ആദ്യം കാതടപ്പിക്കുന്ന ഇടിശബ്ദം.. വീടുകൾ വിറച്ച് ഉലഞ്ഞു! ഭിത്തി പിളർന്ന് മാറി, ആളുകൾ പുറത്തേക്കോടി!
അടൂർ/ചാരുംമൂട്: പ്രളയവും ഭൂകമ്പവുമൊന്നും മലയാളിക്ക് അത്ര പരിചിതമല്ല. എന്നാല്‍ അപരിചിതവും ഭീതിതവുമായ അവസ്ഥകളിലൂടെയാണ് കേരളം കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. പ്രളയത്തിന് ശേഷം പുഴകളിലും കിണറുകളിലും വെള്ളം വറ്റുന്ന പ്രതിഭാസം ഒരു ഭാഗത്ത്. മറ്റ് ചിലയിടത്ത് ഭൂമി പിളരുന്നു.
ഇതൊന്നും പോരാഞ്ഞാണ് കഴിഞ്ഞ ദിവസം കേരളത്തെ വിറപ്പിച്ച് കൊണ്ട് ഭൂകമ്പവും ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിലെ അടൂരിലും ആലപ്പുഴയിലെ ചാരുംമൂട്ടിലും ജനങ്ങള്‍ ഇതുവരെ ഭയത്തില്‍ നിന്നും പുറത്ത് വന്നിട്ടില്ല. ആദ്യം ഒരു ഇടിശബ്ദം കേട്ടു, പിന്നെ വീടുകള്‍ വിറച്ച് ഉലഞ്ഞു.. പ്രദേശവാസികള്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കും.

ഞെട്ടിച്ച് ഭൂചലനം
മഹാപ്രളയത്തിന്റെ ദുരിതങ്ങളില്‍ നിന്നും കരകയറി വരുന്നതേ ഉള്ളൂ ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍. അതിനിടെയാണ് നാട്ടുകാരെ മുഴുവന്‍ ഭീതിയിലാഴ്ത്തി അടൂരിലും ചാരുംമൂട്ടിലും ഭൂചലനമുണ്ടായിരിക്കുന്നത്. അടൂര്‍ താലൂക്കിലെ പടിഞ്ഞാറ് ഭാഗത്തും ചാരുംമൂട്ടിലെ കിഴക്കന്‍ ഭാഗത്തുമായാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്.

5 കിലോമീറ്ററിൽ പ്രകമ്പനം
ഏകദേശം 20 സെക്കന്‍ഡോളമാണ് ഭൂചലനമുണ്ടായത്. അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമുണ്ടായി. പ്രളയം അധികം ബാധിക്കാത്ത ഇടങ്ങളിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. പത്തനംതിട്ടയിലെ നാല്‍പതോളം വീടുകള്‍ക്കും ആലപ്പുഴയിലെ മുപ്പതോളം വീടുകള്‍ക്കും അടക്കം എണ്‍പതോളം വീടുകള്‍ക്കാണ് ഭൂകമ്പത്തിന്റെ ഫലമായി വിള്ളലുണ്ടായിരിക്കുന്നത്.

ഭിത്തി പിളർന്ന് മാറി
ചില വീടുകളുടെ ഭിത്തികള്‍ പിളര്‍ന്ന് മാറിയ നിലയിലാണ്. മറ്റ് ചില വീടുകളുടെ ഓടുകള്‍ ഇളകി വീഴുകയും അടുക്കളയിലെ സ്ലാബുകള്‍ അകന്ന് മാറുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പമുണ്ടായപ്പോള്‍ വിറക് വെട്ടിക്കൊണ്ടിരുന്ന അബ്ബാസ് എന്നയാളുടെ കയ്യില്‍ നിന്ന് കോടാലി തലയില്‍ വീണ് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യം ഇടിശബ്ദം
പഴംകുളം സ്വദേശി ലൈലാ ബീവിക്ക് കട്ടിലില്‍ നിന്ന് തെറിച്ച് വീണും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ പത്തരയോടെയാണ് ചാരുംമൂടിലെ പാലമേല്‍ പഞ്ചായത്ത് ഭൂകമ്പത്താല്‍ വിറച്ചത്. ആദ്യം ഒരു ഇടിശബ്ദമാണ് ആളുകള്‍ കേട്ടത്. ആദ്യം സ്‌ഫോടനമാണ് എന്നാണ് പലരും കരുതിയത്. മറ്റ് ചിലര്‍ മരങ്ങള്‍ ഒടിഞ്ഞ് വീണതാണ് എന്ന് കരുതി.

ശരീരത്തിൽ വിറയൽ
എന്നാല്‍ തൊട്ട് പിന്നാലെ വീടുകള്‍ വിറച്ച് കുലുങ്ങിയതോടെയാണ് ആളുകള്‍ക്ക് അപകടം മനസ്സിലായത്. അടുക്കളയിലേയും വീട്ടിലെ മറ്റ് മുറികളിലേയും സാധനങ്ങള്‍ താഴേക്ക് വീണു. പലര്‍ക്കും തറയില്‍ നിന്നും വൈദ്യുതി ശരീരത്തിലേക്ക് കടക്കുന്നത് പോലൊരു വിറയല്‍ അനുഭവപ്പെട്ടു. ആളുകള്‍ നിലവിളികളോടെ പുറത്തേക്ക് ഓടി.

നിലവിളിച്ച് പുറത്തേക്ക്
ചാരുംമൂട്ടിലേത് പോലെ തന്നെയായിരുന്നു അടൂരിലേയും അവസ്ഥ. രാവിലെ പത്തരയ്ക്കും പത്തേമുക്കാലിനും ഇടയില്‍ ആയിരുന്നു ഇവിടുത്തേയും ഭൂചലനം. വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ഓടി പുറത്ത് എത്തിയവര്‍ പിന്നീട് തിരിച്ച് ചെന്ന് പരിശോധിച്ചപ്പോഴാണ് ഭിത്തികള്‍ വിണ്ടുകീറിയിരിക്കുന്നതായി കണ്ടെത്തിയത്. ഇതോടെ ആളുകള്‍ കൂടുതല്‍ ആശങ്കയിലായി.

ആശങ്കയിൽ നാട്ടുകാർ
ഭിത്തി പിളര്‍ന്നിരിക്കുന്ന വീടുകളില്‍ താമസിക്കാന്‍ ആളുകള്‍ ഭയം പ്രകടിപ്പിച്ചു. വീണ്ടും ഒരു ഭൂചലനം കൂടിയുണ്ടായാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയാണ് ആളുകളില്‍ ഉണ്ടായത്. തുടര്‍ന്ന് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വീടിന്റെ വിള്ളലുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ആളുകള്‍ വീടുകളിലേക്ക് തിരിച്ച് കയറിയത്.

ഭയക്കേണ്ട സാഹചര്യമില്ല
മലയോര മേഖലയിലെ വീടുകളില്‍ കഴിയുന്നവര്‍ പക്ഷേ ഇപ്പോഴും ആശങ്കയിലാണ്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ മാത്രമേ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളൂ. അസമിലടക്കം ഉത്തരേന്ത്യയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനമാകാം കേരളത്തില്‍ ഉണ്ടായത് എന്നാണ് ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications