കൊച്ചിക്കാരെ പ്രതിസന്ധിയിലാക്കി ഫെറി സർവീസിലെ തകരാർ; വൈപ്പിൻ, ഫോർട്ട് കൊച്ചി യാത്ര ദുരിതത്തിൽ
കൊച്ചി: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ (എസ്‌ഡബ്ല്യുടിഡി) പുതുതായി ആരംഭിച്ച ഫോർട്ട് കൊച്ചി-വൈപ്പിൻ-എറണാകുളം കാറ്റമറാൻ ഫെറി സർവീസിൽ തുടർച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകൾ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സർവീസ് ആരംഭിച്ചതിന് പിന്നാലെ തന്നെ ബോട്ടുകൾക്ക് പലതവണ തകരാറുകൾ സംഭവിച്ചതോടെ യാത്രകൾ മുടങ്ങുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം ദിവസേന സർവീസിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.
ശനിയാഴ്‌ച എസ്‌ഡബ്ല്യുടിഡിയുടെ എഫ്‌സി-5 ബോട്ടിന്റെ ഡീസൽ പൈപ്പിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് ഫോർട്ട് കൊച്ചിയിലേക്കും തിരിച്ചുമുള്ള 24 സർവീസുകളെയാണ് ബാധിച്ചത്. ആഴ്‌ചകളോളം അറ്റകുറ്റപ്പണികൾക്കായി സർവീസ് നിർത്തിവച്ചിരുന്ന ബോട്ട് മിനിഞ്ഞാന്ന് മാത്രമാണ് വീണ്ടും സർവീസിൽ പ്രവേശിപ്പിച്ചത്. എന്നാൽ സർവീസ് പുനരാരംഭിച്ച് അധികം വൈകാതെ തന്നെ ഡീസൽ പൈപ്പിൽ വീണ്ടും തകരാർ കണ്ടെത്തുകയായിരുന്നു. ഇതോടെ എഫ്‌സി-5നെ വീണ്ടും സർവീസിൽ നിന്ന് പിൻവലിച്ചു.

എഫ്‌സി-1 ബോട്ടും എൻജിനുമായി ബന്ധപ്പെട്ട തകരാറിനെ തുടർന്ന് ഇപ്പോഴും സർവീസ് നടത്താതെ കിടക്കുകയാണ്. നേരത്തെ എഫ്‌സി-5ന്റെ പ്രൊപ്പല്ലറിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ബോട്ട് അരൂരിലെ സ്വകാര്യ കപ്പൽശാലയിലെത്തിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്‌ചയായി രണ്ട് ബോട്ടുകളും വിവിധ അറ്റകുറ്റപ്പണികൾക്കായി സർവീസിന് പുറത്തായതോടെ ഫോർട്ട് കൊച്ചി-വൈപ്പിൻ-എറണാകുളം റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം എസ്ഡബ്ല്യുടിഡിക്ക് പകുതിയായി കുറയ്ക്കേണ്ടിവന്നു.
ഈ റൂട്ടിൽ ആകെ ഏഴ് ബോട്ടുകളാണുള്ളത്. എഫ്‌സി-1 മുതൽ എഫ്‌സി-5 വരെയുള്ള അഞ്ച് ആധുനിക കാറ്റമറാൻ ബോട്ടുകളും രണ്ട് പഴയ സ്‌റ്റീൽ ബോട്ടുകളുമാണ് ഇവ. എന്നാൽ കപ്പൽ ഗതാഗത ചാനലിന് സമീപം സ്‌റ്റീൽ ബോട്ടുകൾ സർവീസ് നടത്തുന്നത് സുരക്ഷാ ചട്ടങ്ങൾ പ്രകാരം അനുവദനീയമല്ല. അതിനാൽ ഈ രണ്ട് ബോട്ടുകളും വരാപ്പുഴ-മുളവുകാട് റൂട്ടിലാണ് ഉപയോഗിക്കുന്നത്. ഇതോടെ കാറ്റമറാൻ ബോട്ടുകൾക്ക് തകരാർ സംഭവിക്കുമ്പോൾ ഫോർട്ട് കൊച്ചി-വൈപ്പിൻ-എറണാകുളം റൂട്ടിൽ പകരം സർവീസ് നടത്താൻ എസ്‌ഡബ്ല്യുടിഡിക്ക് പരിമിതമായ സാധ്യതകൾ മാത്രമാണ് ഉള്ളത്.
സാങ്കേതിക വിദഗ്‌ധർ തകരാർ ഉടൻ പരിഹരിക്കാനാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരം ആവർത്തിച്ചുള്ള തകരാറുകൾ ഇപ്പോൾ പതിവായിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. എഫ്‌സി-1 അറ്റകുറ്റപ്പണിയിലായതിനാൽ അധിക സർവീസുകൾ നടത്തേണ്ട ചുമതല എഫ്‌സി-5നായിരുന്നു. എന്നാൽ എഫ്‌സി-5 കൂടി തകരാറിലായതോടെ യാത്രാ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് യാത്രക്കാരും പ്രദേശവാസികളും പറയുന്നത്. എഫ്‌സി-4 അടുത്തിടെ ഒരു മാസത്തിലേറെക്കാലം സർവീസിൽ നിന്ന് വിട്ടുനിന്നിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസിൽ തിരിച്ചെത്തിയതിന് പിന്നാലെ ഈ മാസം ആദ്യം ബോട്ടിന് വീണ്ടും സാങ്കേതിക തകരാർ സംഭവിക്കുകയും ചെയ്‌തു. ഈ കാറ്റമറാൻ ബോട്ടുകൾ ഇപ്പോഴും വാറന്റിയുടെ പരിധിയിലാണ്. കൂടാതെ വാർഷിക പരിപാലന കരാറും നിലവിലുണ്ട്.
അതിനാൽ അറ്റകുറ്റപ്പണികൾക്കായി വരുന്ന ചെലവ് മുഴുവൻ എഎംസി പ്രകാരം ബോട്ട് നിർമ്മാതാക്കളാണ് വഹിക്കുന്നതെന്ന് എസ്‌ഡബ്ല്യുടിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബോട്ടുകളുടെ തകരാറുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഫോർട്ട് കൊച്ചിയിൽ നിന്ന് എറണാകുളം നഗരത്തിലേക്കുള്ള യാത്രയ്ക്ക് എസ്‌ഡബ്ല്യുടിഡിയെ ആശ്രയിക്കുന്ന സാധാരണ യാത്രക്കാരെയാണ്. കുറഞ്ഞ ചെലവിൽ നഗരത്തിലേക്ക് ഉൾപ്പെടെ എത്താനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് ഈ ഫെറി സർവീസ്.
ഏകദേശം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന ബോട്ട് യാത്രയ്ക്ക് വെറും 6 രൂപയാണ് നിരക്ക്. അതുകൊണ്ടുതന്നെ വിദ്യാർഥികളും ജോലിക്കാരും മറ്റ് ദിവസേന യാത്ര ചെയ്യുന്നവരും ഉൾപ്പെടെ നിരവധി പേരാണ് ഈ സർവീസിനെ ആശ്രയിക്കുന്നത്. ബോട്ടുകൾ തുടർച്ചയായി തകരാറിലാകുകയും സർവീസുകൾ മുടങ്ങുകയും ചെയ്യുന്നത് ഇവരുടെ യാത്ര കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്.




Click it and Unblock the Notifications