മുരളി നെടുംതൂണ്‍; പിന്നോട്ടില്ല, അടിയുറച്ച തീരുമാനവുമായി സുധാകരന്‍ മുന്നോട്ട്, എഐസിസി പിന്തുണയും
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നപ്പോള്‍ പ്രതീക്ഷിച്ചത് പോലെ അസംതൃപ്തരായവര്‍ വലിയ ആരോപണങ്ങളാണ് നേതൃത്വത്തിന് നേര്‍ക്ക് ഉയര്‍ത്തുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ , മുതിര്‍ന്ന നേതാവ് ശിവദാസന്‍ നായര്‍ എന്നിവരായിരുന്നു വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഉടന്‍ തന്നെ ഇവരെ പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിക്കൊണ്ടുള്ള നേതൃത്വത്തിന്‍റെ ഉത്തരവും എത്തും.
സമാനമായ നടപടി തിരുവനന്തപുരം ഡിസിസി നിയമനത്തില്‍ വിമര്‍ശനം നടത്തിയ പിഎസ് പ്രശാന്തിന് നേര്‍ക്കും ഉണ്ടായി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തങ്ങളുടെ അതൃപ്തി മറച്ച് വെച്ചില്ലെങ്കിലും ഉറച്ച് നിലപാടുകളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് കെ സുധാകരനും വിഡി സതീശനും അടങ്ങുന്ന നേതൃത്വത്തിന്റെ തീരുമാനം.
കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍

ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ കോണ്‍ഗ്രസിനെ ഇനി രക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സുധാകരന്‍. അങ്ങനെയുണ്ടായാല്‍ ഗ്രൂപ്പുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു. കോണ്‍ഗ്രസ് ഉണ്ടാവില്ല. ഗ്രൂപ്പുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യം പാടെ മാറി. തുടര്‍ഭരണം നേടിയ ഇടതുമുന്നണിയോട് പിടിച്ച് നില്‍ക്കണമെങ്കില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു. ഹൈക്കമാന്‍ഡും ഈ നിലപാടിന് പൂര്‍ണ്ണ പിന്തുണയര്‍പ്പിക്കുന്നു.

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് തന്‍റെ പതിവ് ശൈലിയിലുള്ള മറുപടികള്‍ സുധാകരനില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാവാത്തതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മാത്രമായിരുന്നു ചര്‍ച്ച നടന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തെ തള്ളി അദ്ദേഹം രംഗത്ത് എത്തിയത്. എന്നാല്‍ ഇന്ന് സുധാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്‍റെ നന്മയെ കരുതി വിവാദങ്ങള്‍ എല്ലാം അവസാനിപ്പിക്കണമെന്നാണ്.

പറയേണ്ട കാര്യങ്ങള്‍ എല്ലാവരും പറഞ്ഞു. അതിന്‍റെ മറുപടികളും വന്നു. ഇനി ഇക്കാര്യത്തില്‍ ആരുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങള്‍ ഉണ്ടാവില്ല. ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനവുമായി ബന്ധിപ്പെട്ട് ഇനി ചര്‍ച്ചകള്‍ ഉണ്ടാവില്ല. രണ്ടു ചേരിയില്‍നിന്നു വന്ന പേരുകള്‍ കൂട്ടിച്ചേര്‍ത്തതല്ല പുതിയ പട്ടിക. കെപിസിസി പുനഃസംഘടനയും ഉടന്‍ പൂര്‍ത്തിയാക്കും. അര്‍ഹമായവര്‍ക്കെല്ലാം പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ മുരളീധരന്‍റെ വാക്കുകള്‍ എല്ലാവരും കണക്കിലെടുക്കും. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടും തൂണുകളില്‍ ഒന്നാണ്. ഡസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുന്‍പില്ലാ വിധം ചര്‍ച്ച ഇത്തവണ നടന്നിരുന്നുവെന്നായിരുന്നു കെ മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടത്. ഓരോ ജില്ലയിലേയും കാര്യങ്ങള്‍ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പോലുള്ള മുതിർന്ന നേതാക്കളുമായി രാഹുൽഗാന്ധിയും ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ എക്കാലത്തും കോണ്‍ഗ്രസില്‍ നിന്ന് പുറത്താണ് എന്ന് അര്‍ത്ഥമില്ല. അവര്‍ക്ക് തെറ്റ് തിരുത്തി പാര്‍ട്ടിക്ക് അകത്തേക്ക് കടന്ന് വരാം. ഞാന്‍ അങ്ങനെ തിരികെ വന്നയാളാണ്. പാര്‍ട്ടിയില്‍ തിരിച്ച് എത്തിയതിന് ശേഷം ഒരു ഗ്രൂപ്പിന്‍റെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ല. പ്രഖ്യാപിച്ച പട്ടികയില്‍ ഉള്ളവരെല്ലാം തികച്ചും യോഗ്യരാണെന്നും വിയോജിപ്പുകള്‍ ഉണ്ടെന്ന കാരണത്താല്‍ പെട്ടിയെടുപ്പുകാരാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്ന തന്‍റെ ലക്ഷ്യം ഈ വിവാദങ്ങള്‍ക്കിടയിലും കെ സുധാകാരന്‍ ആവര്‍ത്തിക്കുന്നുണ്ട്. കെപിസിസി പുനഃസംഘടന കൂടി കഴിയുന്നതോട് കൂടിയാവും അതിന്‍റെ വ്യക്തമായ ചിത്രം പുറത്ത് വരിക. കെപിസിസിയിലെ ജംബോ പട്ടിക ഒഴിവാക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് നേരത്തെ സുരേന്ദ്രന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

പാലക്കാട് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തി രാജിവെച്ച് മുതിര്‍ന്ന നേതാവും മുന്‍ ഡിസിസി അധ്യക്ഷനുമായ എവി ഗോപിനാഥുമായുള്ള തുടര്‍ ചര്‍ച്ച സാധ്യതകളും കെ സുധാകരന്‍ തുറന്നിടുന്നുണ്ട്. കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചെങ്കിലും അദ്ദേഹം മറ്റൊരു പാര്‍ട്ടിയിലേക്ക് പോവുമെന്ന് കരുതുന്നില്ല. ഗോപിനാഥുമായി തനിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹം കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുമെന്ന് കരുതുന്നില്ല. എവി ഗോപിനാഥിനെതിരായി അനില്‍ അക്കര പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിനേയും അദ്ദേഹം തള്ളി. അനില്‍ അക്കര അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉണ്ടായ സംഭവ വികാസങ്ങളെ കുറിച്ച് കെ സുധാകരനില്‍ നിന്നും ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുടെ പ്രതികരണത്തില്‍ അതൃപ്തിയുണ്ടെങ്കിലും ഇവര്‍ക്കെചതിരെ നടപടിയുണ്ടാവില്ല. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഈ പരിഗണനയുണ്ടാവില്ല. സുധാകരന്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും ഹൈക്കമാന്‍ഡിന്‍റെ പിന്തുണയുണ്ട്.

എത്ര ചര്‍ച്ച നടത്തിയെന്ന് പറഞ്ഞാലും ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയില്‍ അതൃപ്തിയുള്ളവര്‍ ഉണ്ടാവുമെന്ന് എഐസിസി കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവന നടത്തിയതിലാണ് ഹൈക്കാന്‍ഡിന്‍റെ അമര്‍ഷം. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെ സുധാകരനുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളുമായി ഇനിയും സംസാരിക്കുമെന്നാണ് താരീഖ് അന്‍വര്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. രണ്ടോ മുന്നോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇപ്പോള്‍ ഉയര്‍ന്ന് വന്ന എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നാണ് കരുതുന്നത്. പുതിയ നേതൃത്വത്തിന് നയപരമായ തീരുമാനങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്രം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി മുതിര്‍ന്ന നേതാക്കളും സഹകരിക്കണമെന്നാണ് ഹൈക്കാന്‍ഡ് നിലപാട്.

അതിനിടെ അതൃപ്തികള്‍ ഉണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് വ്യക്തമാക്കി മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തി. ഡിസിസി പട്ടികയിലെ തന്‍റെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ പരസ്യമായ അഭിപ്രായ പ്രകടനത്തിനില്ല, അവസരം വരുമ്പോള്‍ പാര്‍ട്ടി വേദികളില്‍ നിലപാട് പറയുമെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications