നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളിക്ക് പശ്ചാത്താപം, മതവിശ്വാസവും മര്യാദയും പിന്നെ തട്ടുകട ജോലിയും
മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടിക്കുറ്റവാളിക്ക് ഇപ്പോള്‍ ചെയ്തു പോയ കാര്യത്തെക്കുറിച്ച് പശ്ചാത്താപം.
ദില്ലി: ദില്ലിയില്‍ നിര്‍ഭയയെന്ന 23 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി മണ്‍മറഞ്ഞിട്ട് നാലു വര്‍ഷം കഴിഞ്ഞു. 2012 ഡിസംബര്‍ 12 നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം നടന്നത്. സുഹൃത്തിനോടൊപ്പം സഞ്ചരിക്കവെയാണ് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായ 23 കാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. വര്‍ഷം നാലു കഴിഞ്ഞിട്ടും ദില്ലിയിലെ സ്ഥിതിക്ക് വലിയ മാറ്റമൊന്നുമില്ല.
നിര്‍ഭയക്കേസ് പ്രതികളില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെട്ടിരുന്നു. ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ച കുട്ടിക്കുറ്റവാളിയെ ആരും മറന്നുകാണില്ല. വിദ്യാര്‍ത്ഥിനിയെ ഏറ്റവും സാരമായി ഉപദ്രവിച്ചത് ഇയാളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നാല് വര്‍ഷത്തിനിപ്പുറം കുട്ടിക്കുറ്റവാളി വളര്‍ന്ന് പക്വതയെത്തിയ യുവാവായിരിക്കുന്നു. വഴിയരികിലെ തട്ടുകട ജോലി ചെയ്യുകയാണ് ഇപ്പോള്‍. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ജയിലില്‍ നിന്നും പുറത്തുവന്ന യുവാവിന്റെ കാഴ്ചപ്പാടും പ്രവര്‍ത്തിയും മാറിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പൊതുജനപ്രക്ഷോഭം
നിര്‍ഭയ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദില്ലിയില്‍ നിന്നും അകലെയുള്ള തട്ടുകടയിലെ പാചകക്കാരനായി ജോലി ചെയ്യുകയാണെന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. കൃത്യമായ സ്ഥലം വെളിപ്പെടുത്തിയാല്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
പശ്ചാത്തപമേ പ്രായശ്ചിത്തം
പ്രായത്തിന്റെ ചപലത കാരണം ചെയതു പോയ കാര്യത്തെക്കുറിച്ച് ഓര്‍ത്ത് പശ്ചാത്തപ വിവശനായി കഴിയുകയാണത്ര ആളിപ്പോള്‍.
മര്യാദരാമന്‍
നിര്‍ഭയക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജുവനൈല്‍ ഹോമില്‍ കഴിയുന്ന കാലത്ത് മര്യാദക്കാരനായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. പതിവായി മാതാവിനെ വിളിക്കാറുണ്ടത്രെ.
വിശ്വാസം
ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കടുത്ത മതവിശ്വാസിയായി മാറിയത്രേ. താടി വളര്‍ത്തുകയും ചെയ്തു. അഞ്ച് നേരം നിസ്‌കരിക്കാനും തുടങ്ങി.