പുറത്തിറങ്ങി മണിക്കൂറുകൾ മാത്രം.. ദിലീപിന് പട്ടാഭിഷേകം! ഇനിയും മമ്മൂട്ടിക്കും മോഹൻലാലിനും മേലെ തന്നെ
കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപ് അറസ്റ്റിലായപ്പോള്‍ കൂക്കുവിളികളോടെയാണ് പൊതുജനം ജനപ്രിയനെ ജയിലിലേക്ക് വിട്ടത്. പിന്നീട് പലതവണ കോടതിയില്‍ ഹാജരാക്കാന്‍ പുറത്ത് ഇറക്കിയപ്പോഴും അത് ആവര്‍ത്തിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് അമ്പരപ്പിക്കുന്നതാണ്. രാജ്യത്തെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ കേസിലെ പ്രതിയെ ജനം പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. ഫാന്‍സ് മാത്രമല്ല, സിനിമാക്കാരും മലക്കം മറിഞ്ഞുകഴിഞ്ഞു. ജാമ്യം നേടി തിരികെ എത്തി മണിക്കൂറുകള്‍ക്കകം ദിലീപിന്റെ പട്ടാഭിഷേകവും കഴിഞ്ഞു.

സിനിമയിലെ രാജാവ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ആരോപണ വിധേയനായപ്പോള്‍ മുതല്‍ നടനൊപ്പമാണ് ഒരു വിഭാഗം സിനിമാക്കാര്‍. വെറും ഒരു അഭിനേതാവ് എന്നതിനപ്പുറം ശക്തനാണ് ദിലീപ് എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുടെ സകല മേഖലകളിലും ദിലീപിന് സര്‍വ്വാധിപത്യം ഉണ്ടെന്ന് പറയാം.

മുൻനിരക്കാരെക്കാളും ശക്തൻ
അത് താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും മേലെയാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തി ഒന്നും തന്നെയില്ല. അമ്മയിലെ അപ്രമാദിത്വം കൂടാതെ തിയറ്റര്‍ ഉടമകളുടെ സംഘടനയിലും വിതരണക്കാരുടേയും നിര്‍മ്മാതാക്കളുടേയും അങ്ങനെ ദിലീപ് സിനിമയില്‍ കൈ വെയ്ക്കാത്ത ഇടമില്ല.

ദിലീപ് രക്ഷകനായി
അടുത്ത കാലത്ത് തിയറ്റര്‍ ഉടമകള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മലയാള സിനിമ പ്രതിസന്ധിയിലായപ്പോള്‍ ദിലീപ് രക്ഷകനായി അവതരിച്ചു. പെട്ടിയിലായിപ്പോകേണ്ടിയിരുന്ന പല സിനിമകളും അങ്ങനെ തീയറ്ററിലെത്തി. പിന്നീലെ ലിബര്‍ട്ടി ബഷീറിനും ദിലീപ് പണി കൊടുത്തു.

സ്വന്തം സംഘടന
ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നും അംഗങ്ങളെ മറുകണ്ടം ചാടിച്ചു. സ്വന്തമായി ഫിയോക് എന്ന സംഘടന രൂപീകരിച്ച് അതിന്റെ പ്രസിഡണ്ടുമായി. നടിയുടെ കേസില്‍ അറസ്റ്റിലായ പ്പോള്‍ സംഘടന ദിലീപിനെ പുറത്താക്കി.

ഫിയോക് മലക്കം മറിഞ്ഞു
വൈസ് പ്രസിഡണ്ട് ആയ ആന്റണി പെരുമ്പാവൂരിനെ പ്രസിഡണ്ടാക്കി. എന്നാല്‍ ദിലീപിന് അനുകൂല തരംഗം ഉണ്ടാവുകയും കേസില്‍ വിധി വരുന്നതിന് മുന്‍പ് ദിലീപിനെ പുറത്താക്കിയത് ശരിയായില്ലെന്ന വിമര്‍ശനം ഉയരുകയും ചെയ്തപ്പോള്‍ ഫിയോക് മലക്കം മറിഞ്ഞു.

തിരികെ തലപ്പത്ത്
ദിലീപ് തിരിച്ച് വരുമ്പോള്‍ പ്രസിഡണ്ട് സ്ഥാനം തിരികെ നല്‍കുമെന്നായിരുന്നു വിശദീകരണം. കുറ്റവിമുക്തനായിട്ടല്ലെങ്കിലും ജാമ്യം നേടി ഒടുവില്‍ താരം തിരികെ വന്നിരിക്കുകയാണ്. ജയിലില്‍ നിന്നും പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം പ്രസിഡണ്ട് കിരീടം ദിലീപിന്റെ തലപ്പത്ത് തിരികെ എത്തിയിരിക്കുന്നു.

സംഘടനകളെല്ലാം കൈവിട്ടു
കേസില്‍പ്പെട്ടതോടെ ദിലീപിന്റെ കാലം കഴിഞ്ഞുവെന്ന് സമാധാനിച്ചവര്‍ക്കൊക്കെ വലിയ തിരിച്ചടി നല്‍കിക്കൊണ്ടാണ് അതിശക്തനായി ദിലീപിന്റെ ഈ തിരിച്ച് വരവ്. ഫിയോകിന് പുറമേ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസ്സിയേഷനും ദിലീപിനെ പുറത്താക്കിയിരുന്നു.

ആദ്യം തുണച്ച് അമ്മ
കേസിന്റെ ആദ്യഘട്ടത്തില്‍ നടിക്കൊപ്പമെന്ന് പറയുകയും ദിലീപിനൊപ്പം നില്‍ക്കുകയുമായിരുന്നു താരസംഘടനയായ അമ്മ. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷും മുകേഷും അടക്കമുള്ള ജനപ്രതിനിധികള്‍ ദിലീപിന് വേണ്ടി വാദിച്ചത് മറക്കാറായിട്ടില്ല.

അമ്മയും കൈവിട്ടു
എന്നാല്‍ അറസ്റ്റിന് ശേഷം ദിലീപിനെ പുറത്താക്കാതെ അമ്മയ്ക്ക് നിവൃത്തി ഇല്ലാതെയായി. യുവതാരങ്ങളുടെ സമ്മര്‍ദവും വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ശക്തമായ നിലപാടുകളും കൂടിച്ചേര്‍ന്നപ്പോള്‍ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നും ദിലീപ് പുറത്തായി.

അമ്മയ്ക്ക് വിമർശനം
ദിലീപിനെ പുറത്താക്കിയതിന്റെ പേരില്‍ അമ്മ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. കാരണം കോടതി ദിലീപിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിക്കുന്നതിന് മുന്‍പേ സംഘടനയില്‍ നിന്നും പുറത്താക്കിയത് തെറ്റായിപ്പോയി എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

ഇനി എന്താകും നിലപാട്
പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങള്‍ ഇതിന്റെ പേരില്‍ പഴി കേട്ടു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ പഴയത് പോലെ അല്ല. കൂക്കുവിളികളോടെ ജയിലില്‍ പോയ ദിലീപ് രാജകീയമായി തിരികെ വന്നിരിക്കുന്നു. ഇനി അമ്മ അടക്കമുള്ള സംഘടനകള്‍ ദിലീപിന്റെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്നു കാണണം.












Click it and Unblock the Notifications