ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നിൽ മറ്റൊരു ലക്ഷ്യം.. ചാണ്ടിയും സോളാറും പ്രശ്നം.. പുതിയ ആരോപണം
Recommended Video
കൊച്ചി: 85 ദിവസത്തെ ജയില്‍ ജീവിതത്തിന് ശേഷമാണ് ഒക്ടോബര്‍ ആദ്യവാരം ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയത്. തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ താരം ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചും മുടങ്ങിപ്പോയ സിനിമാ ചിത്രീകരണം പുന:രാരംഭിച്ചും ദിവസങ്ങള്‍ തള്ളിനീക്കുന്നു. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ദിലീപിനെ ഒരു വട്ടം കൂടി ചോദ്യം ചെയ്തിരിക്കുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സഹോദരന്‍ അനൂപിനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നിലെ ലക്ഷ്യം മറ്റൊന്നാണ് എന്നാണ് ദിലീപ് ആരാധകര്‍ ആരോപിക്കുന്നത്.
ഗൾഫിൽ വൻ ഭൂകമ്പവും സുനാമിയും വരുന്നു? സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ.. ഇതാണ് സത്യം
തോമസ് ചാണ്ടിയുടെ രാജി
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിവാദത്തില്‍ നാണം കെട്ടിരിക്കുകയാണ് കഴിഞ്ഞ കുറേ നാളുകളായി സര്‍ക്കാര്‍. വിജിലന്‍സ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചിട്ടും കളക്ടര്‍ പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയിട്ടും തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ കടിച്ച് തൂങ്ങിക്കിടന്നു. ഒടുക്കം ഹൈക്കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയ ശേഷമാണ് രാജി സംഭവിച്ചത്.
ശ്രദ്ധ തിരിക്കാൻ
തോമസ് ചാണ്ടിയുടെ രാജിയില്‍ പിണറായി സര്‍ക്കാരിനെ മാധ്യമങ്ങള്‍ കീറിമുറിക്കുമെന്നുറപ്പാണ്. തോമസ് ചാണ്ടിയേയും മുഖ്യമന്ത്രിയേയും ഈ ആക്രമണത്തില്‍ നിന്നും രക്ഷിക്കാനും മാധ്യമശ്രദ്ധ മാറ്റാനും വേണ്ടിയാണ് ദിലീപിനെ ചോദ്യം ചെയ്തത് എന്നാണ് ദിലീപ് ഓണ്‍ലൈനും ദിലീപ് ഫാന്‍സ് ക്ലബ്ബുമെല്ലാം ആരോപിക്കുന്നത്.
കോഴിക്ക് കിടക്കപ്പൊറുതി ഇല്ല
ദിലീപ് ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്. ''എന്താല്ലെ?പെരുനാളുവന്നാലും ക്രിസ്മസ് വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ല എന്നപോലെയായി ദിലീപിന്റെ കാര്യം, സോളാർ ആയാലും ചാണ്ടി ആയാലും തലക്കുമേലെ വന്നാൽ ദിലീപിനെ ചോദ്യം ചെയ്യും''.
മുഖം രക്ഷിക്കാനെന്ന്
നേരത്തെ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. വിവിധ ആരോപണങ്ങളിൽ പെട്ട് സർക്കാർ മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന നേരത്താണ് ദിലീപിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് എന്നായിരുന്നു ആക്ഷേപം. ഇതിന് സമാനമായി ചാണ്ടി വിഷയത്തിൽ നിന്നും സർക്കാർ മുഖം രക്ഷിക്കാനും ചർച്ചകളുടെ വഴി മാറ്റാനുമാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത് എന്നാണ് ആക്ഷേപം.
രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു
ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ച് വരുത്തിയാണ് രണ്ട് മണിക്കൂറോളം പോലീസ് ദിലീപിനെ ചോദ്യം ചെയ്തത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചുവോ എന്നറിയാനാണ് പോലീസ് ദിലീപിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തത് എന്നാണ് അറിയുന്നത്.. എസ് പി സുദര്‍ശനന്‍, സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ജാമ്യ ഉപാധി ലംഘിച്ചുവോ
കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും ദിലീപിന്റെ ആശുപത്രി വാസവും അടക്കമുള്ള കാര്യങ്ങളിലാണ് പോലീസ് ദിലീപില്‍ നിന്നും വീണ്ടും വിവരങ്ങള്‍ തേടിയിരിക്കുന്നത്. ദിലീപിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളിലും പോലീസ് വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.
ദിലീപിന്റെ മൊഴി തെറ്റെന്ന്
നടി ആക്രമിക്കപ്പെട്ട ദിവസവും അതിനോട് ചേര്‍ന്ന ദിവസങ്ങളിലും താന്‍ പനി മൂലം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്നാണ് ദിലീപ് പോലീസിന് നല്‍കിയ മൊഴി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ആ സമയത്ത് ദിലീപ് പങ്കെടുത്തിരുന്നു.മാത്രമല്ല, അസുഖബാധിതനെന്ന് അവകാശപ്പെട്ട ദിലീപ് സംഭവ ദിവസം പാതിരാത്രി വരെ ഫോണില്‍ പലരുമായും സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
വ്യാജ മെഡിക്കൽ രേഖ
ദിലീപിന്റെ മൊഴി തെറ്റെന്ന് തെളിയിക്കാന്‍ ആലുവയിലെ ആശുപത്രിയിലും പോലീസ് അന്വേഷണം നടത്തുകയുണ്ടായി. ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റിന് ദിലീപ് ആവശ്യപ്പെട്ടിട്ടില്ലെന്നും നാല് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നുമാണ് ദിലീപിനെ ചികിത്സച്ച ഡോക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്
ചാർളിയുടെ മൊഴി മാറ്റിയോ
കേസിലെ പ്രധാന സാക്ഷികളിലൊരാളായ ലക്ഷ്യയിലെ ജീവനക്കാരന്‍ ചാര്‍ളി പോലീസിന് നല്‍കിയ മൊഴിയില്‍ നിന്നും മലക്കം മറിഞ്ഞിരുന്നു. പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നത് കണ്ടുവെന്ന മൊഴിയാണ് ഇയാള്‍ മാറ്റിപ്പറഞ്ഞത്.ഈ സാക്ഷിയെ ദിലീപോ ദിലീപിന് വേണ്ടി ബന്ധപ്പെട്ടവരോ സ്വാധീനിച്ചു എന്നാണ് പോലീസ് സംശയിക്കുന്നത്. കാവ്യാ മാധവന്റെ ഡ്രൈവര്‍ ചാര്‍ളിയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യവും പോലീസ് ദിലീപിനോട് ചോദ്യം ചെയ്യലിനിടെ ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്ക് പോസ്റ്റ്
ദിലീപ് ആരാധകരുടെ ഫേസ്ബുക്ക് പോസ്റ്റ്