'കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്'.. മഞ്ജുവിന്റെ മൊഴി, ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞാൽ..
കേസിൽ ആദ്യ ഘട്ട വിചാരണയിൽ മഞ്ജു വാര്യരെ വിസ്തരിച്ചിരുന്നു. അന്ന് അതിജീവിതയ്ക്കൊപ്പം മഞ്ജു ഉറച്ച് നിന്നിരുന്നു.

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരെ ഈ മാസം 16 നാണ് വിസ്തരിക്കുക. കേസിലെ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളാണ് മഞ്ജു. അതുകൊണ്ട് തന്നെ അവരുടെ മൊഴി കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഭാവി നിശ്ചയിക്കുന്നതിൽ നിർണായകമായിരിക്കും.
കേസിൽ ആദ്യ ഘട്ട വിചാരണയിൽ മഞ്ജു വാര്യരെ വിസ്തരിച്ചിരുന്നു. അന്ന് സിനിമാ മേഖലയിൽ നിന്ന് അടക്കമുള്ള പലരും മൊഴി മാറ്റിയപ്പോൾ അതിജീവിതയ്ക്കൊപ്പം മഞ്ജു ഉറച്ച് നിന്നിരുന്നു.

മഞ്ജു വാര്യരുടെ നിർണായക മൊഴി
നടി കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു തന്നെയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നടന്ന താരസംഘടനയായ അമ്മയുടെ യോഗത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിന് ഒടുവിലാണ് കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുന്നതും ദിലീപ് അറസ്റ്റിലാകുന്നതും. ദിലീപും ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യ മാധവനുമായുള്ള ബന്ധം ആക്രമിക്കപ്പെട്ട നടി മഞ്ജുവിനെ അറിയിച്ചതാണ് കുറ്റത്തിന് പിന്നിലെ കാരണം എന്നതാണ് പ്രോസിക്യൂഷൻ വാദം. ആക്രമിക്കപ്പെട്ട നടി ദിലീപിന് കാവ്യയുമായുള്ള അടുപ്പത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി മഞ്ജുവിന്റെ മൊഴിയിലും ഉണ്ട്.

ആക്രമിക്കപ്പെട്ട നടി പറഞ്ഞത്
കാവ്യയുടെ മെസേജുകൾ ദിലീപിന്റെ ഫോണിൽ താൻ കണ്ടുവെന്നും ഇക്കാര്യം താൻ അടുത്ത സുഹൃത്തുക്കളായ സംയുക്തയോടും ഗീതുവിനോടും ആക്രമിക്കപ്പെട്ട നടിയോടും പറഞ്ഞിരുന്നതായി മഞ്ജുവിന്റെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട നടി അവർക്ക് അറിയുന്ന കാര്യങ്ങൾ തന്നോട് പറഞ്ഞിരുന്നുവെന്നും മഞ്ജു മൊഴിയിൽ പറഞ്ഞിരുന്നു.

കാവ്യയും ദിലീപുമായുള്ള ബന്ധം അറിഞ്ഞതോടെ
കാവ്യയുമായുള്ള ബന്ധം അറിഞ്ഞപ്പോൾ താൻ ഇക്കാര്യം ദിലീപിനോട് ചോദിച്ചിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ തർക്കമുണ്ടായിരുന്നു. കാവ്യയും ദിലീപിം തമ്മിലുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമായിരുന്നു. 2013 ലാണ് താൻ സ്വന്തം വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം താനറിഞ്ഞതോടെ സംയുക്തയുമായും ഗീതുവുമായുള്ള ബന്ധം പോലും ദിലീപ് എതിർത്തുവെന്നും മഞ്ജു മൊഴിയിൽ പറയുന്നുണ്ട്.

ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദ രേഖ
അതേസമയം രണ്ടാം ഘട്ട വിസ്താരത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ സംഭാഷണങ്ങളെ സംബന്ധിച്ചായിരിക്കും മഞ്ജുവിൽ നിന്ന് വിവരങ്ങൾ തേടിയേക്കുക. ബാലചന്ദ്രകുമാർ നൽകിയ ശബ്ദ രേഖയിൽ ഉൾപ്പെടുന്ന ശബ്ദം ദിലീപ്, സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരുടേതാണ് നേരത്തേ മഞ്ജു തിരിച്ചറിഞ്ഞിരുന്നു. താൻ മറ്റൊരു സ്ത്രീക്ക് വേണ്ടി ബലിയാടായി എന്ന തരത്തിൽ ദിലീപ് പറയുന്നതാണ് ശബ്ദ രേഖയിൽ ഉള്ളത്. എന്നാൽ ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമല്ലെന്നാണ് ദിലീപ് പറഞ്ഞത്.

ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരമാണ്
നിലവിൽ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആരോഗ്യ കാരണങ്ങളാൽ തിരുവനന്തപുരത്ത് തന്നെ തുടരുകയാണ് ബാലചന്ദ്രകുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ബാലചന്ദ്രകുമാർ കോടതിക്ക് അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ഇത് പ്രകാരം ഇന്നലെ നടക്കാനിരുന്ന വിസ്താരം നടന്നിരുന്നില്ല. വിസ്താരം മാറ്റിയത് സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് അന്തിമ അനുമതി വരാത്തതിനാലായിരുന്നു ഇത്.

തുടരന്വേഷണ കുറ്റപത്രത്തിൽ
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടി കേസിൽ തുടരന്വേഷണം നടക്കുന്നത്. തുടരന്വേഷണ കുറ്റപത്രത്തിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. 15ാം പ്രതിയായി ദിലീപിന്റെ ഉറ്റ സുഹൃത്തും സന്തതസഹചാരിയുമായ ശരതിനേയും പ്രതി ചേർത്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ശരത് ആണ് ദിലീപിന് വീട്ടിൽ എത്തിച്ച് കൊടുത്തതെന്നാണ് കുറ്റപത്രം.












Click it and Unblock the Notifications