'തിരിച്ചെടുക്കാൻ ഇനി ഡാം തുറന്നുവിടരുത്',ആദ്യ വിക്കറ്റ് വീണു';പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
കൊച്ചി; സജി ചെറിയാന്റെ രാജിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ.വിടി ബൽറാം, ടി സിദ്ധിഖ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങി നേതാക്കളെല്ലാം രാജിയിൽ പ്രതികരിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അങ്ങനെ എൽ ഡി എഫ് സർക്കാരിലെ ആദ്യ വിക്കറ്റ് പോയെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. അതേസമയം സജി ചെറിയാൻ മന്ത്രി സ്ഥാനം മാത്രമല്ല എം എൽ എ സ്ഥാനം കൂടി രാജിവെയ്ക്കണമെന്ന് വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. നേതാക്കളുടെ പ്രതികണം വായിക്കാം
'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ

'ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്.
ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു'-,വിടി ബൽറാം.

'സാംസ്ക്കാരിക നായകർ" എന്ന പതിവ് കാറ്റഗറിയിൽപ്പെട്ട ആരുടേയും ശബ്ദമുയരാതെത്തന്നെ ഒരു സാംസ്ക്കാരിക മന്ത്രിയെ പുറത്താക്കിക്കാൻ കഴിഞ്ഞു എന്നതാണ് ഈ രാജിയുടെ ഏറ്റവും വലിയ പ്രത്യേകത.
അവാർഡും അക്കാദമി അംഗത്വവും പരിപാടിക്കുള്ള ടിഎയുമൊക്കെയായി ആ വക പരാദജീവികൾ ഹാപ്പിയായിത്തന്നെ ഇരിക്കട്ടെ', എന്നും വിടി ഫേസ്ബുക്കിൽ കുറിച്ചു.

'കുന്തവും കൊടചക്രവുമല്ല, ശക്തമാണ് ഭരണഘടനയെന്നും,
ആ ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ ശ്രമിക്കുന്നവൻ മന്ത്രിയായാലും പിടിച്ചു താഴെയിടാൻ മാത്രം പ്രഹരശേഷി ആ മഹത് ഗ്രന്ഥത്തിനുണ്ടെന്നും സജി ചെറിയാനു മനസ്സിലായ സ്ഥിതിക്ക് ആ MLA സ്ഥാനം കൂടി രാജി വെച്ച് നിയമ നടപടി സ്വീകരിക്കണം ...തള്ളിപ്പറയാനിത് സായിപ്പെഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയല്ല, ഇന്ത്യൻ ഭരണഘടനയാണ്';രാഹുൽ മാങ്കൂട്ടത്തിൽ

ഭരണഘടനയുടെ വിജയം, സമരത്തിന്റെ വിജയം, നീതിയുടെ വിജയം എന്നായിരുന്നു കെ എസ് ശബരീനാഥൻ കുറിച്ചത്.'ഔട്ടായ കളിക്കാരനെ നോ ബോൾ വിളിച്ച് രക്ഷിക്കാൻ ശ്രമിച്ച അമ്പയർ പ്രതിഷേധത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നു... ആദ്യ വിക്കറ്റ് വീണു, മന്ത്രി സജി ചെറിയാൻ ഔട്ട്..!!', ടി സിദ്ധിഖ് കുറിച്ചു.

'മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ രാജി വച്ചെന്നാണ് സജി ചെറിയാന്‍ പറയുന്നത്. പ്രസംഗത്തില്‍ അപകടകരമായ കാര്യങ്ങള്‍ ഉള്ളതു കൊണ്ടാണ് പ്രതിപക്ഷം രാജി ആവശ്യപ്പെട്ടത്. അല്ലാതെ വ്യക്തി വിരോധം കൊണ്ടല്ല. ആർ എസ് എസ് വിചാരധാരയിലാണ് സി പി എം സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി ഭരണഘടനയെ കുറിച്ച് പറഞ്ഞത്. അക്കാര്യങ്ങള്‍ തെറ്റാണെന്ന് മന്ത്രിയോ പാര്‍ട്ടിയോ പറഞ്ഞിട്ടില്ലെന്നത് അദ്ഭുതകരമാണ്. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ സി.പി.എം നിലപാടെടുക്കാത്തത്?'

'ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് എഴുതിയെടുക്കുകയാണ് ചെയ്തതെന്ന പരാമര്‍ശത്തിലൂടെ അംബേദ്ക്കറെ പോലും തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഭരണഘടനയില്‍ നിന്നും ജനാധിപത്യവും മതേതരത്വവും എടുത്ത് കളയണമെന്ന സംഘപരിവാര്‍ നിലപാടാണ് സജി ചെറിയാന്‍ സ്വീകരിച്ചത്. അതിനെയും തള്ളിപ്പറഞ്ഞിട്ടില്ല. പ്രസംഗത്തില്‍ ഒരു കുഴപ്പവുമില്ലെന്ന നിലപാട് ദൗര്‍ഭാഗ്യകരമാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞ ഒരാള്‍ എം.എല്‍.എ സ്ഥാനം കൂടി രാജിവയ്ക്കുന്നതാണ് ഉചിതം', വിഡി സതീശൻ പറഞ്ഞു.

രണ്ടാം എൽഡിഎഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജിയെന്ന് കെ സുധാകരൻ പ്രതികരിച്ചു. രാജി പ്രഖ്യാപിക്കുന്ന സമയത്ത് ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാവാതിരുന്നത് നിർഭാഗ്യകരമാണെന്ന് സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications