പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: മതനേതാവിനെതിരെ കേസെടുക്കാത്തത് ഇരട്ടത്താപ്പെന്ന് ശോഭാ സുരേന്ദ്രന്‍
മലപ്പുറം ജില്ലയില്‍ മദ്രസ ഉദ്ഘാടന വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. പരസ്യമായി അങ്ങനെയൊരു സംഭവം ഉണ്ടായിട്ട് മുഖ്യമന്ത്രി മുതല്‍ മുതല്‍ താഴേയ്ക്കുള്ള ഇടതു, മതേതര വാദികളും പ്രതിപക്ഷ നേതാവ് മുതലുള്ള കോണ്‍ഗ്രസ് സെക്യുലറിസ്റ്റുകളും കേട്ടഭാവമില്ല. മാത്രമല്ല, സ്ത്രീവിരുദ്ധവും ലിംഗനീതിക്കു വിരുദ്ധവുമായ ആ അഭിപ്രായ പ്രകടനത്തിനെതിരേ കേസെടുക്കാത്തത് ഇരട്ട നീതിയാണെന്നും ശോഭാ സുരേന്ദ്രന്‍ പ്രസ്താവനയിലൂടെ അഭിപ്രായപ്പെടുന്നു. ബി ജെ പി നേതാവിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
മുസ്‌ലിം സമുദായത്തിന്റെ സംരക്ഷകരും മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ കാര്യത്തിലുള്‍പ്പെടെ അവരേക്കാള്‍ ആവേശത്തോടെ ഇടപെടുന്നവരുമായ 'പുരോഗമന'കാരികളും 'ജനാധിപത്യവാദി'കളും 'നവോത്ഥാന നായകരും' എവിടെപ്പോയി? പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പഠനമികവിനു സമ്മാനം വാങ്ങാന്‍ വേദിയിലേക്കു വിളിച്ചു വരുത്തിയിട്ട് വേദനിപ്പിച്ചും അപമാനിച്ചും വിട്ടതിനെക്കുറിച്ച് ഇവരാരും ഒരക്ഷരം പോലും മിണ്ടുന്നില്ലല്ലോ. പ്രതികരണങ്ങളില്‍ സെലക്ടീവ് ആകുന്ന സമീപനം സത്യസന്ധമാണോ എന്ന് സ്വയമൊന്നു വിലയിരുത്തുന്നതു നന്നായിരിക്കും.

മലപ്പുറം ജില്ലയില്‍ മദ്രസ ഉദ്ഘാടന വേദിയില്‍ പെണ്‍കുട്ടിയെ കയറ്റിയതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് എം ടി അബ്ദുല്ല മുസ്‌ലിയാരുടേത് അത്യന്തം നീചമായ ആക്രോശമായിരുന്നു. പരസ്യമായി അങ്ങനെയൊരു സംഭവം ഉണ്ടായിട്ട് മുഖ്യമന്ത്രി മുതല്‍ മുതല്‍ താഴേയ്ക്കുള്ള ഇടതു, മതേതര വാദികളും പ്രതിപക്ഷ നേതാവ് മുതലുള്ള കോണ്‍ഗ്രസ് സെക്യുലറിസ്റ്റുകളും കേട്ടഭാവമില്ല. മാത്രമല്ല, സ്ത്രീവിരുദ്ധവും ലിംഗനീതിക്കു വിരുദ്ധവുമായ ആ അഭിപ്രായ പ്രകടനത്തിനെതിരേ കേസുമില്ല, അറസ്റ്റുമില്ല. ഇതെന്തൊരു ഇരട്ട നീതിയാണ്? നിശ്ചയമായും ഈ രീതി മാറ്റാനും ശക്തമായി പ്രതികരിക്കാനും പുകസയും ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ജനാധിപത്യ മഹിളാ അസോസിയേഷനും മഹിളാ കോണ്‍ഗ്രസുമെല്ലാം ഇനിയെങ്കിലും വൈകില്ല എന്നു പ്രതീക്ഷിക്കുകയാണ്. അല്ലെങ്കില്‍, ഇനി മറ്റേതെങ്കിലും വിഷയത്തില്‍ ഉറഞ്ഞുതുള്ളി വന്നാല്‍ നിങ്ങളെ ഓടിച്ചിട്ടടിക്കാന്‍ കേരളത്തില്‍ ആളുണ്ടായെന്നു വരും, ഓര്‍ക്കുന്നതു നന്ന്.
അഭിവന്ദ്യനായ പാലാ ബിഷപ്പ് ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരേ എന്തായിരുന്നു ഇവരുടെയൊക്കെ ധാര്‍മികരോഷം. കേരളം മറന്നിട്ടില്ല അത്. അങ്ങനെ പല സന്ദര്‍ഭങ്ങളിലും ഇസ്‌ലാമിക തീവ്രവാദത്തിനും അതിന്റെ ഗുണഭോക്താക്കള്‍ക്കുമെതിരേ ശബ്ദിച്ചവരെയൊക്കെ ഒച്ചവച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ മൗനത്തില്‍ അഭയം തേടിയിരിക്കുന്നത്. മതമൗലികവാദികളെ വിമര്‍ശിച്ചാല്‍ അത് സമുദായത്തിന് എതിരാകും എന്ന തെറ്റിദ്ധാരണ, സമുദായത്തിന്റെ വോട്ടിനെ ബാധിക്കും എന്ന ആശങ്ക അതാണ് ഇവരെ ഭരിക്കുന്നത്. നിങ്ങളുടെ ഈ കാപട്യം മുസ്‌ലീങ്ങള്‍ തന്നെ ശരിയായി തിരിച്ചറിയുന്ന കാലം വരുന്നുണ്ട്. ക്രിസ്ത്യാനികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതും ശ്രദ്ധിക്കുക. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, എം ടി അബ്ദുല്ല മുസ്‌ലിയാരുടെ വാക്കുകളെയും സമസ്തയുടെ സ്ത്രീവിരുദ്ധ നിലപാടിനെയും അപലപിക്കുകയും അദ്ദേഹത്തിനെതിരേ കേസെടുക്കുകയും വേണം. കഴിയുമോ അതിന്? കാത്തിരിക്കുന്നുണ്ട് കേരളം.












Click it and Unblock the Notifications