'ഐസക്കിനെ അപമാനിക്കാനുള്ള ശ്രമം കേരളീയരുടെ മുന്നിൽ അങ്ങനെ വിലപ്പോവില്ല': എംഎ ബേബി
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസകിന് എതിരെയുളള ഇഡി നീക്കത്തെ വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണ് ഇഡിയുടേത് എന്ന് എംഎ ബേബി ആരോപിച്ചു. ഇഡി, സിബിഐ എന്നിവയെ ഉപയോഗിച്ച് പ്രതിപക്ഷത്തെയാകെ തകർക്കാം എന്നു ബിജെപി കരുതുന്നത് അവർ വിഡ്ഡികളുടെ സ്വർഗത്തിലായതിനാലാണ് എന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
ദിലീപിനെ 'കുരുക്കിയ' കത്തെഴുതിയ വിപിൻലാൽ, കേസിനും കോടതിക്കുമൊക്കെ ഇടയിൽ ഒന്നാം റാങ്ക്
എംഎ ബേബിയുടെ പ്രതികരണം: 'സഖാവ് തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടിയെടുക്കാൻ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണ്. പത്തുകൊല്ലം കേരളത്തിൻറെ ധനമന്ത്രിയായിരുന്ന ഡോ. ഐസക്ക് എന്ന സാമ്പത്തിക ശാസ്ത്രജ്ഞനെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണിത്. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗവും കേരളത്തിലെ പൊതുപ്രവർത്തനരംഗത്ത് അരനൂറ്റാണ്ടിലേറെക്കാലത്തെ സ്ഥാനവുമുള്ള ഐസക്കിനെ അപമാനിക്കാനുള്ള ശ്രമം കേരളീയരുടെ മുന്നിൽ അങ്ങനെ വിലപ്പോവില്ല.
കേരള ഹൈക്കോടതി ഈ നീക്കത്തെ താല്ക്കാലികമായി തടഞ്ഞത് അങ്ങേയറ്റം സ്വാഗതാർഹമാണ്. ഇന്ത്യയിലെ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ബദൽ രാഷ്ട്രീയത്തിൻറെ ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്ന നേതാവ് എന്ന നിലയിലാണ് സഖാവ് തോമസ് ഐസക്കിനെ ആർഎസ്എസ് ലക്ഷ്യം വയ്ക്കുന്നത്. ഇത് വ്യക്തിപരമായ ഒരു കാര്യമല്ല. ഇന്ന് ഇന്ത്യയിൽ ആർഎസ്എസിൻറെ രാഷ്ട്രീയത്തിന് ബദൽ ആശയം അവതരിപ്പിക്കുന്നത് കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാരാണ്. ഈ സർക്കാരിനെ അട്ടിമറിക്കാൻ കഴിഞ്ഞകുറേനാളായി ശ്രമം നടന്നു വരുന്നു. അതിൻറെ ഭാഗമാണ് ഇഡിയുടെ രംഗപ്രവേശം.
സാധാരണയായി കേരളത്തിലെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള എല്ലാ കളികൾക്കും ബിജെപിക്ക് ഒപ്പം നില്ക്കുന്ന പ്രതിപക്ഷം ഇക്കാര്യത്തിൽ സഖാവ് ഐസക്കിനോട് ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞത് നന്നായി. പ്രതിപക്ഷ നേതാവിൻറെ മാത്രം അഭിപ്രായമാണോ, കെപിസിസി പ്രസിഡണ്ട് അടക്കമുള്ളവർ പതിവുപോലെ ബിജെപിയുടെ ഒപ്പം നില്ക്കുമോ എന്നതൊക്കെ കണ്ടറിയണം. ഇഡി, സിബിഐ എന്നിവയെ ഉപയോഗിച്ച് പ്രതിപക്ഷത്തെയാകെ തകർക്കാം എന്നു ബിജെപി കരുതുന്നത് അവർ വിഡ്ഡികളുടെ സ്വർഗത്തിലായതിനാലാണ്'.