വയലാർ പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന്: അംഗീകാരം 'ഒരു വെർജീനിയൻ വെയിൽക്കാല'ത്തിന്!!
തിരുവനന്തപുരം: 2020ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. രാമചന്ദ്രൻ രചിച്ച ഒരു 'വെർജീനിയൻ വെയിൽക്കാലം' എന്ന കവിതയാണ് പുരസ്കാരത്തിന് അർഹത നേടിയത്. ഒരു ലക്ഷയും രൂപയും കാനായി കുഞ്ഞിരാമന്റെ ഒരു വെങ്കല ശിൽപ്പവുമാണ് അവാർഡായി സമ്മാനിക്കുക. 41 കവിതകൾ ഉൾപ്പെട്ട കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അർഹത നേടിയിട്ടുള്ള ഒരു വെർജീനിയൻ വെയിൽക്കാലം എന്ന പുസ്തകം.
ഡോ. കെപി മോഹനൻ( സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ മുകുന്ദൻ, പ്രഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് കമ്മറ്റിയാണ് ഏഴാച്ചേരി രാമചന്ദ്രനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രസിഡന്റായ പെരുമ്പടവം ശ്രീധരനാണ് ജഡ്ജിംഗ് കമ്മറ്റി യോഗത്തിന്റെ അധ്യക്ഷത വഹിച്ചത്. വാർത്താ സമ്മേളനത്തിൽ വെച്ച് പെരുമ്പടം ശ്രീധരനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ചന്ദനമണിവാതിൽ പാതി ചാരി എന്നിവയുൾപ്പെടെ നിരവധി ചലച്ചിത്ര ഗാനങ്ങളും ഇദ്ദേഹത്തിന്റെ കൈമുദ്ര പതിഞ്ഞതായി പുറത്തിറങ്ങിയിട്ടുണ്ട്. നീലി, കയ്യൂർ, ആർദ്രസമുദ്രം, ബന്ധുരാംഗീപുരം എന്നിവയാണ് ഏഴാച്ചേരിയുടെ പ്രധാന കവിതകൾ. കാറ്റുചിക്കിയ തെളിമണലിൽ, ഉയരും ഞാൻ നാടാകെ എന്നീ കൃതികളും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഏഴാച്ചേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. കവിതയ്ക്ക് പുറമേ നാടക രചനയിലും കഴിവ് തെളിയിച്ചിട്ടുള്ള ഏഴാച്ചേരി പ്രൊഫഷണൽ നാടക രചനയ്ക്ക് മൂന്ന് തവണ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ പുരോഗമന കലാസാഹിത്യം സംഘത്തിന്റെ വൈസ് പ്രസിഡന്റുമാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു വരുന്നുണ്ട്. നേരത്തെ ചലച്ചിത്ര അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications