സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താൻ ആലോചന, കേന്ദ്രസംഘം ജനുവരിയിലെത്തും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താനുളള ആലോചനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരുമായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ ടിക്കാറാം മീണ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്തണം എന്ന നിര്‍ദേശം ഉയര്‍ന്ന് വന്നത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമാക്കാമെന്നുളള ആലോചന. സംസ്ഥാനത്ത് അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിട്ടായിരുന്നു നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ ജനുവരിയില്‍ കേരളത്തിലെത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഏപ്രില്‍ അവസാനവും മെയ് രണ്ടാം വാരത്തിലുമായി തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയാലോചന നടത്തും. സംസ്ഥാന ചീഫ് സെക്രട്ടറിയുമായും പോലീസ് മേധാവിയുമായും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ചകള്‍ നടത്തും.
ജില്ലാ കളക്ടര്‍മാരുമായുളള കൂടിക്കാഴ്ചയില്‍ കൊവിഡ് കാരണം ഉദ്യോഗസ്ഥരുടെ ക്ഷാമമുളളതായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്ന പ്രക്രിയ സുഗമമാക്കും എന്നാണ് ചീഫ് സെക്രട്ടറി അടക്കമുളള അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് 2006ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തിയിട്ടുളളത്. ജൂലൈ ഒന്നിന് നിലവിലുളള നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കുകയാണ്.
ഇത്തവണ കൊവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനുളള സൗകര്യം എങ്ങനെ സജ്ജമാക്കാം എന്നത് പരിശോധിക്കുന്നുണ്ടെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. 80 വയസ്സിന് മുകളില്‍ പ്രായം ഉളളവര്‍ക്കും വികലാംഗര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗിക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.












Click it and Unblock the Notifications