വിവാദങ്ങൾക്ക് ചെവികൊടുക്കാതെ മെട്രോമാൻ!അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ഇ ശ്രീധരൻ കൊച്ചി മെട്രോയിൽ
ജൂൺ 17 ശനിയാഴ്ച ഉദ്ഘാടനം നടക്കാനിരിക്കെ കൊച്ചി മെട്രോയുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താനാണ് ഡിഎംആർസി മുഖ്യഉപദേഷ്ടാവായ ഇ ശ്രീധരനെത്തിയത്.
കൊച്ചി: മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ കർമ്മനിരതനായി മെട്രോ മാൻ. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് സംബന്ധിച്ചുയർന്ന വിവാദങ്ങൾക്കൊന്നും ചെവികൊടുക്കാതെയാണ് ഇ ശ്രീധരൻ മെട്രോ സ്റ്റേഷനുകൾ സന്ദർശിക്കാനെത്തിയത്.
ജൂൺ 17 ശനിയാഴ്ച ഉദ്ഘാടനം നടക്കാനിരിക്കെ കൊച്ചി മെട്രോയുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താനാണ് ഡിഎംആർസി മുഖ്യഉപദേഷ്ടാവായ ഇ ശ്രീധരനെത്തിയത്. രാവിലെ 8.30ഓടെ പാലാരിവട്ടം സ്റ്റേഷനിലെത്തിയ അദ്ദേഹത്തോടൊപ്പം കെഎംആർഎൽ ഉദ്യോഗസ്ഥരുമുണ്ട്.

പാലാരിവട്ടത്ത് നിന്നുമാണ് ഉദ്ഘാടന ശേഷം പ്രധാനമന്ത്രി മെട്രോ യാത്ര ആരംഭിക്കുന്നത്. പാലാരിവട്ടം സ്റ്റേഷനിലെ ഒരുക്കുങ്ങൾ വിലയിരുത്തിയ ഇ ശ്രീധരൻ ആദ്യഘട്ടത്തിലെ മുഴുവൻ സ്റ്റേഷനുകളും ട്രെയിനുകളും പരിശോധിക്കും. ഇതിനുശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്നും തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവാദങ്ങൾക്കില്ലെന്നും താൻ ചടങ്ങിൽ പങ്കെടുക്കുമെന്നുമാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. അതിനാൽ ഇക്കാര്യത്തിൽ അദ്ദേഹം കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറാകില്ലെന്നാണ് സൂചന. അതേസമയം, ഇ ശ്രീധരനെയും പ്രതിപക്ഷ നേതാവിനെയും വേദിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications