നടി ആക്രമിക്കപ്പെട്ട സംഭവം; അന്വേഷണം തൃപ്തികരം, വേണ്ടിവന്നാൽ അറസ്റ്റെന്ന് ഡിജിപി!
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം നല്ല രീതിയിൽ പോകുന്നുണ്ട്. അതിൽ സന്തോഷമുണ്ടെന്നും ബെഹ്റ പറഞ്ഞു. അറസ്റ്റ് വേണോ എന്ന് അന്വേഷണസംഘം തീരുമാനിക്കും. തെളിവ് പൂര്‍ണമായി കിട്ടിയാലേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ഏകോപനമുണ്ടെന്നും ഡിജിപി പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചന തന്നെയാണ് ഡിജിപി ലോക്നാഥ് ബെഹ്റ പങ്കുവെക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ഗുഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാനാവില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞത്. ഇക്കാര്യത്തല്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് നോ കമന്റ്‌സ് എന്നായിരുന്നു ബെഹറയുടെ മറുപടി.
ആവശ്യമെങ്കിൽ അറസ്റ്റ്
ആവശ്യമെങ്കില്‍ മാത്രമാണ് ഏതു കേസിലും അറസ്റ്റ് നടത്തുക. സുപ്രീം കോടതി തന്നെ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ കേസിലും ആവശ്യമെങ്കില്‍ മാത്രമേ അറസ്റ്റിലേക്കു കടക്കൂ എന്നും അദ്ദേഹം പറഞ്ഞു.
അത് കാഴ്ചപ്പാടിന്റെ പ്രശ്നം
താന്‍ പരിശോധിച്ചിടത്തോളം തൃപ്തികരമാണ് അന്വേഷണം. ഏകോപനത്തിന്റെ പോരായ്മയുണ്ടെന്ന മുന്‍ പോലീസ് മേധാവി സെന്‍കുമാറിന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്.
അന്തിമ തീരുമാനം എത്രയും പെട്ടെന്ന്
ഒന്നോ രണ്ടോ ദിവസം കൊണ്ട് കേസ് അവസാനിപ്പിക്കുമെന്നോ അന്വേഷണം പൂര്‍ത്തിയാക്കാനാവുമെന്നോ പറയാനാവില്ല. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തില്‍ എത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോക്‌നാഥ് ബെഹറ പറഞ്ഞു.
ഗൂഡാലോതന തെളിയിക്കുക പ്രയാസമേറിയ കാര്യം
ഏതു കേസിലും ഗൂഢാലോചന തെളിയിക്കുന്നത് പ്രയാസമേറിയ കാര്യമാണ്. ഇതിന് വ്യക്തമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇത്തരം ശാസ്ത്രീയമായ തെളിവുകള്‍ സഹിതമായിരിക്കും ഇതില്‍ വേണ്ടിവന്നാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് ബെഹറ പറഞ്ഞു.
തെളിവുകൾ
ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് തെളിവുകള്‍ പോലീസിനു കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം വിശദാംശങ്ങളിലേക്കു പോവാനാവില്ലെന്ന് ബെഹറ പറഞ്ഞു.
മൊഴികളിൽ വൈരുദ്ധ്യം
നേരത്തെ ഇരുവരെയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത് 12 മണിക്കൂറിലേറെ നീണ്ടത് വിവാദമായിരുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഫോൺ വന്ന വിവരം പറഞ്ഞത് വളരെ വൈകി
പള്‍സര്‍ സുനിയുടെ ഫോണ്‍ വന്ന വിവരം ദിലീപിനോട് വളരെ വൈകിയാണ് താന്‍ പറഞ്ഞതെന്നാണ് നാദിര്‍ഷാ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കളായതിനാൽ പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ലെന്നാണ് സൂചന