പിവി അൻവറിന് കുരുക്ക് മുറുക്കാൻ ഇഡി, എംഎൽഎയെ ഇഡി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു
കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ക്വാറി ബിസ്സിനസ്സുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് ഇഡി പിവി അന്‍വറിനെ ചോദ്യം ചെയ്യുന്നത്. ഇഡിയുടെ കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ഇന്നലെയും എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുകയുണ്ടായി.
മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്വാറിയില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി എന്നതാണ് കേസ്. പിവി അന്‍വര്‍ 50 ലക്ഷം രൂപ തന്നില്‍ നിന്നും തട്ടിയെടുത്തു എന്ന് ആരോപിച്ച് പ്രവാസി വ്യവസായിയായ നടുത്തൊടി സലീം ആണ് പരാതി നല്‍കിയത്. ബല്‍ത്തങ്ങാടി താലൂക്കില്‍ തണ്ണീരുപന്ത പഞ്ചായത്തില്‍ തനിക്ക് ക്വാറി ഉണ്ടെന്നും ഇതിന്റെ പത്ത് ശതമാനം ഷെയര്‍ നല്‍കാം എന്നും വാഗ്ദാനം നല്‍കിയാണ് തന്റെ പക്കല്‍ നിന്ന് എംഎല്‍എ 50 ലക്ഷം തട്ടിയത് എന്നാണ് നടുത്തൊടി സലീം ഇഡിക്ക് മൊഴി നല്‍കിയത്.
40 ലക്ഷം രൂപ താന്‍ നേരിട്ടാണ് എംഎല്‍എയ്ക്ക് കൈമാറിയത് എന്നും നടുത്തൊടി സലീം ഇഡിക്ക് മൊഴി നല്‍കി. പത്ത് ലക്ഷം രൂപ ബാങ്ക് വഴിയാണ് നല്‍കിയത്. ക്വാറിയിലെ ഷെയറിന്റെ ലാഭവിഹിതമെന്ന നിലയ്ക്ക് മാസം തോറും അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നും എംഎല്‍എ വാഗ്ദാനം തന്നുവെന്നും സലീം ആരോപിക്കുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഇതേതുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ എംഎല്‍എയ്ക്ക് സ്വന്തമായി ക്വാറി ഇല്ലെന്ന് കണ്ടെത്തി. തന്നില്‍ നിന്നും അന്‍പത് ലക്ഷം രൂപ എംഎല്‍എ കൈക്കലാക്കിയത് ഇബ്രാഹിം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് എന്നും മനസ്സിലായെന്നും സലീം പരാതിയില്‍ പറയുന്നു.
ഈ കേസില്‍ തിങ്കളാഴ്ച ഇഡി പിവി അന്‍വറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്ക് കൊച്ചി ഓഫീസില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒന്‍പത് മണിയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്ന എംഎല്‍എ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രോഷത്തോടെയാണ് പ്രതികരിച്ചത്. എന്തിനാണ് ഇഡി വിളിപ്പിച്ചത് എന്ന ചോദ്യത്തിന് ഇന്ത്യയും പാകിസ്താനും തമ്മിലുളള ഫുട്‌ബോള്‍ മത്സരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചതാണ് എന്നാണ് പിവി അന്‍വര്‍ തട്ടിക്കയറിയത്. ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ കള്ളപ്പണം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതാണ് ഇഡി പരിശോധിക്കുന്നത്.