മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു
കോട്ടയം: മുന്‍ മന്ത്രിയും ചങ്ങനാശേരി എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു. കേരള കോണ്‍ഗ്രസ് എം പിജെ ജോസഫ് വിഭാഗം നേതാവും കൂടിയാണ് ഇദ്ദേഹം. 81 വയസായിരുന്നു. തുരവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് എം ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയാണ്ഇദ്ദേഹം ഒമ്പത് തവണ ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. എകെ ആന്റണി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു സിഎഫ് തോമസ്. കെഎം മാണിയുടെ മരണത്തിന് ശേഷം പിജെ ജോസഫിനൊപ്പം ചേര്‍ന്നു. തുടര്‍ച്ചയായി 40 വര്‍ഷമായി എംഎല്‍എയായി തുടര്‍ന്നു. കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
അധ്യാപകനായിരുന്ന തോമസ് പിന്നീട് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയായിരുന്നു. കെഎം മാണി പാര്‍ട്ടി ലീഡറായ സമയത്ത് തന്നെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചയാളാണ് സിഎഫ് തോമസ്.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, സി.എഫ് തോമസിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാൻ തയാറായിരുന്നു.
പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് അദ്ദേഹം വലിയ വില കൽപ്പിച്ചു. കുറച്ചു കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ച് പൊതുപ്രവർത്തനം തുടരുകയായിരുന്നു. പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലർത്തി. നിര്യാണം മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കുമുള്ള ദു:ഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications