഡിഎഫിന് വലിയ തിരിച്ചടിയായത്. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലാണ് ഈ സഹകരണം ഉണ്ടാക്കിയത് എന്നതും തിരിച്ചടിയ്ക്ക് കാരണമായി. അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധയോടെ മാത്രമേ ഇത്തരം കാര്യങ്ങളില്‍ നിലപാടെടുക്കൂ എന്ന് ഉറപ്പായിട്ടുണ്ട്.
മുന്നണി നേതൃത്വം വിടില്ല
യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസ് ആണ്. പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ ആശങ്കയ്ക്ക് വകയില്ലാതെ നേതൃത്വം ഏകോപിപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കൊപ്പം സാമുദായിക സമവാക്യവും ഇതില്‍ പാലിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.
തിരഞ്ഞെടുപ്പ് തിരിച്ചടി
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ കേരളത്തിലെ 120 ൽപരം മണ്ഡലങ്ങളിൽ യുഡിഎഫിനായിരുന്നു വൻ ലീഡ് ഉണ്ടായിരുന്നത്. കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചേക്കുമെന്നായിരുന്നു വോട്ട് നില വ്യക്തമാക്കിയത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം കോൺഗ്രസിന് ഇത്തവണ 20 സീറ്റ് പോലും തികയ്ക്കാൻ പാടായിരിക്കും.
പ്രതീക്ഷയോടെ
എന്നാലും പ്രതീക്ഷയോടെയാണ് ഇത്തവണത്തെ കോൺഗ്രസ് നീക്കങ്ങൾ. കൂടുതൽ യുവാക്കൾക്ക് അവസരം നൽകുന്നതിനെ കുറിച്ചും പാർട്ടി ആലോചിക്കുന്നുണ്ട്. അതുപോലെ, മന്ത്രിസ്ഥാനം കൊതിച്ച് എംപി സ്ഥാനം രാജിവയ്ക്കാൻ ആഗ്രഹിക്കുന്നവരെ മുളയിലേ നുള്ളുകയും ചെയ്തിട്ടുണ്ട്.
കാപ്പന്റെ തന്ത്രങ്ങള്‍ ഇങ്ങനെ... എല്‍ഡിഎഫിന്റെ കൈയ്യില്‍ മറുമരുന്ന്, സിപിഐയ്ക്കും ആശ്വസിക്കാം