ചെന്നിത്തല ഉത്തരാഘണ്ഡിലേക്ക്?; നിയമനം എഐസിസി ജനറല്‍ സെക്രട്ടറി പദവിയോടെ
ദില്ലി: കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്ന് തുടങ്ങി അധികാരം ഉള്ളതും ഇല്ലാത്തതുമായ സംസ്ഥാനങ്ങളില്‍ വലിയ പ്രതിസന്ധികളിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോവുന്നത്. കേരളത്തിലെ അതൃപ്തികള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് എത്തിയില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി അതല്ല.
പഞ്ചാബിലും ഹരിയാനയിലും വിമത നീക്കം ശക്തമായത് സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതോടെ നേതാക്കളെ നേരിട്ട് ദില്ലിയിലേക്ക് വിളിപ്പിച്ചുള്ള പ്രശ്ന പരിഹാരത്തിനാണ് എഐസിസി ശ്രമിക്കുന്നത്.
അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അസംതൃപ്തരായ നേതാക്കളുമായി വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് രമേശ് ചെന്നിത്തലയുടെ അതൃപ്തിക്ക് കാരണം. പ്രതീക്ഷ നല്‍കിയിട്ട് ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.
Recommended Video
ഇതോടെയാണ് അനുനയ നീക്കത്തിന്‍റെ ഭാഗമായി രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചത്. ഇന്നലെ രാത്രിയോടെ അദ്ദേഹം ദില്ലിയില്‍ എത്തിയ ചെന്നിത്തല ഇന്ന് ഉച്ചയോടെ രാഹുലുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി. ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തനാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രശ്ന പരിഹാര നീക്കത്തിന്‍റെ ഭാഗമായി രമേശ് ചെന്നിത്തലയ്ക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കും.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പദം രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുമെന്നാണ് സൂചന. ഉത്തരാഖണ്ഡിന്‍റെ ചുമതല അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത. ഏറെക്കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രമേശ് ചെന്നിത്തലയുടെ ഹിന്ദി പ്രാവീണ്യവും നിയമനത്തെ സ്വാധീനിച്ചേക്കും
ഉത്തരഖണ്ഡ് അല്ലെങ്കില്‍ പിന്നീട് സാധ്യതയുള്ളത് യുപി, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. എന്നാല്‍ നിലവില്‍ യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. നേരത്തെ പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാധിത്യ സിന്ധ്യക്കുമായിരുന്നു ഉത്തര്‍പ്രദേശിന്‍റെ ചുമതല വീതിച്ച് നല്‍കിയിരുന്നത്.
സിന്ധ്യ ബിജെപിയിലേക്ക് പോയതോടെ സംസ്ഥാനത്തിന്‍റെ പൂര്‍ണ്ണ ചുമതല പ്രിയങ്കയ്ക്കാണ്. നാനൂറിലേറെ മണ്ഡലങ്ങളുള്ള സംസ്ഥാനം ആയതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയുടെ ചുമതലയിലേക്ക് മറ്റൊരു നേതാവിനെക്കൂടി കൊണ്ട് വരാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ രമേശ് ചെന്നിത്തലയ്ക്ക് സാധ്യത കൂടുതലാണ്.
കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു നേതാവിനെ ഹൈക്കമാന്‍ഡ് ദില്ലിയിലേക്ക് വിളിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ക്ക് പുറമെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും അദ്ദേഹം ചർച്ച നടത്തും.
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലക്ഷ്യമിടുന്ന കെവി തോമസും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയിലുണ്ട്. ചില മുതിർന്ന നേതാക്കളുമായി അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തി. കേരളത്തിലെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ് നേതൃത്വം.
പഞ്ചാബില്‍ അമരീന്ദര്‍ സിങുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ പ്രമുഖ നേതാവ് നവജ്യോത് സിങ് സിദ്ദുവിനോടും ഡൽഹിയിലെത്താൻ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് പ്രശ്ന പരിഹാര സാധ്യതകള്‍ തേടുകയാണ് നേതൃത്വം.
ഒരു വര്‍ഷം മുന്‍പ് തനിക്ക് നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കാന്‍ നേതൃത്വം തയ്യാറാകാത്തതാണ് സച്ചിന്‍ പൈലറ്റിന്‍റെ പ്രശ്നം. എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാവണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. മന്ത്രിസഭയില്‍ സച്ചിന്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പടേയുള്ളവയായിരുന്നു വാഗ്ദാനങ്ങളെങ്കിലും ഗെലോട്ടിന്‍റെ എതിര്‍പ്പിന് മുന്നില്‍ അതൊന്നും നടന്നില്ല.
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍