വ്യാജ ഹർത്താൽ: തിരുവനന്തപുരത്ത് പലയിടത്തും കടകൾ അടപ്പിച്ചു
തിരുവനന്തപുരം: കാശ്മീരിലെ കത്വയിൽ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച ഹർത്താൽ ആഹ്വാനത്തെ തുടർന്ന് തലസ്ഥാനത്ത് പലയിടത്തും ആക്രമണം നടന്നു.പലയിടത്തും കടകൾ അടപ്പിച്ചു. ബസുകൾക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നെടുമങ്ങാട്ടും ചാലയിലും ബീമാപള്ളി പരിസരത്തും കടകൾ അടപ്പിച്ചു.
തിരുവനന്തപുരത്ത് നെടുമങ്ങാടും തൊളിക്കോടും ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിച്ചു. തൊളിക്കോടും വിതുരയിലും നെടുമങ്ങാടും പലയിടത്തും റോഡ‌് ഉപരോധിച്ചു. കെ.എസ്.ആർ.ടി.സി ബസുകളടക്കം വാഹനങ്ങൾ ഇന്ന് പുലർച്ചയോടെ പലയിടത്തും തടഞ്ഞെങ്കിലും പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്രദേശത്തെ കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്.കടകൾ അടപ്പിക്കുന്നത് യുവാക്കളുടെ കൂട്ടായ്മയാണ്
ഒരു സംഘടനയുടേയും പിന്തുണയില്ലാതെ ഇന്നലെ രാത്രി 12 മുതൽ ഇന്ന് രാത്രി 12 വരെ ഹർത്താലാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഇന്നലെ സന്ദേശം പ്രചരിച്ചത്. സഹകരിക്കണമെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ സന്ദേശം. വാസ്തവമറിയാതെ നിരവധിയാളുകളാണ് ഇന്നു ഹർത്താലാണെന്ന വ്യാജ സന്ദേശം ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. ഹർത്താലിന് യുഡിഎഫ് പിന്തുണയുണ്ടെന്നും വ്യാജൻമാർ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമ ഓഫിസുകളിൽ നിരവധിപേരാണ് തിങ്കളാഴ്ച ഹർത്താലുണ്ടോയെന്ന് അന്വേഷിച്ച് വിളിക്കുന്നത്.