സിൽവർ ലൈനിനോട് അതൃപ്തി; 'കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകണം, ആലോചനകൾ വേണം' - സിപിഎം ബംഗാൾ ഘടകം
കണ്ണൂർ: കേരള സിൽവർ ലൈൻ പദ്ധതിക്ക് എതിരെ അതൃപ്തി വ്യക്തമാക്കി ബംഗാൾ ഘടകം. സി പി എം പാർട്ടി കോൺഗ്രസിൽ ആയിരുന്നു ബംഗാൾ ഘടകം അതൃപ്തി വ്യക്തമാക്കിയത്. കേരള ഘടകത്തിന് കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകണമെന്നും ബംഗാൾ ഘടകം അറിയിച്ചു.
ഈ പദ്ധതിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ പൂർണമായും ബോധ്യപ്പെടുത്തണം.നന്ദി ഗ്രാം ഒരു പാഠം ആകണമെന്നും ബംഗാൾ ഘടകം വ്യക്തമാക്കി. സി പി എം പാർട്ടി കോൺഗ്രസിന്റെ സ്വാഗത പ്രസംഗത്തിൽ സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്.

കേരള സർക്കാരിന്റെ മികച്ച നേട്ടങ്ങൾ വിവരിച്ചതിന് ശേഷം ആയിരുന്നു മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിയെ അവതരിപ്പിച്ചത്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കും എന്ന തരത്തിലുള്ള ധ്വനി ആണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായത്. ഇദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്നാലെ ആയിരുന്നു ബംഗാൾ ഘടക നേതാക്കളുടെ പ്രതികരണങ്ങൾ ഉണ്ടായത്.
സിൽവർ ലൈൻ പദ്ധതിയെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം കേരളത്തിന് മുന്നറിയിപ്പ് നൽകണമെന്ന് ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കൾ ഉന്നയിച്ചു. പാർട്ടിക്ക് മുന്നിൽ നന്ദി ഗ്രാം തിരിച്ചടി നേരിട്ട സംഭവം മാതൃകയായി നില നിൽക്കുന്നുണ്ട്. ഈ കാരണത്താൽ തന്നെ ഏകപക്ഷീയമായി സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്. വികസനങ്ങൾക്ക് പിന്നാലെ ഭൂപ്രശ്നങ്ങൾ വലിയ തിരിച്ചടിയാകും. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിൽ വലിയ രീതിയിലുള്ള ആലോചനകൾ ആവശ്യമാണെന്നും ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കൾ മുന്നോട്ട് വച്ചു.
അതേസമയം, സിൽവർ ലൈൻ പദ്ധതിയുടെ ആദ്യ തുടക്കങ്ങളിൽ തന്നെ വ്യത്യസ്ത നിലപാടായിരുന്നു ബംഗാൾ ഘടകം സ്വീകരിച്ചിരുന്നത്. സിൽവർ ലൈൻ പദ്ധതിയെ കേരള ഘടകം ശക്തമായി തന്നെ പിന്തുണയ്ക്കുന്നു. എന്നാൽ, ഇത് സംബന്ധിച്ച വിഷയത്തിൽ സി പി എം കേന്ദ്ര നേതൃത്വം കൃത്യമായ അഭിപ്രായം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനം പുറത്ത് വന്നതിന് ശേഷം പ്രതികരിക്കാം എന്നതായിരുന്നു സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
അതേസമയം , പദ്ധതിയിൽ നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പിന്തുണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. ഇതിന് വേണ്ടി ആഗോളീകരണത്തിനും കോർപ്പറേറ്റ് വത്കരണത്തിനും എതിരെ പോരാടണം. ഇതാണ് കേരളത്തിലെ പാർട്ടിയുടെ ലക്ഷ്യം എന്നും മുഖ്യമന്ത്രി പാർട്ടി പ്രതിനിധികളെ ഓർമ്മിപ്പിച്ചിരുന്നു.
അതേസമയം, സംഘടന റിപ്പോർട്ടിൽ സി പി എം നേതൃത്വത്തിന് എതിരെ വിമർശനം ഉയർന്നിരുന്നു. സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി അവതരിപ്പിക്കാനുള്ള റിപ്പോർട്ടിൽ ആയിരുന്നു വിമർശനം. ചുമതലകൾ നിർവഹിക്കുന്ന വിഷയത്തിൽ സി പി എം പരാജയം എന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഉണ്ടായ ജനകീയ പ്രതിഷേധങ്ങളെ കൃത്യമായ രീതിയിൽ വേണ്ട വിധം ഏറ്റെടുക്കാൻ നേതൃത്വം തയ്യാറായില്ല.
സി പി എമ്മിന് കൂട്ടായ്മകൾ ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ വിമർശനം ഉണ്ടായി. കേരളത്തിൽ ഉണ്ടാകുന്ന ബദൽ നയങ്ങൾക്ക് ആയിരുന്നു ജനങ്ങൾ 2021 - ൽ അംഗീകാരം നൽകിയത്. ഈ വിജയം പാർട്ടിക്ക് നൽകി തന്നത് വലിയ ഉത്തരവാദിത്തം ആണ്. ധാർഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോൽപ്പിക്കണം. ഇതിന് സി പി എമ്മിന് സാധിക്കണം. പശ്ചിമബംഗാളിൽ പാർട്ടി തകർന്നടിഞ്ഞ് കണ്ടു.
ആർ എസ് എസ് സ്വാധീനം മനസ്സിലാക്കുന്നതിലും പാർട്ടി പരാജയപ്പെട്ടു. പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിൽ ബി ജെ പി വളർന്നു. എന്നിട്ടും പാർട്ട് തിരിച്ചറിഞ്ഞില്ല. വിവിധ സംസ്ഥാനങ്ങളിലും ബി ജെ പിക്ക് പകരം മറ്റ് പാർട്ടികളെ എതിർക്കുന്നു. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വിഭാഗീയതയാണ്. കർണാടകത്തിൽ സംസ്ഥാന സെക്രട്ടറിയെ മാറ്റി. ചില സംസ്ഥാനങ്ങളിൽ പാർട്ടി ഫണ്ടിൽ തിരിമറികൾ നടന്നു എന്നും സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications