സെല്ലിലെത്താൻ 4 മണിക്കൂർ.... രക്ത പരിശോധന വൈകിപ്പിച്ചു, എല്ലാം മാധ്യമസൃഷ്ടിയെന്ന് ശ്രീറാം!
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ റിമാൻഡിൽ കഴിയുന്ന ശ്രീരാം വെങ്കിട്ടരാമന് വഴിവിട്ട പരിരക്ഷയാണ് പോലീസ് ചെയ്തു കൊടുത്ത് എന്ന കാര്യത്തിൽ വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കൈക്ക് ചെറിയ ചതവ് മാത്രം ഉണ്ടായിരുന്നു എന്ന ഡ്യൂട്ടി ഡോക്ടറുടെ വാദത്തിനപ്പുറത്തേക്ക്, മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോൾ ഗരുതര രോഗിയെ പലെ സ്ട്രെക്ച്ചറിൽ കിടത്തിയായിരുന്നു പുറത്ത് എത്തിച്ചത്.
ദേഹം മുഴുവൻ പുതപ്പ് കൊണ്ട മൂടി മുഖത്ത് മാസ്ക്ക് ധരിച്ച് പുറത്ത് നിന്ന് അകത്തേക്ക് കാണാൻ കഴിയാത്ത അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസിലായിരുന്നു മജിസ്ട്രേറ്റിനടുത്തേക്കും തുടർന്ന് ജയിലിലേക്കും അദ്ദേഹത്തെ കൊണ്ടുപോയിരുന്നത്. പുറത്ത് നിന്ന് മാധ്യമപ്രവർത്തകർ ചിത്രങ്ങൾ എടുക്കും എന്നതിനാൽ അംബുലൻസിനകത്ത് വെളിച്ചം പോലും ഉപയോഗിച്ചില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലൂടെ തന്നെ പോലീസ് വഴി വിട്ട സഹായങ്ങളാണ് ഐഎഎസ് ഉദ്യോഗസ്ഥന് നൽകിയിരുന്നത്.

രക്ത പരിശോധനയ്ക്ക് തയ്യാറായില്ല
വെള്ളിയാഴ്ച അർധരാത്രി 12.55ന് ഉണ്ടായ അപകടത്തിന് ശേഷം ശ്രീറാമിനെ പോലീസ് നേരെ ജനറൽ ആശുപത്രിയിലായിരുന്നു എത്തിച്ചിരുന്നത്. മദ്യപിച്ചാണു വാഹനമോടിച്ചതെന്നു സ്ഥിരീകരിക്കാൻ ഡോക്ടർമാർ രക്തപരിശോധന നിർദേശിച്ചെങ്കിലും ശ്രീറാം വഴങ്ങിയില്ല. മദ്യപിച്ചിട്ടുള്ള പ്രതികളിൽ നിന്ന് നിർബന്ധമായി രക്തമെടുക്കാനുള്ള നിയമമുണ്ടെങ്കിലും പോലീസ് അതിന് മടിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.

വീണ്ടും വൈകിപ്പിച്ചു
ശാരീരികാസ്വാസ്ഥ്യം ഉണ്ടെന്നു ശ്രീറാം പറഞ്ഞതിനെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണു റഫർ ചെയ്തത്. എന്നാൽ ശ്രീറാം പോലീസ് അനുമതിയോടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അവിടെ ഏറെ സൗകര്യമുള്ള സൂപ്പർ ഡീലക്സ് മുറിയാലാണ് പുലർച്ചെ നാലരയോടെ ശ്രീറാമിനെ പ്രവേശിപ്പിച്ചത്. അപകടത്തിൽപ്പെട്ടവർക്കു പതിവായി ചെയ്യുന്ന രക്തപരിശോധനയ്ക്ക് ആശുപത്രി ജീവനക്കാർ ഒരുങ്ങിയപ്പോൾ ശ്രീറാം അതിന് സമ്മതിച്ചില്ല. നല്ല ക്ഷീണമുണ്ടെന്നും രാവിലെ രക്തം എടുത്താൽ മതിയെന്നുമായിരുന്നു മറുപടി.

രക്തം ശേഖരിച്ചത് പോലീസ്
നെഞ്ചുവേദന, നട്ടെല്ലു വേദന, ഛർദി എന്നിവയുണ്ടെന്നും ഡോക്ടർമാരെ അറിയിച്ചായിരുന്നു രക്ത പരിശോധനയ്ക്ക് തയ്യാറാകാതിരുന്നത്. പ്രഭാത ഭക്ഷണത്തിന് ശേഷവും അദ്ദേഹം രക്ത പരിശോധനയ്ക്ക് തയ്യാറായില്ല. അപകടത്തിൽ പൊലീസിന്റെ വീഴ്ച വലിയ വിവാദമായതോടെ ശനിയാഴ്ച പത്തു മണിയോടെ ജനറൽ ആശുപത്രിയിലെ ജീവനക്കാരെയുംകൊണ്ട് പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി. അവരാണ് രക്തം ശേഖരിച്ചത്. മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ വൈകിപ്പിച്ചതെന്നാണ് ആക്ഷേപം. അതേസമയം രക്ത്തിൽ മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് എന്തെങ്കിലും മരുന്ന് കഴിച്ചിട്ടുണ്ടോ എന്നും സംശയങ്ങൾ ഉയരുന്നുണ്ട്.

ആഢംബര ആശുപത്രിവാസം
സ്വകാര്യ ആശുപത്രിയിൽ ടിവിയും പത്തോളം അതിഥികൾക്ക് ഇരിക്കാൻ സൗകര്യവുമുള്ള ശീതീകരിച്ച മുറിയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ പല ഉന്നതരും ശ്രീറാമിനെ കാണാനെത്തിയിരുന്നു എന്നാണ് വിവ്രം. റിമാൻഡിൽ കവിയുന്ന പ്രതിയെ മുൻകൂർ അനുമതിയില്ലാതെ കാണാൻ സാധിക്കില്ല. പക്ഷേ, പോലീസ് ഇതിനെല്ലാം ഒത്താശ ചെയിയ്തെന്നാണ് ആരോപണം ഉയരുന്നത്. റിമാൻഡിൽ കഴിയുമ്പോഴും പ്രതി മൊബൈൽ ഫോമിലും വാട്സ്ആപ്പിലും സജീവമായിരുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു. മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചതോടെ വൈകുന്നേരം ശ്രീറാമിനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

നാല് മണിക്കൂർ...
അതേസമയം സ്വകാര്യ ആശുപത്രിയിൽ നിന്നു വിട്ട ശ്രീറാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോലീസ് സെല്ലിൽ എത്തിച്ചതു നാല് മണിക്കൂറിന് ശേഷമാണ്. സ്വകാര്യ ആശുപത്രിയിയിൽ നിന്ന് നേരെ മജിസ്ട്രേറ്റിന്റെ വസതിയിലേക്കായിരുന്നു കൊണ്ടു പോയത്. തുടർന്ന് പൂജപ്പുര ജില്ല ജയിലിലേക്ക്. ജയിൽ കവാടത്തിനു മുന്നിൽ 2 മണിക്കൂറോളം ശ്രീറാം ആംബുലൻസിൽ കിടന്നു. ഇടതു കയ്യിൽ ഗുരുതര പരുക്ക് ഉണ്ടെന്നും ചികിത്സ വേണമെന്നും ശ്രീറാം ആവശ്യപ്പെട്ടു. തുടർന്നാണ് സൂപ്രണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചത്. കാഷ്വൽറ്റിയിൽ പരിശോധനയ്ക്കു ശേഷം സെല്ലിലേക്കു മാറ്റുകയായിരുന്നു.

എല്ലാം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമൻ
അതേസമയം ശ്രീറാമിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. എല്ലാ കുറ്റങ്ങളും നിഷേധിച്ച്കൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ. എല്ലാം മാധ്യമ സൃഷ്ടിയാണെ്നും മാധ്യമങ്ങൾ പറയുന്നത പോലെ തനിക്കെതിരെ കേസ് എടുക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. താൻ മദ്യപിച്ചിട്ടില്ലെന്നും അപകട്തിൽ തനിക്കും ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നും ശ്രീറാം വ്യക്തമാക്കുന്നു. ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം തിങ്കളാഴ്ച തന്നെ ശ്രീറാമിനെ സസ്പെൻഡ് ചെയ്യുമെന്നാണ് സൂചന.












Click it and Unblock the Notifications