ഷോക്കിങ്!! ആത്മാര്‍ഥ സുഹൃത്തിനെ കൊന്ന് കൊക്കയിലെറിഞ്ഞു; എന്തിനെന്ന് കേട്ടാല്‍ ഞെട്ടും
വാഴക്കുളത്തുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സന്തോഷ് കുമാറിന്റെ മൃതദേഹം കൊച്ചി മധുര ദേശീയ പാതയിലെ ആറാം മൈലില്‍ നിന്നു മാമലകണ്ടത്തിന് പോകുന്ന വനപാതയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി.
മൂവാറ്റുപുഴ: ചില്ലി കാശിന് വേണ്ടി ഒറ്റുകൊടുത്ത കഥകള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്. മൂവാറ്റുപുഴയില്‍ നടന്ന കൊലപാതകത്തിലേക്ക് നയിച്ചതും പണത്തിനുള്ള ആര്‍ത്തി തന്നെ. മൂന്ന് പവന്റെ മാലയ്ക്കും 3000 രൂപയ്ക്കും വേണ്ടി ആത്മാര്‍ഥ സുഹൃത്തിനെ കൊന്ന് കൊക്കയിലേക്ക് തള്ളിയിട്ട സംഭവമാണ് ചുരുള്‍ അഴിഞ്ഞിരിക്കുന്നത്.
വാഴക്കുളത്തുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പി എന്‍ സന്തോഷ് കുമാറിന്റെ മൃതദേഹം കൊച്ചി മധുര ദേശീയ പാതയിലെ ആറാം മൈലില്‍ നിന്നു മാമലകണ്ടത്തിന് പോകുന്ന വനപാതയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി. ചില്ലി കാശിന് വേണ്ടി സന്തോഷിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളികയായിരുന്നുവെന്ന് സുഹൃത്ത് സുജിത്ത് പോലീസിനോട് സമ്മതിച്ചു.
കേസില്‍ സുജിത്തിനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് സന്തോഷിന്റെ മൂന്ന് പവന്‍ മാല സുജിത്തിന്റെ ഭാര്യയുടെ മഞ്ഞള്ളൂരിലെ വീട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തതോടെ എല്ലാം തുറന്നുപറയുകയായിരുന്നു.
സന്തോഷിന് ചിട്ടി വിളിച്ച് കിട്ടിയ 3000 രൂപയെ പറ്റി ഇയാള്‍ സുജിത്തിനോട് പറഞ്ഞിരുന്നു. ഈ പണവും മൂന്ന് പവന്റെ മാലയും കവരുകയായിരുന്നു സുജിത്തിന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 28ന് ഇരുവരും ഒരുമിച്ച് കാറില്‍ കറങ്ങിയിരുന്നു. ഈ സമയമാണ് കൊലപാതകം നടത്തിയത്.
കാറില്‍ കറങ്ങുമ്പോള്‍ പല ഭാഗങ്ങൡ നിന്നു സന്തോഷും സുജിത്തും മദ്യം വാങ്ങിയിരുന്നു. സന്തോഷിനെ മൂക്കറ്റം കുടിപ്പിച്ചു. എന്നാല്‍ സുജിത്ത് കഴിച്ചതുമില്ല, കഴിക്കുന്നത് പോലെ അഭിനയിച്ചു. തുടര്‍ന്ന് ബോധം പാതി നഷ്ടപ്പെട്ട സന്തോഷിനെ സുജിത്ത് വകവരുത്തുകയായിരുന്നു.
കലിങ്കല്ല് കൊണ്ട് സുജിത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു സന്തോഷ് ചെയ്തത്. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ഇയാളെ കാറില്‍ ബെല്‍റ്റിട്ട് ഇരുത്തി ഏറെ നേരം യാത്ര ചെയ്തു. അതിനിടെ ബോധം തിരിച്ചുകിട്ടിയ സന്തോഷ് കാറില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു.
തുടര്‍ന്ന് കഴുത്ത് ഞെരിച്ചാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം ആറാം മൈല്‍ വട്ടവളവിലെ കാട്ടില്‍ കൊക്കയിലേക്ക് മൃതദേഹം തള്ളി. വീട്ടില്‍ പോയി തിരിച്ചെത്തിയ സുജിത്ത് വട്ടവളവില്‍ തെളിവ് നശിപ്പിക്കാന്‍ മുളകുപൊടി വിതറി.
രണ്ട് ദിവസത്തിന് ശേഷം ഭാര്യയുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ വീണ്ടും വട്ടവളവിലെത്തി മൃതദേഹം കൂടുതല്‍ താഴ്ചയിലേക്ക് തള്ളിയിട്ടു. സന്തോഷിന്റെ സഹോദരന് തോന്നിയ സംശയം ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് സുജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.
ആദ്യം കുറ്റം സമ്മതിക്കാന്‍ സുജിത്ത് തയ്യാറായിരുന്നില്ല. എന്നാല്‍ ഇരുവരും സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് തിരിച്ചടിയായി. ഇരുവരും ഒപ്പം യാത്ര ചെയ്തിരുന്നുവെന്ന് ഇതോടെ പോലീസ് ഉറപ്പായി. എന്നാല്‍ അപ്പോഴും സുജിത്ത് കുറ്റം സമ്മതിച്ചിരുന്നില്ല.
സന്തോഷിന്റെ പെയ്ന്റിങ് ജോലിയുമായി ബന്ധപ്പെട്ടാണ് ഇരുവരും യാത്ര ചെയ്തതെന്നും തിരിച്ച് വാഴക്കുളത്തു കൊണ്ടുവന്നു വിട്ടുവെന്നുമാണ് സുജിത്ത് പറഞ്ഞത്. ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് കൃത്യമായ ചിത്രം ലഭിച്ചത്. നാട്ടുകാരുടെ സഹായത്തോടെ പോലീസ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.