പിഎം ആർഷോക്കെതിരായ ഗൂഢാലോചന കേസ്; അഖില നന്ദകുമാര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവണം
തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയിലെ ഗൂഢോലചന കേസിൽ മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ്. ഇന്ന് രാവിലെ പത്തിന് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. മഹാരാജാസ് കോളജ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ കഴിഞ്ഞ ആറിന് സംപ്രേഷണം ചെയ്ത തല്‍സമയ റിപ്പോര്‍ട്ടിങ്ങിന്റെ പകര്‍പ്പും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആർഷോ പരാതി നൽകിയത്. കേസിൽ അഞ്ചാം പ്രതിയാണ് അഖില. മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി.
കോളജ് പ്രിൻസിപ്പൽ ഡോ വിഎസ് ജോയ് ,കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. വിനോദ് കുമാറിന്റേയും പ്രിൻസിപ്പലിന്റേയും മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.

ജൂൺ ആറിനായിരുന്നു ആർഷോയുടെ മാർക്ക് ലിസ്റ്റ് സംബന്ധിച്ച് കെ എസ് യു ആരോപണം ഉയർത്തിയത്. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആർഷോ പരാതിയിൽ പറയുന്നത്. ആർഷോയെ അപകീർത്തിപ്പെടുത്താൻ കോഴ്സ് കോ-ഓർഡിനേറ്ററും പ്രിൻസിപ്പലും ചേർന്ന് വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ് ഐ ആറിൽ വ്യക്തമാക്കുന്നത്. വ്യാജരേഖ ചമയ്ക്കലും ഗൂഢാലോചനയും അടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങളാണ് ഈ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വാർത്ത റിപ്പോർട്ട് ചെയ്തതിന്റേ പേരിലാണ് അഖിലയ്ക്കെതിരെ കേസെടുത്തത്.
എന്നാൽ ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങള്‍ ആക്രമിച്ചതായും പരാതി കൊടുക്കുകയല്ലാതെ മറ്റെന്താണ് തനിക്ക് ചെയ്യാനാകുകയെന്നുമായിരുന്നു കഴിഞ്ഞ ദിവസം ആർഷോ പ്രതികരിച്ചത്. മാർക്ക് ലിസ്റ്റിലെ പിഴവ് താൻ നേരത്തേ അറിഞ്ഞിരുന്നില്ലെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് മാത്രമാണ് കേസ് കൊടുത്തതെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അഖിലയ്ക്കെതിരെ കേസെടുത്ത നടപടിയിൽ വലിയ വിമർശനമാണ് സർക്കാരിനെതിരെ ഉയരുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവർ നടപടിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പോലീസ് നടപടിയെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ന്യായീകരിച്ചു. ഗൂഢാലോചനയല്ല മാധ്യമപ്രവർത്തനം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications