സര്‍ക്കാർ സ്വരം കടുപ്പിച്ചു: സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, തീരുമാനം ചർച്ചയ്ക്ക് ശേഷം!!
തിരുവനന്തരപുരം: സർക്കാർ ഡോക്ടർമാരുടെ സമരത്തെ കർശനമായി നേരിടാന്‍ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ സമരത്തിൽ വഴിത്തിരിവ്. സർക്കാർ സമരത്തെ കർശനമായി നേരിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിച്ചത്. നാല് ദിവസമായി തുടരുന്ന സമരമാണ് ഇതോടെ പിൻവലിച്ചത്. ഡോക്ടർമാരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നും സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച മതിയെന്ന നിലപാടാണ് സർക്കാര്‍ സ്വീകരിച്ചത്. സമരം ചെയ്യുന്ന കെജിഎംഒ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ കാണാനെത്തിയെങ്കിലും സമരം നിർത്താതെ ചർച്ചയില്ലെന്ന് പറഞ്ഞ് മന്ത്രി ഇവരെ കാണാൻ വിസമ്മതിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ആരോഗ്യമന്ത്രിയും ഡോക്ടർമാരും ചർച്ച നടത്തിയത്.
ആർദ്രം പദ്ധതിയുമായും സായാഹ്ന ഒപിയുമായും സഹകരിക്കാമെന്ന് സമരം ചെയ്തിരുന്ന ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എഴുതി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാർക്കിടയിലുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സമരം നാല് ദിവസം പിന്നിട്ടതോടെയാണ് സർക്കാർ കടുത്ത നിലപാടിൽ ഉറച്ചുനിന്നത്. പെട്ടെന്നുള്ള സമരം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയ സർക്കാർ മാപ്പപേക്ഷ നൽകിയാൽ സസ്പെന്‍ഷനിലുള്ള ഡോക്ടർമാരെ തിരിച്ചെടുക്കാമെന്നും സര്‍ക്കാർ അറിയിച്ചിട്ടുണ്ട്. ആറ് മണിവരെയുള്ള ഒപിയുമായി സഹകരിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഇത്തരം പിഎച്ച്സിയിൽ മൂന്ന് ഡോക്ടർമാർ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്നും രോഗികള്‍ അധികമുള്ള കേന്ദ്രങ്ങളിൽ ആവശ്യത്തിന് അനുസരിച്ച് ഘട്ടംഘട്ടമായി കൂടുതൽ ഡോക്ടർമാരുള്ള കേന്ദ്രങ്ങളില്‍ നിന്ന് പുനഃർവിന്യസിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സൈന്യത്തിൽ നിന്ന് അവധിയെടുത്ത് മുങ്ങി: പൊങ്ങിയത് ഭീകരസംഘടനയിൽ, ആരാണ് ഇദ്രീസ് മിർ?
മൂന്ന് ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകിട്ട് ആറുമണി വരെ ഒപികൾ പ്രവർത്തിക്കാമെന്ന് കെജിഎംഒഎ അറിയിച്ചിട്ടുണ്ട്. അതേസമയം ഡോക്ടർമാർ അവധിയെടുക്കുമ്പോൾ പകരം സംവിധാനം ഒരുക്കാനും ആരോഗ്യമന്ത്രിയും ഡോക്ടർമാരും നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ അഞ്ച് ഡോക്ടർമാരെ നിയമിച്ചാൽ മാത്രമേ വൈകിട്ട് ആറ് മണിവരെ ജോലിചെയ്യാന്‍ സാധിക്കൂ എന്ന് പ്രഖ്യാപിച്ചാണ് സർക്കാര്‍ ഡോക്ടർമാർ സമരം ആരംഭിച്ചത്.