പഴയ സ്വർണവുമായി ജ്വല്ലറികളിലേക്ക് ഓട്ടം: കൂടുതല്‍ ലാഭം, പക്ഷെ കാണിക്കുന്നത് ആന മണ്ടത്തരം
സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്നും നേരിയ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് 44000 രൂപ നിരക്കിലാണ് ഇന്ന് വില്‍പ്പന നടന്നുകൊണ്ടിരിക്കുന്നത്. ഒരു ഗ്രാമിന് 5,500 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,840 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ ഒരു പവന്‍ സ്വർണത്തിന് 2720 രൂപയാണ് വർധിച്ചിരിക്കുന്നത്.
അന്തർ ദേശീയ രംഗത്തെ ചലനങ്ങളാണ് സ്വർണ വിലയിലെ നിലവിലെ ഏറ്റക്കുറച്ചിലിന് പ്രധാന കാരണം. ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുകയായിരുന്നു. സ്വർണവില 10 ഗ്രാമിന് 60,000 രൂപ കടന്നതോടെ പഴയ സ്വർണ വിൽപ്പനയിൽ 25 ശതമാനം വർധനയുണ്ടായതായാണ് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നത്.

'മഞ്ഞലോഹത്തിന്റെ വിലയിലുണ്ടായ കുതിച്ചുചാട്ടത്തെ തുടർന്ന് പഴയ സ്വർണ വിൽപ്പനയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ, ചിലർ പഴയ സ്വർണ്ണം പുതിയതായി മാറ്റുന്നു, ചിലർ സ്വർണം വിറ്റി ലിക്വിഡ് ക്യാഷ് കയ്യിലാക്കുന്നു.' -അസോസിയേഷൻ ഓഫ് ഗോൾഡ് റിഫൈനറീസ് ആൻഡ് മിന്റ്‌സിന്റെ മുൻ സെക്രട്ടറി ജെയിംസ് ജോസ് പറഞ്ഞു.
ഉത്തരേന്ത്യയിൽ ഈ പ്രവണത നേരത്തെ തുടങ്ങിയിരുന്നു. സാധാരണയായി, ഫെബ്രുവരി, മാർച്ച് മാസങ്ങൾ സ്വർണ്ണ വ്യാപാരം അത്ര ശക്തമായിരിക്കില്ല. ആളുകൾക്ക് മക്കളുടെ പഠനം ഉള്‍പ്പടേയുള്ള നിരവധി ആവശ്യങ്ങളുണ്ടാവും. അതുകൊണ്ട് അവർ സ്വർണത്തിന് പണം ചിലവഴിക്കുന്നത് വളരെ കുറവായിരിക്കും. എന്നാല്‍ വില കുതിച്ചുയർന്നപ്പോൾ പഴയ സ്വർണം വിൽക്കാൻ സവേരി ബസാറിൽ നീണ്ട ക്യൂവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പഴയം സ്വർണം വില്‍ക്കുന്നത് ഇപ്പോള്‍ കൂടുതല്‍ നേട്ടം നല്‍കുമെങ്കിലും അത് അത്ര ശരിയായ രീതിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭാവിയില്‍ സ്വർണത്തിന് വീണ്ടും വില കൂടിയേക്കാം. അത് മാത്രമല്ല, ഒരു സ്വർണാഭരണം വില്‍ക്കുമ്പോള്‍ അന്നത്തെ വിപണി വില മാത്രമാണ് ലഭിക്കുക. എന്നാല്‍ പുതിയ ഒരു ആഭരണം വാങ്ങാനാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ വിപണി വിലയ്ക്ക് പുറമെ പണിക്കൂലിയും ജി എസ് ടിയും നല്‍കേണ്ടി വരും.
അതേസമയം, സ്വർണ്ണാഭരണങ്ങൾക്കും അനുബന്ധ വസ്തുക്കൾക്കും ഹാൾമാർക്കിംഗ് നിർബന്ധമാകുന്ന വ്യവസ്ഥ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. മാർച്ച് 31-ന് ശേഷം വിൽക്കുന്ന എല്ലാ സ്വർണ്ണാഭരണങ്ങളിലും പുരാവസ്തുക്കളിലും ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ ഉണ്ടായിരിക്കണം. ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പാക്കാനും ഇന്ത്യൻ ജ്വല്ലറി മേഖലയെ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി നിലനിർത്താനുമാണ് നടപടി.
സ്വര്‍ണങ്ങളില്‍ എച്ച് യു ഐ ഡി മുദ്രയും മറ്റു 2 ഗുണമേന്മാ മാര്‍ക്കുകളുമുള്ള പുതിയ രീതി 2021 ജൂലൈ ഒന്നിനാണ് രാജ്യത്ത് നിലവില്‍ വന്നത്. എന്നാലും പഴയ 4 അക്ക ഹാള്‍മാര്‍ക്കിങ് ആഭരണങ്ങള്‍ വില്‍ക്കാന്‍ തടസമില്ലായിരുന്നു.ജ്വല്ലറികള്‍ ഒരേസമയം രണ്ട് തരം ഹാള്‍മാര്‍ക്ക് ആഭരണങ്ങള്‍ വില്‍ക്കുന്നത് സാധാരണ ഉപഭോക്താക്കളുടെ മനസില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നും ഇത് ദൂരീകരിക്കാനാണ് പുതിയ നടപടി എന്നുമാണ് ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.












Click it and Unblock the Notifications