കനയ്യയുടെ ആസാദി ഇനി കോണ്‍ഗ്രസില്‍ മുഴങ്ങും: പാര്‍ട്ടി അംഗത്വം സ്വീകരിച്ച് കനയ്യയും ജിഗ്നേഷും
ദില്ലി: ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റും സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ഷഹീദ് ഇ-അസം ഭഗത് സിങ് പാര്‍ക്കില്‍ രാഹുല്‍ ഗാന്ധിക്കും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ദിക് പട്ടേലിനുമൊപ്പം ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും ഒരുമിച്ച് എത്തി. ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇരുനേതാക്കളും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുടെ നേതൃത്വത്തിലായിരുന്നു കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനം.
ലോകത്ത് ഏറ്റവും കൂടുതല്‍ പറ്റിക്കപ്പെടുന്നത് മലയാളികള്‍; കാരണം സര്‍ക്കാരെന്ന് കെ സുരേന്ദ്രന്
ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കനയ്യക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ഏറെ നാളായി നിലനില്‍ക്കുന്നുണ്ടായിരുന്നു. കനയ്യ കുമാറിന്റെയും ജിഗ്നേഷ് മേവാനിയുടെ പാര്‍ട്ടി പ്രവേശനം ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നായിരുന്നു കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ലെങ്കില്‍ രാജ്യം രക്ഷപ്പെടില്ലെന്നായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് കനയ്യ കുമാര്‍ അഭിപ്രായപ്പെട്ടത്. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന ചില ആശയങ്ങള്‍ രാജ്യത്തിന്റെ വര്‍ത്തമാന കാലത്തേയും ഭാവിയേയും ഉള്‍പ്പടെ എല്ലാത്തിനേയും നശിപ്പിക്കുന്നു. കോണ്‍ഗ്രസാണ് ഇന്ത്യയിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ജനാധിപത്യ പാര്‍ട്ടി. ആ പാര്‍ട്ടി രക്ഷപ്പെട്ടില്ലെങ്കില്‍ രാജ്യം ഒരിക്കലും രക്ഷപ്പെടാന്‍ പോവുന്നില്ല. അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ലെങ്കില്‍ അതിന് താഴെ നില്‍ക്കുന്ന ചെറിയ പാര്‍ട്ടികളും രക്ഷപ്പെടാന്‍ പോവുന്നില്ലെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കനയ്യ കുമാറിന്റേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനായാണെന്നായിരുന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പ്രതികരണം. കനയ്യയുടേത് വ്യക്തിപരമായ രാജിയാണ്. ആളുകള്‍ വരികയും പോവുകയും ചെയ്യും. കനയ്യ കുമാര്‍ പോയെങ്കിലും പാര്‍ട്ടി മുന്നോട്ട് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കനയ്യയെ അനുനയിപ്പിക്കാന്‍ ഡി രാജ ഉള്‍പ്പടേയുള്ള നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താന്‍ മുന്നോട്ട് വെച്ച നിബന്ധനങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു കനയ്യയുടെ നിലപാട്.
കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരണവുമായി പിസി വിഷ്ണുനാഥ് ഉള്‍പ്പടേയുള്ള നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ രാജ്യത്ത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പക്ഷത്തു നിന്നും വ്യക്തികളെന്ന നിലയിൽ ശക്തമായി പോരാടുന്നവരാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയുമെന്നായിരുന്നു പിസി വിഷ്ണുനാഥ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചിത്.
രാജ്യത്തെ കലാലയങ്ങൾ അന്യായമായി എൻ ഡി എ കാലത്ത് ആക്രമിക്കപ്പെട്ടപ്പോൾ പ്രതിരോധത്തിന്റെ പ്രതീകമായി ഉയർന്നു വന്ന നേതാവാണ് കനയ്യ. മികച്ച പ്രഭാഷകനും സംഘാടകനുമായി കുറഞ്ഞ കാലയളവിൽ അദ്ദേഹം സ്വയം തെളിയിച്ചിട്ടുണ്ട്. ജിഗ്നേഷ് മേവാനി സാമൂഹ്യ നീതിയുടെ മുദ്രാവാക്യമുയർത്തി ഗുജറാത്തിലെ പിന്നോക്ക ജനാവിഭാഗങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിച്ചയാളാണ്. ഭൂപ്രശ്നം പോലെയുള്ള അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടൽ നടത്തുന്ന ആളാണ്.
Recommended Video
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കോൺഗ്രസിനോട് അടുപ്പം കാണിക്കാതിരുന്ന ആദ്യ കാലത്തും അംബേദ്കറോടൊപ്പം ഗാന്ധി കൂടി അദ്ദേഹത്തിന്റെ വാക്കുകളിൽ കടന്നുവരുന്നത് ശ്രദ്ധിച്ചിരുന്നു. ഗുജറാത്തിലെ ജനപ്രതിനിധി കൂടിയായ അദ്ദേഹത്തിന്റെ വരവ് സംസ്ഥാനത്തെ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നുറപ്പാണ്. ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു ഇന്ത്യ നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണം എന്ന രാഷ്ട്രീയ സന്ദേശമാണ് ഇരുവരുടെയും കടന്നുവരവിലൂടെ ഒരിക്കൽക്കൂടി വെളിവാവുന്നത്. കനയ്യ കുമാറിനും ജിഗ്നേഷ് മേവാനിക്കും ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നുവെന്നും പിസി വിഷ്ണുനാഥ് എം എല്‍ എ കൂട്ടിച്ചേര്‍ത്തു