പനിയെ നിയന്ത്രിക്കാനാകാതെ കേരളം! വെള്ളിയാഴ്ച ഇതുവരെ നാലു പനിമരണം, സർവകക്ഷിയോഗം വൈകീട്ട്...
എല്ലാ ദിവസവും ഇരുപതിനായിരത്തോളം പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തുന്നത്.
തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടും സംസ്ഥാനത്ത് പനി നിയന്ത്രണവിധേയമാകുന്നില്ല. ജൂൺ 23 വെള്ളിയാഴ്ച ഉച്ചവരെ നാലു പനി മരണങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്.
പാലക്കാട് ആലത്തൂരിലാണ് വെള്ളിയാഴ്ചത്തെ ആദ്യ പനിമരണം റിപ്പോർട്ട് ചെയ്തത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു വയസുകാരനാണ് ആലത്തൂരിൽ മരിച്ചത്. തൃശൂർ ജില്ലയിലാണ് ബാക്കി മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തൃശൂർ ജില്ലക്കാരായ ബിനിത, വത്സ, സുജാത എന്നിവരാണ് വെള്ളിയാഴ്ച പനി ബാധിച്ച് മരിച്ചത്. ഇതിൽ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി കാരണമാണ്. വ്യാഴാഴ്ച 23,190 പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എല്ലാ ദിവസവും ഇരുപതിനായിരത്തോളം പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തുന്നത്. വെള്ളിയാഴ്ചയും ചികിത്സ തേടിയവരുടെ എണ്ണം ഇരുപതിനായിരും കവിയുമെന്നാണ് വിലയിരുത്തൽ.
അതിനിടെ, സംസ്ഥാനത്തെ പനി പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത സർവകക്ഷി യോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടക്കും. സെക്രട്ടേറിയേറ്റിലെ യോഗത്തിന് പുറമേ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും, എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിലും വെള്ളിയാഴ്ച വൈകീട്ട് യോഗങ്ങൾ വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications