കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു, മതപരിപാടികൾക്കും നിയന്ത്രണം, കോടതികൾ ഓൺലൈനിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടിപിആര്‍ നിരക്ക് 20ന് മുകളില്‍ ഉളള സ്ഥലങ്ങളില്‍ പൊതുപരിപാടികളില്‍ 50 പേര്‍ക്ക് മാത്രമായി പ്രവേശനം ചുരുക്കി. ഈ നിയന്ത്രണം മതചടങ്ങള്‍ക്ക് അടക്കം ബാധകമാക്കിയിരിക്കുകയാണ്. അതേസമയം ടിപിആര്‍ മുപ്പതിന് മുകളില്‍ ഉളള പ്രദേശങ്ങളില്‍ ഒരു വിധത്തിലുമുളള പൊതുപരിപാടികള്‍ക്കും അനുവാദം ഇല്ല.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോടതികള്‍ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ ആയിരിക്കും. നേരിട്ട് കോടതിയില്‍ വാദം കേള്‍ക്കുക ഒഴിവാക്കാനാകാത്ത കേസുകള്‍ മാത്രമായിരിക്കും. കോടതി മുറിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജനുവരി 16 മുതല്‍ 31 വരെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പൊതുപരിപാടികളെല്ലാം മാറ്റി വെച്ചിരിക്കുകയാണ്. മറ്റ് പരിപാടികള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍ദേശിച്ചു. കൊറോണയുടെ തുടക്ക കാലം മുതൽ പ്രവാസി ദ്രോഹ നടപടികളുമായാണ് LDF സർക്കാർ മുന്നോട്ട് പോയിരുന്നത് എന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. ഒരു ഘട്ടത്തിൽ കൊറോണ പടർത്തുന്നത് പ്രവാസികൾ ആണെന്ന് വരെ സർക്കാർ അനുകൂലികൾ പറഞ്ഞു പരത്തിയിരുന്നു.
''ഇപ്പോളിതാ വീണ്ടും പ്രവാസികൾക്കെതിരെ സർക്കാർ തിരിഞ്ഞിരിക്കുന്നു.കോവിഡ് പ്രോട്ടോക്കോൾ നിരന്തരം ലംഘിച്ച് മരണവ്യാപാരികളായി സിപിഎമ്മും സർക്കാരും മുന്നോട്ട് പോകുമ്പോളും അനാവശ്യ ക്വാറൻറൈൻ നിർബന്ധിതമാക്കി പ്രവാസികളെ ഉപദ്രവിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സർക്കാർ മാതൃക ആയാൽ മറ്റുള്ളവരും അതിന് തയ്യാറാകും. തിരുവാതിരകളിയും പാർട്ടി സമ്മേളനവും ഒക്കെ ആയി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി പ്രവാസികളെ പരിഹസിക്കുന്ന നടപടികളിൽ നിന്ന് പിൻമാറണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി. ചികിത്സയിലായിരുന്ന 3819 പേര്‍ രോഗമുക്തി നേടി. ഇതോടെ 90,649 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,18,681 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. സംസ്‌ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി.












Click it and Unblock the Notifications