എൽഡിഎഫിൽ പൊട്ടിത്തെറി... മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സിപിഐ, ഫോണെടുക്കാതെ കാനവും പന്ന്യനും!!
Recommended Video
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കാത്തത് സംബന്ധിച്ച് ഭരണകക്ഷിയായ എൽ ഡി എഫിൽ പൊട്ടിത്തെറി. തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭ യോഗം, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐ ബഹിഷ്കരിച്ചു. സി പി ഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണ്.
സിപിഐ പൂർണമായും ബഹിഷ്കരിച്ചു
തോമസ് ചാണ്ടി രാജിവെക്കാത്തതിലുള്ള തങ്ങളുടെ പ്രതിഷേധം മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച് അറിയിക്കുകയാണ് സി പി ഐ. മുന്നണിയിലെ രണ്ടാമന്മാരായ സി പി ഐക്ക് നാല് പ്രതിനിധികളാണ് ഈ മന്ത്രിസഭയിലുള്ളത്. ഇവർ നാല് പേരും സെക്രട്ടേറിയേറ്റിൽ എത്തിയെങ്കിലും മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
റവന്യൂ മന്ത്രിയുടെ ഓഫീസിൽ
റവന്യൂ മന്ത്രിയും സി പി ഐയുടെ നിയമസഭ കക്ഷി നേതാവുമായ ഇ ചന്ദ്രശേഖരന്‍റെ ഓഫീസിൽ തുടരുകയാണ് സി പി ഐ മന്ത്രിമാർ. മറ്റ് യാതൊരു അസൗകര്യവും കൊണ്ടല്ല തങ്ങൾ യോഗത്തിന് എത്താത്തത് എന്ന വ്യക്തമായ സന്ദേശം കൂടിയാണ് സി പി ഐ, സി പി എമ്മിന് നൽകുന്നത് എന്ന് വേണം കരുതാൻ.
ഫോണെടുക്കാതെ നേതാക്കൾ
എന്തുകൊണ്ടാണ് തങ്ങൾ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാത്തത് എന്നതിനെക്കുറിച്ച് പരസ്യ പ്രസ്താവനയൊന്നും സി പി ഐ നേതാക്കൾ നടത്തിയിട്ടില്ല. എന്ന് മാത്രമല്ല, പന്ന്യന്‍ രവീന്ദ്രനും കാനം രാജേന്ദ്രനും അടക്കമുള്ള മുതിർന്ന നേതാക്കളൊന്നും ടെലഫോണിൽ പോലും പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നാണ് ടി വി റിപ്പോർട്ടുകൾ പറയുന്നത്.
മറ്റ് ഘടകകക്ഷികളുടെ നിലപാട്
എൻ സി പി മന്ത്രിയായ തോമസ് ചാണ്ടി എത്രയും വേഗം രാജിവെക്കണം എന്ന നിലപാടാണ് മറ്റ് ഘടകകക്ഷികൾക്കും ഉള്ളത് എന്നാണ് പൊതുവേ അറിയുന്നത്. തോമസ് ചാണ്ടി ഉചിതമായ സമയത്ത് രാജിവെക്കും എന്നും മുന്നണി മര്യാദ കാത്ത് സൂക്ഷിക്കുമെന്നുമാണ് ജനതാദൾ എം എൽ എ എ കൃഷ്ണൻ കുട്ടി പ്രതികരിച്ചത്.
തോമസ് ചാണ്ടി പങ്കെടുക്കുന്നു
സി പി ഐയുടെ നാല് മന്ത്രിമാർ വിട്ടുനിൽക്കുമ്പോഴും തോമസ് ചാണ്ടി മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പായി തോമസ് ചാണ്ടി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജി തീരുമാനത്തിനായി എൻ സി പി അൽപം കൂടി സാവകാശം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.