'ദിലീപ് അഭിഭാഷകർ പല പദ്ധതികളും ഒരുക്കി, പലതും നടപ്പാക്കി'; പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ വിചാരണ നീട്ടികൊണ്ടുപോകാൻ ദിലീപിന്റെ അഭിഭാഷകർ ബോധപൂർവ്വം ശ്രമം നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ചികിത്സ ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളും നടത്തി. തന്റെ വിചാരണ നീട്ടുന്നത് ഗുണം ചെയ്യുമെന്ന് ദിലീപ് കരുതിയിരുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. മലയാളം ന്യൂസ് 18 ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം
'പുറത്ത് പറയാൻ പറ്റുന്നതും പറ്റാത്തതുമായ സാഹചര്യത്തിലൂടെയാണ് എന്റെ വിചാരണ പൂർത്തിയായത്.സുപ്രീം കോടതിതിയിൽ ദീലീപ് പറഞ്ഞിട്ടുള്ളത് പ്രോസിക്യൂഷൻ മനപ്പൂർവ്വം കേസ് വലിച്ച് നീട്ടുന്നു, ബാലചന്ദ്രകുമാർ കൃത്യമായി മൊഴി പറയാൻ വരുന്നില്ല, രോഗം അഭിനയിക്കുകയാണ് എന്നൊക്കെയായിരുന്നു. കേസിന്റെ വിചാരണ പുരോഗതിയെ സംബന്ധിച്ച് സുപ്രീം കോടതി ചോദിച്ചിരുന്നു. എന്നെ എത്ര ദിവസം വിചാരണ നടത്തണമെന്ന് കോടതി ചോദിച്ചിരുന്നു. നാല് ദിവസം മതിയെന്നായിരുന്നു എതിർഭാഗം പറഞ്ഞിരുന്നത്. എന്നാൽ അതിന്റെയൊക്കെ ഇരട്ടി ദിവസം എടുത്തിട്ട് കൂടി വിചാരണ പൂർത്തിയാക്കുന്ന ലക്ഷണമില്ലായിരുന്നു.

പലദിവസങ്ങളിലും ആശുപത്രിയിൽ നിന്നും ചികിത്സ തേടി കഴിഞ്ഞാണ് ഞാൻ കോടതിയിൽ വന്നിരുന്നത്. ഒരു ദിവസം വളരെ വിഷമത്തോടെ ഞാൻ കോടതിയിൽ പറഞ്ഞു എന്നെ എങ്ങനെയെങ്കിലും ഈ കേസിൽ നിന്നും ഒഴിവാക്കി തരണമെന്ന്, അവസാനിപ്പിച്ച് തരണമെന്ന്. കാരണം എന്തുദ്ദേശത്തിലാണ് വിചാരണ നീട്ടികൊണ്ടുപോകുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല. കോടതിക്ക് പോലും മനസിലായി കാണുമെന്ന് ഞാൻ കരുതുന്നില്ല.
സമയം നീട്ടിക്കൊണ്ടുപോകുക, എനിക്ക് ചികിത്സ കിട്ടാതിരിക്കാനുള്ള അവസരം ഉണ്ടാക്കുക, എന്നെ ആശുപത്രിയിൽ പോകാതിരിക്കാതിരിക്കാനുള്ള ശ്രമം നടത്തുക എന്നിങ്ങനെ പല പദ്ധതികളും ദിലീപിന്റെ അഭിഭാഷകർ നടത്തിയിരുന്നു. അതിൽ പലതും അവർ നടപ്പാക്കിയിട്ടുമുണ്ട്. ദിലീപിനെ തകർത്തിട്ടൊന്നും ഇവിടെയൊന്നും നേടാനില്ല. കാരണം അദ്ദേഹത്തിന്റെ സ്പേസ് നേടാൻ ആരും ശ്രമിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ സ്പേസിൽ പോയിക്കൊണ്ടിരിക്കുകയാണ്.
കേസ് വലിച്ച് നീട്ടിയിട്ടൊന്നും ദിലീപിന് ഗുണമുണ്ടോയെന്ന് അറിയില്ല. പക്ഷേ എന്റെ വിചാരണ സമയത്ത് കേസ് വലിച്ച് നീട്ടുന്നത് ഗുണം ചെയ്യുമെന്ന് ദിലീപ് കരുതിയിരുന്നു.കാരണം ഞാൻ വളരെ സീരിയസ് ആയ ആരോഗ്യാവസ്ഥയിലൂടെയായിരുന്നു കടന്ന് പോയത്. അതുകൊണ്ട് തന്നെ വിചാരണ എത്രത്തോളം നീട്ടി വെച്ച് എന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതും കൂടി കാത്തിരുന്ന് കാണാം എന്ന രീതിയിൽ കേസ് വലിച്ച് നീട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഒരു മനുഷ്യനോട് കാണിക്കാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങൾ എന്നോട് ദിലീപിന്റെ അഭിഭാഷകർ ചെയ്തിട്ടുണ്ട്.
ഈ കേസിൽ പ്രതികൾ തന്നെ അവർക്ക് ശിക്ഷ ലഭിക്കാൻ തക്കതുള്ള തെളിവുകൾ അവര് തന്നെ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു. അത് ഞാൻ കാരണം പോലീസിന് കൊടുത്തുവെന്നേ ഉള്ളൂ. ദിലീപ് എന്നെ ഉപദ്രവിക്കാൻ സാധ്യത ഉണ്ടെന്ന് കണ്ടത് കൊണ്ടാണ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.അങ്ങനെയുണ്ടായ അന്വേഷണത്തിലാണ് പല തെളിവുകളും വന്നത്. അതൊരുപക്ഷേ ദൈവഹിതമായിരിക്കാം', ബാലചന്ദ്രകുമാർ പറഞ്ഞു.












Click it and Unblock the Notifications