'സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല'; തീരുമാനം വ്യക്തമാക്കി കോടതിയുടെ ഉത്തരവ്
തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് സോളാർ കേസ് പ്രതിയായ സരിത എസ് നായർക്ക് നൽകില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സരിതയുടെ ആവശ്യത്തെ തള്ളിയത്.
കേസിൽ അന്വേഷണം തുടരുകയാണെന്നും മൊഴിയുടെ പകർപ്പ് മൂന്നാം കക്ഷിക്ക് നൽകില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനോ ഏജൻസിക്കോ മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂ എന്ന നിലപാട് കോടതി ആവർത്തിക്കുകയായിരുന്നു. സ്വപ്ന സുരേഷിന്റെ മൊഴി പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് സരിത കോടതിയെ സമീപിച്ചിരുന്നു.
തന്നെ കുറിച്ചും രഹസ്യ മൊഴിയിൽ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിവ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സരിത എസ് നായരുടെ നീക്കം ഇതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്. അതേസമയം, കോടതിയുടെ ഉത്തരവിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായർ വ്യക്തമാക്കി.
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിന് എതിരായ ഗൂഡാലോചനാ കേസിലും സോളാർ കേസ് പ്രതിയായ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് സരിത മൊഴി നൽകിയത്. മുൻ എം എൽ എ പി സി ജോർജ്ജ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ മൊഴിയിൽ ആരോപിക്കുന്നു.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണം; സരിത നായര്‍ കോടതിയില്‍
സ്വപ്നയും പി സി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ. കെ ടി ജലീലിന്റെ പരാതിയിൽ കന്‍റോൺമെന്റ് പൊലീസാണ് സരിതയുടെ മൊഴി രേഖപ്പടുത്തിയത്. പി സി ജോർജ് ഇതിന് വേണ്ടി പല തവണ വിളിച്ചു. തുടർന്ന് ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ടെന്നും സരിത പറഞ്ഞിരുന്നു. സ്വപ്നയുടെ കയ്യിൽ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറി എന്നാണ് സരിതയുടെ മൊഴി.
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ പി സി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ജോർജ്ജും സ്വപ്നയും ക്രൈം നന്ദകുമാറും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ പി സി ജോർജ്ജിന്റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി എന്ന് സരിത മൊഴിയിൽ ആരോപിക്കുന്നു.
ഇതാണ് കിടിലൻ ചിത്രങ്ങൾ; ക്യൂട്ട് ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്; വൈറലായ ചിത്രങ്ങൾ ഇവയാണ്
അതേസമയം, ജോർജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറിയിരുന്നു. അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം, മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുത ആരോപണമാണ് സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലുള്ളത്. മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരുടെ സഹായം തേടിയിരുന്നുവെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു.
ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തിയിരുന്നു. അവിടെ വെച്ചാണ് ബിസിനസ് താത്പര്യം അറിയിച്ചത്. വീണ വിജയന് ഷാർജയിൽ ഐടി സംരംഭം തുടങ്ങണമെന്ന കാര്യമാണ് അറിയിച്ചത്. എന്നാൽ ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
Recommended Video
അതേസമയം കെ ടി ജലീലിനെതിരേയും സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബിനാമിയെന്നാണ് സ്വപ്നയുടെ ആരോപണം. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും സ്വപ്ന പറയുന്നു. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു.