കൗൺസിലർ ഗിരികുമാറിന്റെ അറസ്റ്റ്: സിപിഎം തിരക്കഥയെന്ന് ബിജെപി, രാഷ്ട്രീയ പകപോക്കലെന്നും ആരോപണം
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസിൽ ബി ജെ പി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും , നഗരസഭ കൗൺസിലറുമായ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ സി പി എം നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് ബി ജെ പി. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വർഷം രണ്ട് അസി.കമ്മീഷണർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ബി ജെ പി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
കേസിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തിൽ തന്നെ നശിപ്പിച്ചിരുന്നു. ബി ജെ പി നേതാക്കൾക്കെതിരെ കള്ള കേസ് ചുമത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ല . സി പി എമ്മിന്റെ ആഞ്ജാനുവർത്തികളായാണ് ക്രൈംബ്രാഞ്ച് പ്രവർത്തിച്ചത്.

ലഭ്യമായ തെളിവുകൾ പോലും പരിശോധനയ്ക്ക് വിധേയമാക്കാതെ യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. തിരു: നഗരസഭയിലെ സി.പി.എമ്മിന്റെ അഴിമതികൾക്കെതിരെ ശക്തമായി നിലപാടുകൾ സ്വീകരിച്ചയാളാണ് ഗിരികുമർ. സി പി എമ്മിനെ പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ പുറത്തു കൊണ്ടുവരുന്നത് ഗിരി കുമാറാണ്.
ഈ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിനു പിന്നിൽ. സന്ദീപാനന്ദഗിരിയും സി പി എം നേതൃത്വവുമാണ് ആശ്രമം കത്തിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത് . സത്യസന്ധമായ അന്വേഷണം നടന്നാൽ ഇത് പുറത്തുവരും. ബി ജെ പി നേതാക്കൾക്കെതിരെ കള്ള കേസ് ചുമത്തി ബി ജെ പിയെ ദുർബലപ്പെടുത്താമെന്നത് ഇടതു സർക്കാരിന്റെ വ്യാമോഹമാണ് . ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി സംഘടിപ്പിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.












Click it and Unblock the Notifications