Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷീദിനും കുടുംബത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി! കബറടക്കത്തിന് പിന്നാലെ ഫായിസിന്റെ മരണവാർത്തയും

തേനി-ദിണ്ടിഗൽ പാതയിലുണ്ടായ വാഹനാപകടത്തിലാണ് അഴിഞ്ഞിലം സ്വദേശി അബ്ദുൽ റഷീദ്, ഭാര്യ റസീന, മക്കളായ ലാമിയ തസ്നീം, ബാസിൽ റഷീദ് എന്നിവർ മരണപ്പെട്ടത്.

കോഴിക്കോട്: അഴിഞ്ഞിലത്തെ ആ പുതിയ വീട്ടിൽ ഇനിയാരുമില്ല. അവസാന പ്രതീക്ഷയായിരുന്ന ഫായിസിനെ കൂടി മരണം തട്ടിയെടുത്തതോടെ അഴിഞ്ഞിലം കുളത്തുംപടി റഷീദിന്റെ കുടുംബത്തിലെ അഞ്ച് പേരും ഓർമ്മയായി. തേനിയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫായിസ് റഷീദ് കഴിഞ്ഞദിവസം മധുരയിലെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

തിങ്കളാഴ്ച രാവിലെ തമിഴ്നാട് തേനി-ദിണ്ടിഗൽ പാതയിലുണ്ടായ വാഹനാപകടത്തിലാണ് അഴിഞ്ഞിലം സ്വദേശി അബ്ദുൽ റഷീദ്, ഭാര്യ റസീന, മക്കളായ ലാമിയ തസ്നീം, ബാസിൽ റഷീദ് എന്നിവർ മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫായിസ് റഷീദിനെ മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്ച രാത്രിയോടെ ഫായിസും വിടവാങ്ങി. മറ്റു നാലു പേരുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെയാണ് അഴിഞ്ഞിലം നിവാസികളെ തേടി ഫായിസിന്റെ മരണവാർത്തയുമെത്തിയത്.

തിങ്കളാഴ്ച രാവിലെ...

തിങ്കളാഴ്ച രാവിലെ...

ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അഴിഞ്ഞിലം സ്വദേശി അബ്ദുൾ റഷീദും കുടുംബവും സഞ്ചരിച്ച കാർ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിലിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ തേനി-ദിണ്ടിഗൽ പാതയിലായിരുന്നു അപകടം. നാട്ടിലെ സ്വകാര്യ കമ്പനിയിൽ ദീർഘകാലം ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന അബ്ദുൾ റഷീദ് കഴിഞ്ഞ പത്ത് വർഷമായി ചെന്നൈയിലാണ് താമസം. നാട്ടിൽ പഠിക്കുന്ന കുട്ടികളും ഭാര്യയും വേനലവധി ആഘോഷിക്കാനായി മാർച്ച് 24നാണ് ചെന്നൈയിലേക്ക് പോയത്. തുടർന്ന് കൊടൈക്കനാൽ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച കുടുംബം തിരികെ ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തേനി-ദിണ്ടിഗൽ പാതയിലുണ്ടായ അപകടത്തിൽ ഫായിസ് റഷീദ് ഒഴികെയുള്ള ബാക്കി നാല് പേരും തൽക്ഷണം മരണപ്പെട്ടു.

പരിക്കേറ്റ്...

പരിക്കേറ്റ്...

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫായിസ് റഷീദിനെ മധുര മെഡിക്കൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇതിനിടെ അപകട വിവരമറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കൾ ദിണ്ടിഗലിൽ എത്തി. തുടർന്ന് ദിണ്ടിഗലിലെ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടവും കഴിഞ്ഞതിന് ശേഷമാണ് മരിച്ച നാലു പേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ദിണ്ടിഗലിലെ നടപടികൾ വേഗത്തിലാക്കാൻ ചെന്നൈ, മധുര കേന്ദ്രീകരിച്ചുള്ള വിവിധ മലയാളി കൂട്ടായ്മകളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സഹായിച്ചിരുന്നു. ദിണ്ടിഗൽ ജുമാ മസ്ജിദിലെ മയ്യിത്ത് നമസ്ക്കാരത്തിന് ശേഷമാണ് നാലു പേരുടെയും മൃതദേഹങ്ങൾ രണ്ട് ആംബുലൻസുകളിലായി നാട്ടിലേക്ക് കൊണ്ടുവന്നത്.

നിരവധിപേർ...

നിരവധിപേർ...

നാലു പേരുടെയും മൃതദേഹങ്ങൾ വഹിച്ചുള്ള ആംബുലൻസുകൾ അഴിഞ്ഞിലത്ത് എത്തിയതോടെ പ്രിയപ്പെട്ടവരെ ഒരുനോക്ക് കാണാനായി കാത്തിരുന്നവർ വിങ്ങിപ്പൊട്ടി. നാലുപേരെയുടെയും ചേതനയറ്റ ശരീരം അവസാനമായി കാണാനായി നിരവധിപേരാണ് അഴിഞ്ഞിലത്തേക്ക് ഒഴുകിയെത്തിയത്. അഴിഞ്ഞിലം എഎൽപി സ്കൂളിൽ സജ്ജമാക്കിയ പ്രത്യേക വേദിയിൽ നാലു മൃതദേഹങ്ങളും അൽപസമയം പൊതുദർശനത്തിന് വച്ചു. നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധിപേരാണ് അഴിഞ്ഞിലം സ്കൂളിലെത്തി പ്രിയപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ചത്. പൊതുദർശനത്തിന് ശേഷം അഴിഞ്ഞിലം സ്കൂളിൽ തന്നെയാണ് മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചത്. അഴിഞ്ഞിലം മഹല്ല് ഖാസി അബ്ദുൾ കരീം ദാരിമി മയ്യിക്ക് നമസ്ക്കാരത്തിന് നേതൃത്വം നൽകി. ഇതിനുപിന്നാലെ നാലു പേരുടെയും മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാ മസ്ജിദിൽ കബറടക്കി.

ഫായിസിനും വിട...

ഫായിസിനും വിട...

നാലു പേരുടെയും സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് പിരിയുന്നതിന് മുൻപാണ് അഴിഞ്ഞിലം നിവാസികളെ തേടി അടുത്ത ദു:ഖ വാർത്തയെത്തിയത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫായിസും മരണപ്പെട്ടെന്ന വാർത്ത കേട്ടതോടെ അഴിഞ്ഞിലം നിവാസികൾക്ക് സങ്കടം നിയന്ത്രിക്കാനായില്ല. കുടുംബത്തിലെ അവസാന കണ്ണിയായ ഫായിസ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ തല്ലിക്കെടുത്തി ഫായിസിനെയും മരണം തട്ടിയെടുത്തു. തുടർന്ന് ഫായിസിന്റെ മൃതദേഹവും രാത്രി വൈകി അഴിഞ്ഞിലത്ത് എത്തിച്ചു. അഴിഞ്ഞിലം ജുമാ മസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം മറ്റു നാലുപേരെയും മറവ് ചെയ്തതിന് സമീപത്തായാണ് ഫായിസിനും അന്ത്യവിശ്രമം ഒരുക്കിയത്. ഫായിസും യാത്ര യായതോടെ അഴിഞ്ഞിലത്തെ കുളത്തുംപടി വീടും അനാഥമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+