'എല്ലാ സിനിമാക്കാരും ദിലീപിന് ഒപ്പം, ഞാന്‍ എന്ത് ചെയ്യണമെന്നാണ് ആ സാക്ഷി ചോദിച്ചത്; പ്രകാശ് ബാരെ
ദിലീപിനെ ശത്രുവായി കാണാനോ, അദ്ദേഹത്തെ കേസില്‍ കുടുക്കുകയെന്ന ലക്ഷ്യത്തോടെ നില്‍ക്കുന്നവരോ അല്ല ഇവിടെയുള്ളവർ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രോസിക്യൂഷന് കേസ് തന്നെ ഇട്ടിട്ട് പോവേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ പ്രകാശ് ബാരെ. അവിടെ നിന്നും പതിയെ പതിയെ കേസ് ശക്തമായി ഉയർന്ന് വരികയായിരുന്നു. കേസിലെ സാക്ഷികളെ വീണ്ടും വിസതരിക്കുന്നതിനെതിരെ പ്രതി സുപ്രീംകോടതി വരെ പോയ സാഹചര്യവും നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറയുന്നു.
ദിലീപിന് വേണ്ടി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിചാരണ കോടതിയിലെ വിവരങ്ങള്‍ അടക്കം വെളിപ്പെടുത്തി വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്ന വിഷയത്തില്‍ റിപ്പോർട്ടർ ചാനലില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന് വേണ്ടി നടക്കുന്ന ശക്തമായ പ്രചരണം
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞാന്‍ അധികം വായിക്കാറില്ല. എന്നാല്‍ പല മുഖ്യധാര മാധ്യമങ്ങളുടേയും നിശബ്ദത നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതിന് എത്ര കാശ് കൊടുത്തിട്ടും സ്വാധീനിച്ചിട്ടുമാണ് ആ നിശബ്ദത പടുത്തുയർത്തിയതെന്ന് നമുക്ക് അറിയാം. ചിലരൊക്കെ വന്ന് പറയുന്നത് എനിക്ക് അറിയുന്നയാള്‍ ഇങ്ങനെ ചെയ്യില്ലെന്നാണെന്നും പ്രകാശ് ബാരെ പറയുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നത് ഇയാള്‍ എങ്ങനേയും ഈ കേസില്‍ നിന്നും ഊരിപ്പോരും എന്നാണ്. ഞാന്‍ വെറുതെ എന്തെങ്കിലും പറഞ്ഞ് കുടുങ്ങണ്ടാ, എന്ന രീതിയിലാണ് സിനിമ മേഖലയിലുള്ള പലരുടേയും നിശബ്ദത. അതിനൊക്കെ ഈ സാഹചര്യത്തില്‍ വലിയ വിലയുണ്ട്. അതിന്റെ മേലെയാണ് അടൂർ ഗോപാലകൃഷ്ണനെ പോലുള്ളവർ പറയുന്ന വാദങ്ങള്‍. അതിന്റേയും മേലെയാണ് സാക്ഷികളെ കൂറുമാറ്റുന്ന കാര്യങ്ങള്‍.

കോടതിക്ക് പുറത്ത് ഒരു സാഹചര്യം ഒരുക്കി
ഒരോ ഘട്ടമായിട്ട് കാര്യങ്ങള്‍ പടുത്തുയർത്തിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ചെറിയ സംഭവമല്ലേ, അതിനെ അത്തരത്തില്‍ കണ്ടാല്‍ മതി എന്ന് പറയുന്നതില്‍ അർത്ഥമില്ല. ഇതൊരു വലിയ യുദ്ധമാണ്. കോടതിക്ക് പുറത്ത് ഒരു സാഹചര്യം ഒരുക്കിയെടുക്കുകയാണ്. ഇതെല്ലാം ഒരു തന്ത്രത്തിന്റെ ഭാഗമാണ്. നേരത്തെ ചാനലില്‍ വരുന്ന ആളുകള്‍ക്ക് കാശ് കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു.

കള്ളകളികളും പെയിഡ് ന്യൂസും
കോടതിക്ക് അകത്തെന്ന പോലെ പുറത്തും വലിയ യുദ്ധം നടക്കുന്നുണ്ട്. കള്ളകളികളും പെയിഡ് ന്യൂസും എല്ലാ തരത്തിലുള്ള സ്വാധീനവും ഇതിന്റെ ഭാഗമാണ്. പ്രതിയായി ആരോപിക്കപ്പെട്ടയാള്‍ ജയിലില്‍ കിടക്കുകയാണെങ്കില്‍ അയാള്‍ കുടുങ്ങിയെന്നാണ് പൊതുവെ പറയുക. കുടുങ്ങി എന്ന് പറഞ്ഞാല്‍ വിചാരണയിലുള്‍പ്പടെ കാശും സ്വാധീനമൊന്നും ഉപയോഗിക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് എത്തും. ഈ കേസില്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്. കുറ്റം ആരോപിക്കപ്പെടുന്നയാള്‍ പൂർണ്ണ സ്വതന്ത്രനാണ്. എല്ലാ കാര്യങ്ങളും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.

പള്‍സർ സുനിയും ദിലീപും തമ്മില്‍ നേരിട്ട് കണ്ടിട്ടുള്ളതും വർക്ക് ചെയ്യുന്നതും അറിയുന്ന ഒരാള്‍ ഈ കേസിലെ സാക്ഷിയാണ്. അറിയപ്പെടുന്ന ഒരു സിനിമ സംവിധായകന്റെ സഹോദരനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിട്ടുള്ള ഒരാളും ഇദ്ദേഹത്തെ സമീപിക്കുകയാണ്. അതുവരെ പൊലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞ വ്യക്തി ആകെ പേടിച്ചിട്ടാണ് എന്നെ വിളിക്കുന്നത്. മൊത്തം സിനിമാക്കാർ ദിലീപിന് ഒപ്പമാണ് ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്.

സത്യത്തില്‍ ഉറച്ച് നില്‍ക്കണം
സത്യത്തില്‍ ഉറച്ച് നില്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന് ഞാന്‍ നല്‍കിയ മറുപടി. തന്നെ കൂടിയാലോചനകള്‍ക്ക് വിളിച്ച കാര്യം ഉള്‍പ്പടെ പൊലീസില്‍ അറിയിക്കാനും ഞാന്‍ പറഞ്ഞു. ഈ പ്രതിയെ ഒന്ന് തൊടാന്‍ പോലും പറ്റില്ല, അദ്ദേഹം വളരെ ശക്തനാണ് എന്നൊരു ധാരണ സാക്ഷികളിലും കോടതിയിലേയും എഫ് എസ് എല്ലിലെ ഉദ്യോഗസ്ഥരിലും സിനിമ രംഗത്തെ സഹപ്രവർത്തകരിലും ഉണ്ടാക്കിയെടുക്കുകയാണ്.

ദിലീപിനെ ശത്രുവായി കാണാനോ, അദ്ദേഹത്തെ കേസില്‍ കുടുക്കുകയെന്ന ലക്ഷ്യത്തോടെ നില്‍ക്കുന്നവരോ അല്ല ഇവിടെയുള്ളവർ. ഈ കേസ് നല്ല രീതിയില്‍ നടക്കുകയും നീതി നിർവ്വഹണം ശരിയായ രീതിയില്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നുവരുമാണ് ഇതിന് പിന്നിലുള്ളവർ. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തോടുള്ള അഭിപ്രായ വ്യത്യാസങ്ങളെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications