ദിലീപിനെ വലിച്ച് കീറി ഒട്ടിച്ച് മന്ത്രി.. ദിലീപ് ധിക്കാരി! കൊച്ചിയിൽ സിനിമാക്കാരുടെ ലോബി
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ച സംഭവത്തില്‍ താരസംഘടന ഒറ്റപ്പെടുകയാണ്. അമ്മയ്ക്ക് അകത്ത് തന്നെ ദിലീപിനെ തിരിച്ചെടുത്തതില്‍ വലിയ എതിര്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പൊതു സമൂഹത്തിന്റെ പിന്തുണയും നടിമാര്‍ക്കാണ്.
ഇടതുപക്ഷത്തെ രണ്ട് എംഎല്‍എമാരും ഒരു എംപിയും അമ്മയുടെ തീരുമാനത്തിന് ഒപ്പമാണ് എന്നത് സര്‍ക്കാരിനേയും വെട്ടിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇടത് നേതാക്കളും മന്ത്രിമാരും അടക്കം അമ്മയ്‌ക്കെതിരെ രംഗത്ത് വന്ന് കഴിഞ്ഞു. മന്ത്രി ജി സുധാകരനടക്കം ദിലീപിനേയും അമ്മയേയും വലിച്ച് കീറി ഭിത്തിയിലൊട്ടിച്ച് കഴിഞ്ഞു.

ദിലീപ് ധിക്കാരിയാണ്
ദിലീപിനെതിരെ രൂക്ഷമായാണ് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചിരിക്കുന്നത്. ദിലീപ് ധിക്കാരിയാണ്. തനിക്ക് ഒരു കാലത്തും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല. തിലകനോട് ദിലീപ് ചെയ്തതൊന്നും മറക്കാനാകില്ല. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചന ഇല്ലാതെ എടുത്തതാണ്. അതവര്‍ തിരുത്താന്‍ തയ്യാറാകണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു. പണക്കൊഴുപ്പും അഹങ്കാരവും അമ്മ അടക്കി വെക്കാന്‍ തയ്യാറാകണം.

പണക്കൊഴുപ്പ് ഇങ്ങോട്ട് വേണ്ട
സിനിമാക്കാര്‍ പണം അവിടെയും ഇവിടെയും പണം നിക്ഷേപിക്കുകയും ഭൂമി വാങ്ങിക്കൂട്ടുകയുമെല്ലാം ചെയ്യുന്നുണ്ട്. പണമുണ്ട് എന്നുള്ള മലയാള സിനിമാ ലോകത്തിന്റെ അഹങ്കാരം സാംസ്‌ക്കാരിക കേരളത്തോട് വേണ്ടെന്നും മന്ത്രി സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു. പണക്കാരാണ് എന്നത് കൊണ്ട് മാത്രം കേരളം ആരെയും ബഹുമാനിക്കില്ല. പണക്കാര്‍ നല്ലകാര്യത്തിന് വേണ്ടി പണം ചെലവഴിക്കുകയും ജനാധിപത്യ വാദികളായിരിക്കുകയും ചെയ്താല്‍ മാത്രമേ ജനങ്ങള്‍ ബഹുമാനിക്കുകയുള്ളൂ.

നടിമാർ അഭിമാനമുള്ളവർ
അമ്മയുടെ നേതൃത്വത്തിലുള്ള ചിലരും സിനിമാ രംഗത്തെ വമ്പന്‍മാരും ഇക്കാര്യത്തില്‍ സ്വയം വിമര്‍ശനം നടത്തണം എന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മഹാനായ നടന്‍ മോഹന്‍ലാലാണ്, എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മോഹന്‍ലാല്‍ ഒറ്റയ്ക്ക് എടുത്തത് അല്ല. നടിമാര്‍ രാജി വെച്ചത് അഭിമാനമുള്ള സ്ത്രീകളായത് കൊണ്ടാണ്. അവരോട് കൂടിയാലോചന നടത്താതെയാണ് അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായതെന്നും സുധാകരന്‍ പറഞ്ഞു.

ഇത് വ്യക്തിപരമായ പ്രശ്നമല്ല
സിപിഎം നേതാവ് എംഎ ബേബിയും അമ്മയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: കേരളത്തിലെ പുരുഷാധിപത്യബോധം ചിലരുടെ വ്യക്തിപരമായ ഒരു പ്രശ്നമല്ല. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന ഒന്നാണത്. അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മൾ ഒരു ആധുനിക സമൂഹമാവില്ല. മലയാളിയുടെ പുരുഷാധിപത്യ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതിൽ സിനിമ വഹിച്ച പങ്ക് വളരെ കൂടുതലാണ്. പക്ഷേ, ഇന്നത് വെല്ലുവിളിക്കപ്പെടുന്നു. കാഴ്ചക്കാരിലെയും സിനിമയുണ്ടാക്കുന്നവരിലെയും പുതുതലമുറ ഈ പുരുഷാധിപത്യത്തെ സഹിക്കാൻ തയ്യാറല്ല.

മാറിയ കാലത്തെ കാണുന്നില്ല
നിർഭാഗ്യവശാൽ, നമ്മുടെ സിനിമാ ലോകത്തെ മുതിർന്ന പൌരർ മാറിയ കാലത്തിൻറെ ഈ ചുവരെഴുത്ത് കാണുന്നില്ല. ഒരു സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരിൽ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നിൽ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന തലമുറയുടെ നിർബന്ധത്തെ കൂടെ തുടർന്നാണിത് സംഭവിച്ചത്. പക്ഷേ, ഇപ്പോൾ ഈ നടനെ സംഘടനയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുന്നു.

അമ്മ വെല്ലുവിളിക്കുന്നു
ഇതിലൂടെ ആധുനിക കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അഭിനേതാക്കളുടെ ഈ സംഘടന ചെയ്തിരിക്കുന്നത്. ഇതൊക്കെ ഈ സംഘടനയുടെ ആഭ്യന്തര കാര്യമല്ലേ എന്ന് കരുതുന്നവരുണ്ടാകും. പക്ഷേ, കേരളസമൂഹത്തിൻറെ വലിയ ആദരവ് നേടുന്നവരാണ് ഇതിലെ അംഗങ്ങൾ. അവരുടെ ഓരോ പ്രവൃത്തിയും സമൂഹത്തെ ആകെ സ്വാധീനിക്കുന്നു. അതിനാൽ പൊതുസമൂഹം ഇക്കാര്യത്തിൽ അഭിപ്രായം പറയുക സ്വാഭാവികമാണ്

ജീർണമായ വീക്ഷണം
അഭിനേതാക്കളുടെ സംഘടനയുടെ ഒരു പരിപാടിയിൽ സ്ത്രീകളെ ആക്ഷേപിച്ച് നടത്തിയ നാടകം ജീർണ മാനസികാവസ്ഥയോടെയാണ് എന്നതും പറയാതിരിക്കാനാവില്ല.. മലയാളിയുടെ പൊതുബോധം കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്ന് ലോകത്തോട് പറയുന്നതായിപ്പോയി ഇത്. വെള്ളിത്തിരയിലെ ആരാധ്യരുടെ ലോകവീക്ഷണം ഇത്തരത്തിൽ ജീർണമാണ് എങ്കിൽ അത് സ്വാധീനിക്കുന്ന മനുഷ്യരുടെ ലോകവീക്ഷണം എന്താകും? സ്ത്രീ വീട്ടുപകരണവും ലൈംഗികവസ്തുവും മാത്രം എന്ന ബോധം സമൂഹത്തിൽ നിലനില്ക്കാൻ ഇതു കാരണമാകും.
Recommended Video


പിന്തുണ നടിമാർക്ക്
സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെല്ലാം അടിസ്ഥാനം ഈ പൊതുബോധമാണ്. ഇവയിൽ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശൻ, റീമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്കും.. അഭിനേതാക്കളുടെ സംഘടനയും ഇവരുടെ കൂടെ അഭിപ്രായം പരിഗണിച്ച് തങ്ങളുടെ തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു എന്നാണ് എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്
എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications