സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധന വില വർധന; കടുത്ത പ്രതിഷേധം, ആശ്വാസമായി മാഹി

തിരുവന്തപുരം: പെട്രോൾ, ഡീസൽ സെസ് ഏർപ്പെടുത്താനുള്ള തീരുമാനം സാധാരണക്കാരനെ സംബന്ധിച്ച് വലിയ ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതമാണ് ബജറ്റിൽ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഇന്ധന വില വലിയ തോതിൽ വർധിക്കും. ഇന്ധന വില വർധന പലചരക്ക്, പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ വിലയെ സ്വാധീനിക്കുമെന്നതിനാൽ സർക്കാർ തീരുമാനം സാധാരണക്കാരന്റെ നടുവൊടിക്കുമെന്നതിൽ തർക്കമില്ല.
ഒരു ലീറ്റർ പെട്രോൾ അടിയ്ക്കുമ്പോൾ നിലവിൽ കിഫ്ബിയിലേക്ക് ഒരു രൂപയാണ് ഇടയാക്കുന്നത്. സെസ് ആയി ഒരു ലീറ്ററിനു 25 പൈസയാണ് ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം.പെട്രോൾ-ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിൽ കേരളത്തിലാണ് ഇന്ധന വില ഏറ്റവും കൂടുതൽ. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108 രൂപാണ്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയാണ് കൊച്ചിയിലെ വില. ഡീസലിന് 94.53 രൂപ. അതേസമയം ചെന്നൈയിലാകട്ടെ 102.63 രൂപയും.മധുരയില്‍ 103.39ഉം കോയമ്പത്തൂരില്‍ 103.1ഉം ആണു വില. മൈസൂരുവിൽ 101.5 രൂപയും. ഡീസൽ വിലയിൽ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ഏഴ് രൂപയോളം കുറവുണ്ട്.
അതേസമയം കണ്ണൂർ, കോഴിക്കോട് അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സംബന്ധിച്ച് മാഹിയാണ് ആശ്വാസ കേന്ദ്രം. ഇവിടെ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോളിന് 12 രൂപയും ഡീസലിന് 11 രൂപയുടേയും കുറവുണ്ട്.












Click it and Unblock the Notifications