സ്വർണം മാത്രമല്ല, കൂറ്റൻ വജ്രനിക്ഷേപവും? കർണടാകയിൽ പുതിയ കണ്ടെത്തൽ..ഇന്ത്യക്ക് ലോട്ടറി
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭീമമായ ആവശ്യം നിറവേറ്റാൻ പൂർണ്ണമായും ഇറക്കുമതിയെയാണ് രാജ്യം ആശ്രയിക്കുന്നത്. സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ വ്യാപാരക്കമ്മി കുറയ്ക്കാനും വിദേശ ആശ്രയത്വം കുറക്കാനും സ്വർണ ഉത്പാദനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കൂടുതൽ സ്വർണ ഉത്പാദനം രാജ്യത്തെ സ്വർണവില കുറക്കാൻ സഹായിക്കുമെന്ന് മാത്രമല്ല അഭിവൃദ്ധി പ്രാപിക്കുന്ന ആഭരണ മേഖലയെ പിന്തുണയ്ക്കാനും ആഗോള സ്വർണ്ണ വിപണിയിൽ ഇന്ത്യയെ വെറുമൊരു 'സ്വീകർത്താവ്' എന്ന നിലയിൽ നിന്ന് കൂടുതൽ സ്വാധീനമുള്ള ഒരു പങ്കാളിയാക്കി മാറ്റാനും സഹായിക്കും.

ഇതിനോടകം തന്നെ നിരവധി സ്വർണ നിക്ഷേപങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതിനിടയിലിതാ പ്രതീക്ഷ നൽകുന്ന മറ്റൊരു വാർത്തയാണ് കർണാടകയിൽ നിന്നും വരുന്നത്. ലക്കണ്ടിയിലെ ഗദാഗിലെ കപ്പട്ടഗുഡ കുന്നിൻനിരകളിൽ വലിയ സ്വർണ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തൽ. സ്വർണത്തോടൊപ്പംല്ല വജ്രങ്ങളുടെ സാന്നിധ്യവും ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായി നോക്കാം
ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രീകാംബ്രിയൻ ഷിസ്റ്റ് (ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും പഴയ കാലഘട്ടമായ (4.6 ബില്യൺ മുതൽ 538 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വരെ) പ്രീകാംബ്രിയൻ കാലഘട്ടത്തിൽ രൂപപ്പെട്ട കായാന്തരിത ശിലകളാണ്) ബെൽറ്റുകളിലൊന്നാണ് ഗദാഗ് ഷിസ്റ്റ് ബെൽറ്റ്. കോലാർ വഴിയാണ് ഇത് കടന്നുപോകുന്നത്. ലക്കണ്ടിയിൽ നിധി കണ്ടെത്തിയെന്ന വാർത്ത വന്നതോടെ കർണാടകയിലെ ഭൗമശാസ്ത്രജ്ഞർ പ്രദേശം സന്ദർശിച്ചിരുന്നു. കൻവി ഹോസൂരിലെ സ്വർണ നിക്ഷേപമുള്ള ഗുഹകളിലേക്കാണ് പലരും എത്തിയത്. കപ്പട്ടഗുഡ പ്രദേശം പോലെ പ്രീകാംബ്രിയൻ ഷിസ്റ്റ് ബെൽറ്റുകളിൽ പെടുന്ന ഇടങ്ങളിൽ വജ്രനിക്ഷേപം പതിവാണെന്നാണ് ഇവരുടെ നിരീക്ഷണം.
ഗദാഗിൽ ആദ്യകാലത്ത് നടത്തിയ പഠനങ്ങളിൾ സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു. എന്നാൽ പുതിയ സർവ്വേകൾ വജ്രം, ഇരുമ്പ്, മാംഗനീസ് എന്നിവയുടെ സാന്നിധ്യം ഇവിടെ ഉണ്ടായേക്കാമെന്ന സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. 1960 വരെ ഇവിടെ വജ്ര ഖനനം നടന്നിരുന്നതായി കപ്പട്ടഗുഡയിലെ മുതിർന്ന ആളുകളും പറയുന്നുണ്ട്. 'ഞങ്ങളുടെ ഗ്രാമങ്ങളിൽ സ്വർണത്തിന്റെയും വജ്രത്തിന്റെയും ഖനികളുണ്ടായിരുന്നുവെന്ന് പൂർവ്വികരിൽ നിന്ന് കേട്ടറിഞ്ഞതാണ്. 1960 വരെ ഇവിടെ വജ്ര ഖനനം നടന്നു. പിന്നീട് അത് നിലച്ചു. ബ്രിട്ടീഷ് സർക്കാർ എല്ലാ സ്വർണവും വജ്രവും ഇവിടുന്ന് കടത്തിക്കൊണ്ടുപോയിട്ടുണ്ടാകാം' ഗദാഗിനടുത്തുള്ള ഹോസൂരിലെ ഗ്രാമവാസികളിൽ ഒരാൾ പങ്കുവെച്ചു.
അതേസമയം ഇവിടെ വേഗത്തിൽ തന്നെ പരിശോധന വേണമെന്നാണ് ഭൗമശാസ്ത്രജ്ഞർ പറയുന്നത്.'സ്വർണ ഗുഹകളിലെ കല്ലുകൾ പുരാതന രൂപാന്തരീകൃത ശിലകളുമായി സാമ്യമുള്ളതാണ്. ഇക്കാര്യത്തിൽ സർവേ ആവശ്യമാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വജ്രങ്ങൾക്കും മറ്റ് ലോഹങ്ങൾക്കുമായി പരിശോധന നടത്തണം',കൊപ്പലിലെ ഭൗമശാസ്ത്രജ്ഞൻ കെ ചന്ദ്രകാന്ത് പറഞ്ഞു.'ഈ സ്ഥലം 6 ദശലക്ഷം വർഷങ്ങൾക്കുമുമ്പേയുള്ളതാണ്. പാറ രൂപീകരണം, ഭൂഗർഭ രാസപ്രവർത്തനങ്ങൾ, അജ്ഞാത പ്രക്രിയകൾ എന്നിവ ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇവിടെ വജ്രങ്ങളും തിരിച്ചറിയാത്ത പല ലോഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നായിരുന്നു മൈൻസ് ആൻഡ് ജിയോളജി വകുപ്പ് സീനിയർ ഡയറക്ടർ നാഗ് ഭൂഷൺ പറഞ്ഞത്.












Click it and Unblock the Notifications