ടാക്സി കാറുകളിലെ സുരക്ഷിത യാത്രക്ക് ഫൈബർ ക്ലിയർ ഗ്ലാസ്സ് വേര്‍തിരിവ്; പുതിയ ആശയവുമായി ജില്ലാ ഭരണകൂടം
എറണാകുളം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടാക്സി കാറുകളിൽ സുരക്ഷിത യാത്ര സാധ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ഫൈബർ ക്ലിയർ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവർ സീറ്റിനെയും പിൻ സീറ്റിനെയും തമ്മിൽ വേർതിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനം കാറുകളിൽ ഒരുക്കും. ഡ്രൈവറും യാത്രക്കാരും തമ്മിലുള്ള സമ്പർക്കം പരിമിതപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാഹനത്തിൽ കയറുന്നതിന് മുൻപായി ഡ്രൈവർ യാത്രക്കാർക്ക് സാനിറ്റെസർ നൽകും. വാഹനത്തിന്റെ ഡോർ ഡ്രൈവർ തന്നെ തുറന്ന് നൽകുകയും ചെയ്യും. പ്രത്യേക പാളി ഉപയോഗിച്ച് സീറ്റുകൾ വേർതിരിച്ചിരിക്കുന്നതിനാൽ ഡ്രൈവർക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ല. ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരെയാണ് അനുവദിക്കുക. മുൻ സീറ്റിൽ ഡ്രൈവർക്ക് മാത്രമാണ് യാത്രാനുമതി. യാത്രക്കാർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. എയർ കണ്ടീഷണർ ഉപയോഗിക്കാനും പാടില്ല. അതേ സമയം ഡ്രൈവർക്ക് മാസ്കിനൊപ്പം ഗ്ലൗസ്സും നിർബന്ധമാണ്.
എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച പ്രത്യേക വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ 93 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 449 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 508 ആയി. ഇതിൽ 14 പേർ ഹൈറിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 494 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
7 പേരെ പുതുതായി ആശുപത്രികളിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ജില്ലയിൽ നിന്നും 31 സാമ്പിളുകൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 41 പരിശോധന ഫലങ്ങളാണ് ചൊവ്വാഴ്ചച ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇതിൽ 20 എണ്ണം ഫീൽഡിൽ നിന്നും സമൂഹവ്യാപനം ഉണ്ടോയെന്ന് അറിയാനായി എടുത്തവയാണ്. ഇനി 47 സാമ്പിൾ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഇതിൽ 21 എണ്ണം ഫീൽഡിൽ നിന്നും ലഭിച്ചവയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി, കാക്കനാട്, തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, തൃക്കാക്കര, കളമശ്ശേരി നഗര ആരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും പിഴല, അങ്കമാലി എന്നിവിടങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും, കളമശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർമാർക്കും, അങ്കമാലി, പിഴല എന്നിവിടങ്ങളിൽ ആശ പ്രവർത്തകർക്കും, തൃക്കാക്കരയിൽ അതിഥി തൊഴിലാളികൾക്കും, കുമ്പളങ്ങി, കരുമാലൂർ, രായമംഗലം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രിയിലെ ഓ പി വിഭാഗത്തിൽ വന്ന പൊതുജനങ്ങൾക്കും ബോധവൽക്കരണ പരിപാടികൾ സംഘടിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.